Headlines
Loading...
ജമ്മുകശ്മീരില്‍ സംസ്ഥാനപദവി പുനസ്ഥാപിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് മതിയെന്ന് ഗുപ്ക്കര്‍ സഖ്യം

ജമ്മുകശ്മീരില്‍ സംസ്ഥാനപദവി പുനസ്ഥാപിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് മതിയെന്ന് ഗുപ്ക്കര്‍ സഖ്യം

ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിച്ചതിന് ശേഷമേ തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കൂവെന്ന് ഗുപ്ക്കര്‍ സഖ്യം. പ്രധാനമന്ത്രി അധ്യക്ഷനായി ജൂണ്‍ 24ന് നടന്ന ജമ്മുകശ്മീരിലെ പ്രധാനകക്ഷികളുടെ യോഗം നിരാശപ്പെടുത്തിയെന്നും ജമ്മുകശ്മീരിലെ പ്രധാനപ്പെട്ട ആറു രാഷ്ട്രീയ കക്ഷികളുടെ സഖ്യമായ ഗുപ്ക്കര്‍ വ്യക്തമാക്കി. നാഷണല്‍ കോണ്‍ഫറന്‍സും പി ഡി പിയും ഉള്‍പ്പടെയുള്ള പ്രധാന രാഷ്ട്രീയകക്ഷികള്‍ ഗുപ്്ക്കറില്‍ അംഗങ്ങളാണ്. കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ളയുടെ വസതിയില്‍ നടന്ന സഖ്യത്തിന്റെ യോഗത്തിന് ശേഷമാണ് തീരുമാനം പുറത്തുവന്നത്.

ജൂണ്‍ 24ന് നടന്ന യോഗത്തിന് ശേഷം ആദ്യമായാണ് ഇത് സംബന്ധിച്ച് ഗുപ്്ക്കര്‍ സഖ്യം ഓദ്യോഗികമായ അഭിപ്രായപ്രകടനം നടത്തുന്നത്. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിലും ഉറപ്പും നലകുന്നതിലും മോദിയുടെ അധ്യക്ഷതയിലുള്ള യോഗം പരാജയപ്പെട്ടെന്ന് സഖ്യം വിലയിരുത്തു. കശ്മീര്‍ ജനതയുടെ വിശ്വാസം വീണ്ടെടുക്കുന്നതിന് യോഗം ഒരു നടപടിയും കൈക്കൊണ്ടില്ലെന്നും ഗുപ്ക്കര്‍ സഖ്യ നേതാക്കള്‍ വിമര്‍ശിച്ചു.

2019ല്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷം നിലനില്ക്കുന്ന അടിച്ചമര്‍ത്തല്‍ നയങ്ങളും ഉപരോധങ്ങളും നിയന്ത്രണങ്ങളും അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക, തടവില്‍ കഴിയുന്നവരെ മോചിപ്പിക്കുക തുടങ്ങീ ശക്തമായ പ്രത്യക്ഷ നടപടികള്‍ മുന്നോട്ടുവെക്കുന്നതില്‍ യോഗം നിരാശപ്പെടുത്തിയെന്ന് ഗുപ്ക്കര്‍ സഖ്യത്തിന്റെ വക്താവായ സി പി ഐ എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി പ്രസ്താവനയില്‍ അറിയിച്ചു. തങ്ങളുടെ വിശ്വാസം വീണ്ടെടുക്കണമെങ്കില്‍ തങ്ങളുടെ നിര്‍ദേശങ്ങളോട് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുഭാവപൂര്‍ണ്ണമായ നടപടികള്‍ ആവശ്യമാണെന്നും പ്രസ്താവന സൂചിപ്പിച്ചു.

ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പ് പ്രക്രിയ വിശ്വാസനീയമായ രീതിയില്‍ നടപ്പാക്കണമെങ്കില്‍ സംസ്ഥാന പദവി പുനസ്ഥാപിക്കണം. 2019 ആഗസ്റ്റിനു മുന്‍പുള്ള ജമ്മുകശ്മീരിന്റെ ഭരണ വ്യവസ്ഥ പുനസ്ഥാപിക്കണമെന്നാണ് ഗോപ്ക്കര്‍ സഖ്യത്തിന്റെ പ്രധാന നിര്‍ദേശമെന്നും തരിഗാമി വ്യക്തമാക്കി. ജമ്മുകശ്മീരില്‍ അതിര്‍ത്തി നിര്‍ണ്ണയ കമ്മീഷന്‍ നടത്തുന്ന സന്ദര്‍ശനം സംബന്ധിച്ച് ഗുപ്്ക്കര്‍ സഖ്യം ഉടന്‍ തീരുമാനമെടുക്കുമെന്നും തരിഗാമി അറിയിച്ചു.