Headlines
Loading...
മൂന്ന് ജില്ലകളില്‍ ജനിതക പഠനം; വാക്‌സിനേഷന്‍ കുറഞ്ഞ പ്രദേശങ്ങളില്‍ ടെസ്റ്റിംഗ് വ്യാപകമാക്കണമെന്ന് മുഖ്യമന്ത്രി

മൂന്ന് ജില്ലകളില്‍ ജനിതക പഠനം; വാക്‌സിനേഷന്‍ കുറഞ്ഞ പ്രദേശങ്ങളില്‍ ടെസ്റ്റിംഗ് വ്യാപകമാക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ കര്‍ശന ഇടപെടല്‍ നിര്‍ദേശിച്ച് മുഖ്യന്ത്രി പിണറായി വിജയന്‍. വാക്‌സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ ടെസ്റ്റിംഗ് വ്യാപകമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇന്ന് ചേര്‍ന്ന് കോവിഡ് അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ആദ്യ ഡോസ് വാക്സിനേഷന്‍ എഴുപത് ശതമാനത്തില്‍ കൂടുതല്‍ പൂര്‍ത്തീകരിച്ച ജില്ലകള്‍ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്സിനേഷന്‍ പൂര്‍ണമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. 

വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ വാക്സിനേഷന്‍ നല്ലരീതിയില്‍ നടത്തിയതിനാല്‍ ഇവിടെ രോഗലക്ഷണമുള്ളവരെ മാത്രം ടെസ്റ്റ് ചെയ്യും. മറ്റു ജില്ലകളില്‍ വ്യാപകമായ ടെസ്റ്റിംഗ് നടത്താനുമാണ് നിലവില്‍ അവലോകന യോഗത്തിന്റെ തീരുമാനം. നിലവില്‍ സംസ്ഥാനത്തിന്റെ പക്കല്‍ പതിനാറ് ലക്ഷം സിറിഞ്ചുകള്‍ ലഭ്യമാണ്. കൂടുതല്‍ സിറിഞ്ചുകള്‍ ലഭ്യമാക്കാനും സമാഹരിക്കാനും നടപടിയെടുക്കും. പത്ത് ലക്ഷം വാക്സിന്‍ ഡോസുകള്‍ കെ.എം എസ്. സി. എല്‍ നേരിട്ട് വാക്സിന്‍ ഉത്പ്പാദകരില്‍ നിന്ന് വാങ്ങിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും മറ്റു സ്വകാര്യ സ്ഥാപനങ്ങളും വഴി ഇത് നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

 ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനുകള്‍ അഞ്ച് ശതമാനത്തില്‍ കൂടുതലാണ്. ഈ ജില്ലകളില്‍ ജനിതക പഠനം നടത്താന്‍ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഓരോ തദ്ദേശ സ്ഥാപന അതിര്‍ത്തിയിലും എത്ര വാക്സിനേഷനുകള്‍ നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു