Headlines
Loading...
ഗര്‍ഭിണിക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ നിഷേധം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ഗര്‍ഭിണിക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ നിഷേധം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ഗുരുതരാവസ്ഥയില്‍ എത്തിയ ഗര്‍ഭിണിക്ക് ചികിത്സ നല്‍കാത്ത മൂന്ന് സര്‍ക്കാര്‍ ആശുപത്രികളുടെ അനാസ്ഥ കാരണം ഗര്‍ഭസ്ഥ ശിശു മരിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ജീവനില്ലാത്ത ഗര്‍ഭസ്ഥ ശിശുവുമായി എത്തിയ യുവതിക്ക് മൂന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്ന് കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് കമ്മീഷന്റെ നിര്‍ദേശം. 

കമ്മീഷന്‍ അംഗം വികെ ബീനാകുമാരിയുടേതാണ് ഉത്തരവ്. സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സ നിഷേധിക്കാനുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം സമര്‍പ്പിക്കണം. പാരിപ്പള്ളി കല്ലുവാതുക്കല്‍ സ്വദേശി മിഥുന്റെ ഭാര്യ മീരക്കാണ് ഇങ്ങനെയൊരു ദുരോഗ്യമുണ്ടായത്. പരവൂര്‍ നെടുങ്ങോലം താലൂക്ക് ആശുപത്രി, കൊല്ലം വിക്ടോറിയ ആശുപത്രി, എസ്എറ്റി ആശുപത്രി എന്നീ ആശുപത്രികളാണ് ചികിത്സ നിഷേധിച്ചത്. 

ഒടുവില്‍ കൊല്ലം മെഡിക്കല്‍ കോളേജില്‍ പ്രസവിക്കുമ്പോള്‍ കുഞ്ഞ് മരിച്ചിട്ട് ആറ് ദിവസമാണെന്ന് മനസിലായി. അതിനിടെ, ഗുരുതരാവസ്ഥയില്‍ എത്തിയ ഗര്‍ഭിണിക്ക് ചികിത്സ നല്‍കാത്ത മൂന്ന് സര്‍ക്കാര്‍ ആശുപത്രികളുടെ അനാസ്ഥ കാരണം ഗര്‍ഭസ്ഥ ശിശു മരിച്ചതായി പരാതിയില്‍ കൊല്ലം ഡി.എം.ഒ. അന്വേഷണം ആരംഭിച്ചു. കടുത്ത വേദനയുമായി ആശുപത്രിയിലെത്തിയ പാരിപ്പള്ളി സ്വദേശിയായ എട്ട് മാസം ഗര്‍ഭിണിയായിരുന്ന യുവതിയെ, പ്രശ്‌നമില്ലെന്നു പറഞ്ഞ് സര്‍ക്കാര്‍ ആശുപത്രികള്‍ തിരിച്ചയക്കുകയായിരുന്നു. എന്നാണ് ആക്ഷേപം. 

പല കാരണങ്ങള്‍ പറഞ്ഞ് ആശുപത്രികളില്‍ പരിശോധന പോലും നടത്തിയില്ലെന്ന് മീരയുടെ ബന്ധുക്കല്‍ ആരോപിക്കുന്നു. ഒടുവില്‍ മൂന്ന് ദിവസത്തിനിപ്പുറം വേദന കഠിനമായതോടെ കൊല്ലം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുഞ്ഞിനെ പുറത്തെടുത്തു. 

മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കമുണ്ടായിരുന്നു. അണുബാധ ഏല്‍ക്കാതിരുന്നതിനാല്‍ യുവതി അപകടനില തരണം ചെയ്തു. കുഞ്ഞ് മരിക്കാനിടയാക്കിയ സംഭവം അന്വേഷിക്കുമെന്ന് കൊല്ലം ഡി.എം.ഒ അറിയിച്ചു. ആശുപത്രികളുടെ ഭാഗത്ത് അനാസ്ഥയുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും ഡി.എം.ഒ വ്യക്തമാക്കി.