
national
സിദ്ദിഖ് കാപ്പനെ കാണാൻ കുടുംബത്തെ അനുവദിച്ചില്ല; മഥുര കോടതിയിൽ ഹർജി നൽകി കുടുംബം
ദില്ലി: എയിംസിൽ ചികിത്സയിൽ കഴിയുന്ന സിദ്ദിഖ് കാപ്പനെ കാണാൻ കുടുംബത്തെ അനുവദിച്ചില്ല. ഇതിനെതിരെ കുടുംബം മഥുര കോടതിയിൽ ഹർജി നൽകി. യുപി ഹൈക്കോടതി ചീഫ് ജസ്റ്റിന് കത്ത് നൽകിയതായും കാപ്പന്റെ ഭാര്യ വ്യക്തമാക്കി. കുടുംബത്തെ കാണാൻ അനുവദിക്കണമെന്ന് സുപ്രീംകോടതി പരാമർശമുണ്ടായിരുന്നു. എന്നാൽ എയിംസിലുള്ള പൊലീസ് ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്ന് ഭാര്യ റെയ്ഹാനത്ത് ആരോപിക്കുന്നു.
മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാൻ അദ്ദേഹത്തെ ദില്ലിയിലേക്ക് മാറ്റണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്ന് സോളിസിറ്റർ ജനറലിനെയടക്കം ഓർമ്മപ്പെടുത്തിയായിരുന്നു സുപ്രീംകോടതി ഉത്തരവ്.
തടവുകാർക്കും ഇത് ബാധകമാണെന്നും സിദ്ദിഖ് കാപ്പന്റെ ഉത്തരവിൽ സുപ്രീം കോടതി ചൂണ്ടികാട്ടി. കാപ്പന് മികച്ച ചികിത്സ ലഭ്യമാക്കാനായി ദില്ലിയിലേക്ക് മാറ്റണമെന്ന് വ്യക്തമാക്കിയിറക്കിയ ഉത്തരവിലാണ് ഇക്കാര്യം പരമോന്നതകോടതി ചൂണ്ടികാട്ടിയത്. കാപ്പനെ കാണാൻ കുടുംബത്തെ അനുവദിക്കണമെന്ന് സുപ്രിംകോടതി പരാമർശമുണ്ടായിട്ടും പൊലീസുകാർ സമ്മതിക്കുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.