Headlines
Loading...
ആശയുടെ ജീവിതം സിനിമയെ വെല്ലും; ശുചീകരണ തൊഴിലാളിയില്‍ നിന്ന് എത്തി നില്‍ക്കുന്നത് ഡെപ്യൂട്ടി കളക്ടറില്‍

ആശയുടെ ജീവിതം സിനിമയെ വെല്ലും; ശുചീകരണ തൊഴിലാളിയില്‍ നിന്ന് എത്തി നില്‍ക്കുന്നത് ഡെപ്യൂട്ടി കളക്ടറില്‍

ജയ്പൂർ: ആത്മാർത്ഥമായി പരിശ്രമിച്ചാൽ ലക്ഷ്യത്തിലെത്താൻ കഴിയുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആശ കണ്ഡാര എന്ന ജോധ്പൂർകാരി. ശുചീകരണ തൊഴിലാളിയായ 40കാരി രാജസ്ഥാൻ സിവിൽ സർവീസ് പരീക്ഷയിൽ ഉജ്വല വിജയം നേടിയിരിക്കുകയാണ്.

തനിക്ക് ഈ നിലയിലെത്താൻ സാധിച്ചിട്ടുണ്ടെങ്കിൽ ഏവർക്കും അതിന് കഴിയുമെന്നാണ് ഇത്തവണത്തെ രാജസ്ഥാൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ കയറിപ്പറ്റിയ ആശയ്ക്ക് പറയാനുള്ളത്. ഉടൻ തന്നെ ഡെപ്യൂട്ടി കളക്ടറായി ആശ നിയമിതയാകും. 1997ലായിരുന്നു ആശയുടെ വിവാഹം. എട്ട് വർഷങ്ങൾക്ക് മുൻപ് ഭർത്താവ് ഉപേക്ഷിച്ചു. രണ്ട് മക്കളെ എങ്ങനെ വളർത്തുമെന്ന ചോദ്യത്തിന് മുന്നിൽ ആശ തളർ‌ന്നില്ല.

മാതാപിതാക്കൾ ആശയ്‌ക്കൊപ്പം നിന്നു. 2016ൽ ബിരുദ പഠനം പൂർത്തിയാക്കി. ജോധ്പൂർ മുൻസിപ്പൽ കോർപ്പറേഷനിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു ആശ. 2018 ലാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്. പരീക്ഷ ഫലം വന്നപ്പോൾ സന്തോഷം. തൊട്ടടുത്ത വർഷം മെയിൻ പരീക്ഷയും എഴുതി. കോവിഡ് മഹാമാരിയെ തുടർന്ന് ഫലം വരാൻ വൈകി. ജൂലൈ 13ന് ഫലം വന്നപ്പോൾ ഉയർന്ന വിജയം.

ജാതിവിവേചനവും ലിംഗ വിവേചനവും ഒക്കെ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് ആശ പറയുന്നു. സാധാരണക്കാരായ ജനങ്ങളെ സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ആശ പറയുന്നു. പിതാവാണ് തനിക്ക് പ്രചോദമായതെന്ന് ആശ പറഞ്ഞു. ‘എന്റെ പിതാവ് വിദ്യാഭ്യാസമുള്ളയാളാണ്. വിദ്യാഭ്യാസത്തിന്റെ മൂല്യം അദ്ദേഹത്തിനറിയാം. പഠിക്കാനും മുന്നോട്ട് പോകാനും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു.’- അവർ കൂട്ടിച്ചേർത്തു.