Headlines
Loading...
രണ്ടാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ  ഹൈക്കോടതിയിൽ പരാതി നൽകി അഭിഭാഷകർ

രണ്ടാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ ഹൈക്കോടതിയിൽ പരാതി നൽകി അഭിഭാഷകർ

തിരുവനന്തപുരം:  കോവിഡ് വ്യാപനത്തിനിടെ നടത്തുന്ന രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ കോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. അനിൽ തോമസ് എന്ന അഭിഭാഷകനും ഡെമോക്രറ്റിക് പാർട്ടി സംസ്ഥാന പ്രസിഡണ്ട്‌ ജോർജ് സെബാസ്റ്റ്യനുമാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും സീനിയര്‍ ജഡ്ജിക്കും പരാതി നൽകിയത്. കോവിഡ് സാഹചര്യത്തില്‍ 700 ൽ കൂടുതൽ പേരെ വരെ ഉള്‍പ്പെടുത്തി സത്യപ്രതിജ്ഞ നടത്താന്‍ നീക്കമെന്നാണ് പരാതിയിൽ  ആരോപിക്കുന്നത്.

കോവിഡ് സാഹചര്യം കണക്കലെടുത്ത് സത്യപ്രത്യജ്ഞ രാജ്ഭവനിൽ നടത്താൻ നിർദ്ദേശം നൽകണമെന്നും കോടതി സ്വമേധയാ കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് ചടങ്ങ് നടത്തുന്നത് നിയമലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാ പ്രതിയാക്കി തലസ്ഥാന നഗരത്തിലെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ . മുൻ എം പിയും മുൻ കേന്ദ്രമന്ത്രിയും കേരള കോൺഗ്രസ് പാർട്ടിയുടെ വർക്കിംഗ് ചെയർമാനുമായ പി സി തോമസും പരാതി നൽകി. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരത്ത് മെയ് പതിനേഴാം തിയതി പകൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു യോഗവുമായി ബന്ധപ്പെട്ട് എല്ലാ നിയമങ്ങളും ചട്ടങ്ങളും പ്രോട്ടോക്കോളും ലംഘിച്ചുവെന്നാണ് പരാതി.

പ്രോട്ടോക്കോൾ ലംഘിച്ച് നടന്ന യോഗത്തിൽ ചട്ടപ്രകാരമുള്ള അകലം പോലും പാലിക്കാതെ പ്രതികൾ കൂട്ടമായി നിന്ന് ഒന്നാംപ്രതിയുടെ നേതൃത്വത്തിൽ 'സന്തോഷം' പങ്കിടുവാനായി കേക്ക് മുറിച്ച് വിതരണം ചെയ്ത നടപടിയാണ് കേസിനാസ്പദമായ വിഷയമെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. പല ദിവസങ്ങളിലായി പത്രസമ്മേളനം നടത്തിയും അല്ലാതെയും ഒന്നാം പ്രതി തന്നെയാണ് ജനങ്ങൾ പാലിക്കേണ്ട പ്രോട്ടോകോൾ സംബന്ധിച്ചും കോവിഡ് എന്ന മഹാമാരിയെ ചെറുക്കുവാൻ ചെയ്യേണ്ട നിയമപരമായ കാര്യങ്ങളെക്കുറിച്ചും പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ, അതിനു വിപരീതമായി അദ്ദേഹം തന്നെയാണ് കേക്ക് മുറിച്ച് ഓരോരുത്തരുടേയും വായിലും കയ്യിലും ആയി അത് മറ്റു പ്രതികൾക്ക് കൊടുത്തതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയും രണ്ടു മുതൽ 22 വരെ വരെ കണ്ടാലറിയാവുന്ന പ്രതികളാക്കിയുമാണ് പി സി തോമസ് കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മുമ്പാകെ പരാതി സമർപ്പിച്ചത്.

പി സി തോമസ് സമർപ്പിച്ച പരാതി ഇങ്ങനെ,

'പരാതിക്കാരൻ ഒരു പൊതുപ്രവർത്തകനാണ്. ലോക്സഭാ മെമ്പറായും കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കേരള കോൺഗ്രസ് പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ ആണ്. കേരള മുഖ്യമന്ത്രി ആണ് ഒന്നാം പ്രതി. മറ്റ് പ്രതികളോടൊപ്പം തിരുവനന്തപുരത്ത് എ കെ ജി സെന്ററിൽ ഇന്നു പകൽ(17.5.2021) നടന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു യോഗവുമായി ബന്ധപ്പെട്ടു ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരത്ത്, എല്ലാ നിയമങ്ങളും ചട്ടങ്ങളും പ്രോട്ടോക്കോളും ലംഘിച്ചുകൊണ്ട് ചട്ടപ്രകാരമുള്ള അകലം പോലും പാലിക്കാതെ പ്രതികൾ കൂട്ടമായി നിന്ന് ഒന്നാം പ്രതിയുടെ നേതൃത്വത്തിൽ 'സന്തോഷം' പങ്കിടുവാനായി കേക്ക് മുറിച്ച് വിതരണം ചെയ്ത നടപടിയാണ് കേസിനാസ്പദമായ വിഷയം.



ഒന്നാം പ്രതി തന്നെയാണ് പല ദിവസങ്ങളിലായി പത്രസമ്മേളനം നടത്തിയും അല്ലാതെയും, ജനങ്ങൾ പാലിക്കേണ്ട പ്രോട്ടോകോൾ സംബന്ധിച്ചും കോവിഡ് എന്ന മഹാമാരിയെ ചെറുക്കുവാൻ ചെയ്യേണ്ട നിയമപരമായ കാര്യങ്ങളെക്കുറിച്ചും

പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ അതിനു വിപരീതമായി അദ്ദേഹം തന്നെയാണ് കേക്ക് മുറിച്ച് ഓരോരുത്തരുടേയും വായിലും കയ്യിലും ആയി അത് മറ്റു പ്രതികൾക്ക് കൊടുത്തത്. പ്രതികൾ അതു



കഴിക്കുമ്പോൾ നിയമവിരുദ്ധമായി കൂട്ടം കൂടി തന്നെയാണ് പരിപാടി നടത്തിയത്. ചട്ടങ്ങൾ പഠിപ്പിക്കുന്ന മുഖ്യമന്ത്രിക്കും മറ്റു പ്രതികൾക്കും തങ്ങൾ ചെയ്യുന്ന കുറ്റം അറിയാമായിരുന്നു എന്നതിനു സംശയം ഇല്ല.



ഒന്നാംപ്രതി ഒറ്റയ്ക്കും മറ്റു പ്രതികളുമായി ചേ൪ന്നു കൂട്ടായും ശിക്ഷാർഹമായ കുറ്റങ്ങൾ ചെയ്തിരിക്കുകയാണ്. മറ്റ് പ്രതികളിൽ ചിലർ മന്ത്രിമാരും എംഎൽഎമാരും ആണ്. അവ൪ ഉൾപ്പെടെ മുഴുവൻ പ്രതികളും ഭരണഘടനയ്ക്കും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ സത്യപ്രതിജ്ഞയ്ക്കും, ഇന്ത്യൻ ശിക്ഷാ നിയമത്തിനും, മഹാമാരി നേരിടാൻ വേണ്ടി കേന്ദ്ര കേരള സർക്കാറുകൾ ഉണ്ടാക്കിയിട്ടുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും എതിരായിട്ടാണ് പ്രവർത്തിച്ചിട്ടുള്ളത്. കൂട്ടമായി നടത്തിയ ഈ നിയമവിരുദ്ധ പരിപാടി ടെലിവിഷനുകളിൽ ഇന്ന് വളരെ വ്യക്തമായി കാണിക്കുകയുണ്ടായി. അവയെല്ലാം ഇവർ ചെയ്ത കുറ്റം ഏറ്റവും നന്നായി വെളിപ്പെടുത്തുന്ന തെളിവുകളാണ്.

പ്രതികൾ "ഇന്ത്യൻ ശിക്ഷാനിയമം" 141, 142, 143, വകുപ്പുകൾ പ്രകാരവും, "കേരള എപ്പിഡെമിക് ഡിസീസ് ആക്ട്.. 2020" പ്രകാരവും, ആ നിയമപ്രകാരം ഉണ്ടാക്കിയ "ചട്ടങ്ങൾക്കും" "ഉത്തരവുകൾക്കും" വിരുദ്ധമായും പ്രവർത്തിച്ചതിന് കുറ്റക്കാരും ശിക്ഷാർഹരുമാണ്. (1+2+2 വർഷങ്ങൾ വരെ കഠിനതടവിന് ശിക്ഷാർഹമാണ്. വളരെ കൂടുതൽ ഫൈൻ വേറെയും).

കൂടാതെ ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഷെഡ്യൂൾ പ്രകാരമുള്ള സത്യപ്രതിജ്ഞയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് മുഖ്യമന്ത്രിയും മന്ത്രിമാരും കുറ്റക്കാർ ആകുന്നതും അത്തരം സ്ഥാനങ്ങൾ ഏറ്റെടുക്കുന്നതിന് അയോഗ്യർ ആകുന്നതും ആണ്. എം എൽ എമാർ നടത്തിയിട്ടുള്ള സത്യപ്രതിജ്ഞാ ലംഘനവും കുറ്റകരവും നടപടിക്ക് വിധേയവുമാണ്.

ഒന്നാംപ്രതി പ്രത്യേക താൽപര്യമെടുത്ത് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരം സാധാരണക്കാരായ ജനങ്ങൾ കോവിഡ് സംബന്ധമായ ചട്ടങ്ങളും പ്രോട്ടോകോളും തെറ്റിച്ചു എന്നാരോപിച്ച പ്രകാരം ഒരു കോടി മുപ്പത് ലക്ഷത്തിൽ കൂടുതൽ തുകയാണ് കഴിഞ്ഞ ശനിയാഴ്ച വരെ (ഏതാനും ദിവസങ്ങൾ കൊണ്ട്) പൊലീസിൽ കൊടുക്കേണ്ടി വന്നിട്ടുള്ളത്. ഇത് 'മിനി ലോക്ക് ഡൗൺ' ഉണ്ടായിരുന്ന കാലത്ത് ചെയ്തതായി പറയപ്പെടുന്ന തെറ്റുകൾക്കാണ്. എന്നാൽ, പ്രതികൾ ചെയ്ത കുറ്റം 'ട്രിപ്പിൾ ലോക്ക് ഡൗൺ' കാലഘട്ടത്തിലാണ് എന്നുള്ള വ്യത്യാസം കൂടിയുണ്ട്.

കേന്ദ്ര സർക്കാർ ഇറക്കിയ ചട്ടങ്ങളും ഉത്തരവുകളും ലംഘിച്ചതിനും പ്രതികൾ കുറ്റക്കാരും ശിക്ഷാർഹരുമാണ്.

ആകയാൽ പ്രതികൾക്കെതിരായ കേസ് രജിസ്റ്റർ ചെയ്തു, വേണ്ട അന്വേഷണം നടത്തി, കുറ്റം ചെയ്തവർക്കെതിരെ ശിക്ഷാ നടപടികൾ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.'
എ കെ ജി സെന്ററിൽ ഘടകകക്ഷി നേതാക്കൾ കേക്ക് മുറിച്ച് ആഘോഷം നടത്തിയതിന് എതിരെ ഡി ജി പിക്കും പരാതി ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡി സി സി വൈസ് പ്രസിഡന്റ് എം മുനീർ ആയിരുന്നു ഇത് സംബന്ധിച്ച് പരാതി നൽകിയത്. ജില്ല കളക്ടർ പുറത്തിറക്കിയ ട്രിപ്പിൾ ലോക്ക്ഡൗൺ നിർദ്ദേശങ്ങളുടെ ലംഘനമാണ് കേക്ക് മുറിക്കൾ ആഘോഷത്തിലൂടെ നടന്നതെന്നാണ് ആക്ഷേപം.