Headlines
Loading...
വിമര്‍ശനം, പിന്നാലെ നടപടി; ആലപ്പുഴയില്‍ കൊലക്കേസ് പ്രതിയായ ഡിവൈഎഫ്‌ഐ ഭാരവാഹിയെ മാറ്റി

വിമര്‍ശനം, പിന്നാലെ നടപടി; ആലപ്പുഴയില്‍ കൊലക്കേസ് പ്രതിയായ ഡിവൈഎഫ്‌ഐ ഭാരവാഹിയെ മാറ്റി

ആലപ്പുഴ: വിമര്‍ശനം ശക്തമായതോടെ കൊലപാതക കേസ് പ്രതിയെ ഭാരവാഹി പട്ടികയില്‍ നിന്നും ഒഴിവാക്കി ഡിവൈഎഫ്ഐ. അജു വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആന്റണിയെയാണ് ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയത്. ജില്ലാ ഐക്യ ഭാരതം മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റായായാണ് ആന്റണിയെ തിരഞ്ഞെടുത്തത്. 

കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ പരോളില്‍ കഴിയവെ സംഘടന ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നും കനത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഡിവൈഎഫ്‌ഐ നടപടി.
 
ആന്റണിക്കു പകരം പ്രേംകുമാറിനെയാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. വൈകിട്ട് ചേര്‍ന്ന മേഖലാ കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഭാരവാഹിത്വം വിവാദമായതിനെ തുടര്‍ന്ന് സിപിഐഎം- ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് അടിയന്തര നടപടി കൈകൊണ്ടത്.

ആലപ്പുഴയിലെ സിപിഐ പ്രവര്‍ത്തകനായിരുന്ന അജു എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആന്റണി എന്ന ആന്റപ്പന്‍ എന്നായാളെയാണ് ആലപ്പുഴ ആര്യാട് ഐക്യഭാരതം മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. സിപിഐ പ്രവര്‍ത്തകനായിരുന്ന അജുവിനെ കൊലപ്പെടുത്തിയ കേസില്‍ ആന്റണി ഉള്‍പ്പടെ ഏഴു പ്രതികളാണ് ഉണ്ടായിരുന്നത്. എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷയാണ് ആലപ്പുഴ ജില്ലാ കോടതി വിധിച്ചത്. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജില്ലാ കോടതിയുടെ വിധി ശരിവയ്ക്കുകയും ചെയ്തിരുന്നു.എഐവൈഎഫ് പ്രവര്‍ത്തകനും സ്വകാര്യ ബാങ്കിലെ അസിസ്റ്റന്റ് മാനേജരായിരുന്നു അജു.

2008 നവംബര്‍ 16നു രാത്രി പതിനൊന്നരയോടെ തോപ്പുവെളി ശ്രീരാമക്ഷേത്ര മൈതാനത്ത് വച്ചായിരുന്നു കൊലപാതകം. അഭിലാഷ് എന്നയാളുടെ വീടു പണിയുമായുള്ള കരാര്‍ ഷിജി ജോസഫ് നല്‍കാത്തതു സംബന്ധിച്ച തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ഒന്നാംപ്രതി ഷിജി ജോസഫിന്റെ നിര്‍ദേശപ്രകാരം അഭിലാഷിനെയും അജുവിനെയും രണ്ടുമുതല്‍ ഏഴുവരെയുള്ള പ്രതികള്‍ ചേര്‍ന്ന് ഇരുമ്പ് പൈപ്പും മരക്കഷണവും ഉപയോഗിച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.

ശിക്ഷിക്കപ്പെട്ടതിന് ജയിലില്‍ കഴിയുകയായിരുന്ന ആന്റണി കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അനുവദിച്ച ഇളവിന്റെ അടിസ്ഥാനത്തില്‍ പരോളില്‍ ഇറങ്ങുകയായിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ ഭാരവാഹിയാക്കിയത്.