Headlines
Loading...
ഒമിക്രോണ്‍ ജാഗ്രതയില്‍ കേരളം; വിദേശത്ത് നിന്നു വരുന്നവര്‍ക്ക് കര്‍ശന ക്വാറന്റീന്‍, വിമാനത്താവളങ്ങളില്‍ പരിശോധന

ഒമിക്രോണ്‍ ജാഗ്രതയില്‍ കേരളം; വിദേശത്ത് നിന്നു വരുന്നവര്‍ക്ക് കര്‍ശന ക്വാറന്റീന്‍, വിമാനത്താവളങ്ങളില്‍ പരിശോധന

ഒമിക്രോണ്‍ വൈറസ് വിവിധ രാജ്യങ്ങളില്‍ വ്യാപകമായതോടെ ജാഗ്രതയിലേക്ക് കേരളം. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. വിദേശത്തു നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. പ്രതിരോധ മാര്‍ഗങ്ങള്‍ തീരുമാനിക്കുന്നതിന് ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്.

ഒമിക്രോണ്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ഹോങ്കോങ്, ബ്രസീല്‍, ബംഗ്ലാദേശ്, ചൈന, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിംബാബ്‌വെ, സിംഗപ്പൂര്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ പരിശോധിക്കുന്നത് കര്‍ശനമാക്കി. ഒമിക്രോണ്‍ വൈറസിന്റെ സവിശേഷതകളെക്കുറിച്ച് വ്യക്തത ലഭിക്കാത്തതിനാല്‍ വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാനാണ് സംസ്ഥാനം പ്രഥമ പരിഗണന നല്‍കുന്നത്.

നിരവധി യാത്രക്കാരെത്തുന്ന നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കും. നോഡല്‍ ഓഫീസര്‍ ഡോ.ഹനീഷ് മീരാസയുടെ നേതൃത്വത്തിലുളള എട്ടംഗസംഘമാണ് പരിശോധന നടത്തുക. വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരേയും അവരോട് സമ്പര്‍ക്കം പുലര്‍ത്തിയവരേയും നിരീക്ഷണത്തിന് വിധേയമാക്കും. ആദ്യഘട്ടത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയ ശേഷം യാത്രക്കാരോട് ഏഴു ദിവസത്തെ ക്വാറന്റീന് നിര്‍ദേശിക്കും. എട്ടാം ദിവസം വീണ്ടും ടെസ്റ്റ് നടത്തും പോസിറ്റീവായാല്‍ യാത്രക്കാര്‍ ഏഴു ദിവസം കൂടി ക്വാറന്റീനില്‍ തുടരേണ്ടി വരും.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിയാലുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. ആര്‍ടിപിസിആര്‍ ടെസ്റ്റ് പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ഇന്ത്യന്‍ സാര്‍സ് കൊവിഡ് 2 ജിനോമിക് കണ്‍സോര്‍ഷ്യത്തിനു കീഴിലെ ജിനോം സീക്വന്‍സിംങ് ലബോറട്ടറികളില്‍ വിദഗ്ധ പരിശോധനയ്ക്കായി അയക്കും.
ഒമിക്രോണ്‍ വകഭേദത്തിന് വാക്‌സീനെ അതിജീവിക്കാനുളള കഴിവുണ്ടോ എന്നതില്‍ പൂര്‍ണമായി നിഗമനത്തിലെത്താനായിട്ടില്ലെന്ന് അവലോകന സമിതിയംഗം ഡോ ഇക്ബാല്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷന്‍ 96 ശതമാനവും രണ്ടാം ഡോസ് 63 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്.