
സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം: മികച്ച സീരിയല്‍ ഇല്ല, നിലവാരത്തകര്‍ച്ച
തിരുവനന്തപുരം: 29ാമത് സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയലിനും പുരസ്കാരമില്ല. ടെലിവിഷൻ പരമ്പരകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായും ജൂറി. കുടുംബപ്രേക്ഷകർ കൂടുതലായും ആശ്രയിക്കുന്ന വിനോദോപാധി എന്ന നിലയിൽ ടെലിവിഷൻ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകൾ കൂടുതൽ ഉത്തരവാദിത്തബോധം പുലർത്തണമെന്ന് എൻട്രികൾ വിലയിരുത്തികൊണ്ട് ജൂറി വ്യക്തമാക്കി.
ജൂറിക്ക് മുമ്പിലെത്തിയ ഭൂരിഭാഗം എൻട്രികളും അവാർഡിന് പരിഗണിക്കാൻ പോലും നിലവാരമില്ലായിരുന്നുവെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. അതിനാൽ മികച്ച സീരിയൽ, മികച്ച രണ്ടാമത്തെ സീരിയൽ, മികച്ച കലാസംവിധായകൻ എന്നീ വിഭാഗങ്ങളിൽ ഈ വർഷം പുരസ്കാരങ്ങളില്ല.
സംവിധായകൻ ആർ. ശരത് ചെയർമാൻ ആയ ജൂറിയാണ് കഥാവിഭാഗം പുരസ്കാരം നിർണ്ണയിച്ചത്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ്, അഭിനേത്രി ലെന, സംവിധായകനും തിരക്കഥാകൃത്തുമായ സുുരേഷ് പൊതുവാൾ, സംവിധായകൻ ജിത്തു കോളയാട് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. ലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയും അംഗമായിരുന്നു.
അതേസമയം, ഇത്തവണ പ്രത്യേക ജൂറി പരാമർശം ഉൾപ്പെടെ 49 പേരാണ് അവാർഡിന് അർഹരായത്. കഥാവിഭാഗത്തിൽ 21 കാറ്റഗറികളിലായി ഇരുപത് പേരും കഥേതര വിഭാഗത്തിൽ 18 കാറ്റഗറികളിലായി 28 പേരും പുരസ്കാരം നേടി. രചനാവിഭാഗത്തിൽ മികച്ച ലേഖനത്തിനുള്ള പുരസ്കാരം മാത്രമാണ് നൽകിയത്.