Headlines
Loading...
ലക്ഷദ്വീപ് ബി.ജെ.പിയിൽ നിന്ന് കൂട്ടരാജി; മുൻ സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ പാർട്ടിവിട്ടു

ലക്ഷദ്വീപ് ബി.ജെ.പിയിൽ നിന്ന് കൂട്ടരാജി; മുൻ സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ പാർട്ടിവിട്ടു

കവരത്തി :ലക്ഷദ്വീപിൻ്റെ സമാധാന ജീവിതം തകർത്ത് മോദിയുടെ വിശ്വസ്തനായ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പട്ടേൽ നടപ്പാക്കിയ കരിനിയമങ്ങൾക്കെതിരെ പ്രതിഷേധം പടരുന്നതിനിടെ ബി.ജെ.പി ലക്ഷദ്വീപ് ഘടകത്തിൽ നിന്ന് കൂട്ടരാജി.

ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ എം.സി. മുത്തുക്കോയ, മുൻ സംസ്ഥാന ട്രഷറർ ബി. ഷുക്കൂർ, യുവമോർച്ച ജനറൽ സെക്രട്ടറി പി.പി. മുഹമ്മദ് ഹാഷിം, കവരത്തി ഘടകം മുൻ അധ്യക്ഷൻ എം.ഐ. മുഹമ്മദ് എന്നിവരടക്കമുള്ള നേതാക്കളാണ് രാജിവെച്ചത്.

പുതുതായി ലക്ഷദ്വീപിൽ നടന്നുവരുന്ന അഡ്മിനിസ്ട്രേറ്റർ ഇന്ത്യ ഏകപക്ഷീയമായ തീരുമാനങ്ങൾ ലക്ഷദ്വീപിൻ്റെ സമാധാനത്തിന് ഹാനികരമായതിനാൽ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവെക്കുന്നതായാണ് അറിയിച്ചിരിക്കുന്നത്. ലക്ഷദ്വീപിൻ്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ വൈസ്പ്രസിഡൻറ് എ.പി. അബ്ദുല്ലക്കുട്ടിക്കാണ് രാജി സമർപ്പിച്ചിരിക്കുന്നത്.

നേരത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന ഘടകം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ കാര്യത്തിൽ പുനരാലോചന വേണമെന്ന് ബി.ജെ.പി ലക്ഷദ്വീപ് ജനറൽ സെക്രട്ടറി എച്ച്.കെ. മുഹമ്മദ് കാസിം ആവശ്യപ്പെട്ടിരുന്നു.

ലക്ഷദ്വീപ് ജനതയുടെ സ്വത്വത്തെയും സംസ്കാരത്തെയും രാഷ്ട്രീയത്തെയും ഭീകരമായാണ് കേന്ദ്ര സർക്കാർ നിയോഗിച്ച ലക്ഷദ്വീപിന്‍റെ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ.പട്ടേലിന്റെ നേതൃത്വത്തിൽ കൈകാര്യം ചെയ്യുന്നത്. 

മത്സ്യ തൊഴിലാളികളുടെ ജീവനോപാധി തകർത്തു, ജില്ലാ ഭരണകൂടത്തിന്‍റെ അധികാരങ്ങൾ ഇല്ലാതാക്കി, മാംസാഹാരം നിരോധിച്ചു, ടൂറിസം മേഖലയിൽ ജോലി ചെയ്ത ലക്ഷദ്വീപ് നിവാസികളായ 196 പേരെ പിരിച്ചു വിട്ടു, പുതുതായി മദ്യശാലകൾ ആരംഭിച്ചു തുടങ്ങിയ അഡ്മിനസ്ട്രേറ്ററുടെ നടപടികളാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്.