Headlines
Loading...
'സർക്കാരിന് നിർബന്ധ ബുദ്ധിയില്ല'; വഖഫ് ബോർഡ് പിഎസ്‌സി നിയമനത്തിൽ മുഖ്യമന്ത്രി

'സർക്കാരിന് നിർബന്ധ ബുദ്ധിയില്ല'; വഖഫ് ബോർഡ് പിഎസ്‌സി നിയമനത്തിൽ മുഖ്യമന്ത്രി

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ് സിക്ക് വിടുന്ന തീരുമാനത്തിൽ സംസ്ഥാന സർക്കാരിന് നിർബന്ധ ബുദ്ധിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ വിശദമായ ചർച്ച നടത്തുകയും തീരുമാനം ഉണ്ടാവുന്നത് വരെ നിലവിലുള്ള സ്ഥിതു തുടരുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സമസ്ത നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രതികരണം.
'വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തും.

 ഇന്നു സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അക്കാര്യം ഉറപ്പു നൽകിയിട്ടുണ്ട്. വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. മറിച്ച്, അത് സർക്കാരിൻ്റെ നിർദ്ദേശമായിരുന്നില്ല. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക നിർബന്ധ ബുദ്ധിയില്ല.

വിശദമായ ചർച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യും. പിഎസ് സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. അത്തരം ആശങ്കകൾ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം സമസ്ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ട്,' മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു.ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ വെച്ച് സമസ്ത നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയക്ക് ശേഷമാണ് പ്രതികരണം. 

സമസ്ത കേരള ജമിയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. വഖഫ് വിവാദത്തില്‍ പ്രതിഷേധം ഉയര്‍ത്തിയ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള മറ്റ് സംഘടനകളെ ചര്‍ച്ചക്ക് വിളിച്ചിരുന്നില്ല. വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട നടപടി റദ്ദാക്കണമെന്നായിരുന്നു സമസ്ത ഉയര്‍ത്തിയ പ്രധാന ആവശ്യം.