alapuzha
വ്യാജ അഭിഭാഷക സെസി സേവ്യറിനെ കാണാനില്ല; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്
ആലപ്പുഴ: വ്യാജ അഭിഭാഷക സെസി സേവ്യർ ഒളിവിലെന്ന് പൊലീസ്. ഇതേത്തുടർന്ന് സെസി സേവ്യറിനെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തിടെ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാവാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് സെസി സേവ്യറിനെ കാണാതായത്.
ആലപ്പുഴയിലെ കോടതിയിലാണ് വ്യാജ അഭിഭാഷകയായ സെസി സേവ്യര്‍ പ്രാക്ടീസ് ചെയ്തിരുന്നത്. സെസി അഭിഭാഷക ബിരുദം നേടിയിട്ടില്ലെന്ന് വ്യക്തമായതോടെയാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ സെസി സേവ്യറിനെതിരെ നല്‍കിയ പരാതിയിലായിരുന്നു പൊലീസ് നടപടി.
അതേസമയം തനിക്കെതിരെ ചുമത്തിയ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നും ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കള്‍ വഞ്ചിക്കുകയായിരുന്നു എന്നുമാണ് സെസി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞത്. പാവപ്പെട്ട കുടുംബത്തിലെ അംഗമായ താൻ സുഹൃത്തുക്കളുടെ പ്രേരണയിൽ വീണ്ടുവിചാരമില്ലാതെ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കുകയായിരുന്നു. അസോസിയേഷൻ അംഗമില്ലാതിരുന്നിട്ടും തന്നെ പത്രിക സ്വീകരിച്ചു. ജാമ്യം ലഭിയ്ക്കാവുന്ന വകുപ്പുകൾ പ്രകാരമെടുത്ത കേസിലെ വകുപ്പുകൾ പിന്നീട് മാറ്റുകയായിരുന്നുവെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
വ്യാജരേഖകൾ ചമച്ച് അഭിഭാഷകയായി ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ട് ആഴ്ചകൾ പിന്നിട്ടു. കുട്ടനാട് രാമങ്കരി സ്വദേശിനിയാണ് സെസ്സി സേവ്യർ. ബാർ അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തത്.
മതിയായ യോഗ്യതയില്ലാതെ രണ്ടര വർഷം ആലപ്പുഴ കോടതിയിൽ അഭിഭാഷകയായി സെസി പ്രാക്ടീസ് ചെയ്തു വരുന്നതായി ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ പറയുന്നു. അസോസിയേഷന് ലഭിച്ച അജ്ഞാത കത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സെസി നൽകിയ എൻറോൾമെൻ്റ് നമ്പർ വ്യാജമാണെന്ന് അസോസിയേഷൻ കണ്ടെത്തിയത്.
ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകൻ്റെ കീഴിൽ രണ്ട് വർഷം മുമ്പാണ് സെസ്സി ഇന്റേൺഷിപ്പിനായി എത്തുന്നത്. പഠനം പൂർത്തീകരിച്ചെന്ന് അറിയിച്ച സെസി ഇദ്ദേഹത്തിൻ്റെ കീഴിൽ തന്നെ ജൂനിയർ ആയി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ ഇവർ ബാർ അസോസിയേഷനിലേക്ക് മത്സരിക്കുകയും അസോസിയേഷൻ്റെ ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിരവധി കേസുകളിൽ കമ്മീഷൻ അംഗമായി പങ്കെടുക്കുകയും ചെയ്തു. ഇതിനിടയിലാണ് അജ്ഞാത കത്ത് അസോസിയേഷന് ലഭിച്ചത്.
തിരവനന്തപുരം സ്വദേശിനിയായ മറ്റൊരു അഭിഭാഷകയുടെ എൻറോൾമെൻ്റ് നമ്പറാണ് ഇവർ ഉപയോഗിച്ചിരുന്നത്. ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സെസി ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം.
അംഗത്വം നേടാൻ വ്യാജ അഭിഭാഷക സമർപ്പിച്ച രേഖകൾ ബാർ അസോസിയേഷൻ പൊലീസിന് കൈമാറിയിരുന്നു. അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതടക്കം മിനിറ്റ്സ് ഉൾപ്പെടെ ഹാജരാക്കി. സെസിയുടെ വീട്ടിൽ നോർത്ത് സി.ഐ. കെ.പി. വിനോദ്കുമാറിൻെറ നേതൃത്വത്തിൽ പരിശോധന നടത്തി ബാർ അസോസിയേഷനിൽ അംഗത്വം നേടാൻ ഉപയോഗിച്ച സർട്ടിഫിക്കറ്റുകളും മറ്റും പിടിച്ചെടുത്തിരുന്നു.
ഇതിനിടെ ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനെത്തിയ സെസി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതറിഞ്ഞ് നാടകീയമായി മുങ്ങിയിരുന്നു. രക്ഷപ്പെടാൻ അഭിഭാഷകരടക്കമുള്ളവരുടെ സഹായവും ലഭിച്ചു. ഇതിനുപിന്നാലെ ബാർ അസോസിയേഷൻ യോഗം ചേർന്ന് വ്യാജ അഭിഭാഷകയുടെ കേസിൽ അഭിഭാഷകർ ഹാജരാകരുതെന്ന് തീരുമാനിച്ചിരുന്നു.