Headlines
Loading...
കൃഷ്ണന്‍ കുട്ടി ഊര്‍ജ്ജമന്ത്രിയോ വൈദ്യുതിമന്ത്രിയോ കണ്‍ഫ്യൂഷന്‍ മാറ്റണമെന്ന് നിയമസഭയില്‍ ആവശ്യം

കൃഷ്ണന്‍ കുട്ടി ഊര്‍ജ്ജമന്ത്രിയോ വൈദ്യുതിമന്ത്രിയോ കണ്‍ഫ്യൂഷന്‍ മാറ്റണമെന്ന് നിയമസഭയില്‍ ആവശ്യം

വൈദ്യുതി വകുപ്പുമന്ത്രി ശ്രീ. കെ. കൃഷ്ണന്‍കുട്ടിയുടെ സ്ഥാനപ്പേര് 'ഊര്‍ജ്ജ വകുപ്പുമന്ത്രി' എന്നും 'വൈദ്യുതി വകുപ്പുമന്ത്രി' എന്നും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വ്യത്യസ്തങ്ങളായി നിയമസഭാ രേഖകളില്‍ ഉള്‍പ്പടെ പരാമര്‍ശിക്കപ്പെടുന്നു. ഇതില്‍ ഏതാണ് ശരി..? സംശയം മാറ്റിത്തരണമെന്ന ആവശ്യപ്പെട്ട് നിയമസഭയില്‍ ക്രമപ്രശ്‌നം ഉന്നയിച്ചിരിക്കുന്നത് മഞ്ഞളാം കുഴി അലി എം എല്‍ എയാണ്. ശരിയാണ് , പലപ്പോഴും പല രീതിയിലാണ് ഈ പദവി പരാര്‍ശിക്കപ്പെടുന്നത് . ശരിയേത് എന്നറിയേണ്ടതാണ്. പ്രത്യേകിച്ചും തെറ്റായ പദവി പ്രസിദ്ധം ചെയ്യുന്നത് ചട്ടവിരുദ്ധമായതിനാല്‍ അത് തിരുത്താനും ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനും നിര്‍ദ്ദേശം നല്‍കണമെന്നാണ്   മഞ്ഞളാംകുഴി അലി എംഎല്‍ എ ക്രമപ്രശ്‌നത്തിലൂടെ ആവശ്യപ്പെട്ടത്.

സംശയം ന്യായമായതിനാല്‍ സ്പീക്കര്‍ ഇടപെട്ടു പരിഹാരമാക്കിയിട്ടുണ്ട്. എം എല്‍ എ ചൂണ്ടിക്കാണിച്ച പിശകുകള്‍ക്ക് ആധാരമായ രേഖകള്‍ ചെയര്‍ വിശദമായി പരിശോധിക്കുകയുണ്ടായെന്നും മന്ത്രിമാരുടെ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന പരാമര്‍ശങ്ങളില്‍ ചില തര്‍ജ്ജമ പിശകുകള്‍ കടന്നു കൂടിയെന്നുമാണ് വിശദമാക്കിയിരിക്കുന്നത്. തെറ്റു കൂടാതെയാണ്  നിയമസഭാ രേഖകളില്‍ ഉപയോഗിച്ചു വരുന്നത്. എന്നാല്‍ പുതിയ മന്ത്രിസഭ നിലവില്‍ വന്നതിനെത്തുടര്‍ന്ന് മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച മേയ് 27ാം തീയതിയിലെ സര്‍ക്കുലര്‍ ഇംഗ്ലീഷ് ഭാഷയില്‍ ആയിരുന്നതിനാലാണ് 'Minister for Electricity' എന്നത് 'ഊര്‍ജ്ജ വകുപ്പുമന്ത്രി' എന്ന് മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കാനിടയായത്.

 തുടര്‍ന്ന് പൊതുഭരണ വകുപ്പിന്റെ 'ജൂണ്‍ 24ാം തീയതിയിലെ സര്‍ക്കുലര്‍ പ്രകാരം മലയാളത്തില്‍ 'വൈദ്യുതി വകുപ്പുമന്ത്രി' എന്ന് വ്യക്തത വരുത്തിയ സാഹചര്യത്തില്‍ ഇപ്പോള്‍ നിയമസഭാ രേഖകളില്‍ അപ്രകാരം 'വൈദ്യുതി വകുപ്പുമന്ത്രി' എന്ന് ശരിയായ രീതിയിലാണ് ഉപയോഗിച്ചു വരുന്നത്. പ്രകടമായ അര്‍ത്ഥവ്യത്യാസം ഇല്ലെങ്കില്‍പ്പോലും ഭാവിയില്‍ ഇത്തരം പിശകുകള്‍ സംഭവിക്കാതിരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതാണെന്നും സ്പീക്കര്‍ റൂളിംഗ് നല്‍കി