Headlines
Loading...
ആക്രമണം പെട്ടന്നുളള പ്രകോപനത്തില്‍'; സഹോദരി ഭര്‍ത്താവിനെ മര്‍ദിച്ച കേസില്‍ ഡോ. ഡാനിഷിന്റെ കുറ്റസമ്മതം

ആക്രമണം പെട്ടന്നുളള പ്രകോപനത്തില്‍'; സഹോദരി ഭര്‍ത്താവിനെ മര്‍ദിച്ച കേസില്‍ ഡോ. ഡാനിഷിന്റെ കുറ്റസമ്മതം

ചിറയിന്‍കീഴില്‍ ദുരഭിമാന ആക്രമണ കേസില്‍ അറസ്റ്റിലായ ഡോ. ഡാനിഷ് കുറ്റം സമ്മതിച്ചു. സഹോദരി ഭര്‍ത്താവ് മിഥുനെ പെട്ടന്നുള്ള പ്രകോപനത്തില്‍ ആക്രമിച്ചതാണെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി.സഹോദരി ഭര്‍ത്താവ് മിഥുനെ ആക്രമിച്ച സംഭവത്തില്‍ പ്രതി ഡോക്ടര്‍ ഡാനിഷിനെ ഇന്നലെ രാത്രിയാണ് ഊട്ടിയിലെ റിസോര്‍ട്ടില്‍ നിന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ മിഥുനെ ആക്രമിച്ച സ്ഥലത്തെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി.

ഡിടിപി ഓപറേറ്ററായ മിഥുനും 24 കാരിയായ ദീപ്തിയും തമ്മില്‍ ഒക്ടോബര്‍ 29ന് ആണ് വിവാഹിതരായത്. ഇരുവരും തമ്മിലുളള വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എതിര്‍പ്പ് ശക്തമായതോടെ ദീപ്തി വീട് വിട്ട് മിഥുനൊപ്പം വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. പിന്നാലെയായിരുന്നു സഹോദരന്റെ മര്‍ദനം.

ഇതര മതസ്ഥരായ മിഥുനും ദീപ്തിയും രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് ഒക്ടോബര്‍ 29നാണ് വിവാഹിതരായത്. വിവാഹം നടത്തി നല്‍കാമെന്ന വാഗ്ദാനം നല്‍കി 31ന് ഇരുവരെയും ഡാനിഷ് പള്ളിയിലേക്ക് വിളിച്ചു വരുത്തി. എന്നാല്‍ മതം മാറുകയോ,വിവാഹത്തില്‍ നിന്ന് പിന്മാറുകയോ വേണമെന്ന് ആവശ്യപ്പെട്ടു. അത് വിസമ്മതിച്ചതോടെ പണം വാഗ്ദാനം ചെയ്തു. പണം നല്‍കാം ദീപ്തിയെ തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അതും നിരസിച്ചതോടെ അക്രമിക്കുകയായിരുന്നു.

സംഭവത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡാനിഷ് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഊട്ടിയില്‍ നിന്ന് പിടികൂടിയത്. കൊലപാതകം ശ്രമം, മാരക ആയുധം കൊണ്ടുള്ള ആക്രമണം, പട്ടികജാതി ആക്രമണ നിരോധന നിയമം എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ആക്രമണത്തില്‍ തലച്ചോറിന് ക്ഷതമേറ്റ മിഥുന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മിഥുന്റെ അമ്മ അംബിക നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചിറയിന്‍കീഴ് പൊലീസ് കേസ് എടുത്ത്. ഡാനിഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.