
kerala
ഫലപ്രഖ്യാനത്തിനായി ഒരുങ്ങി തിര.കമ്മീഷൻ; കോവിഡിനിടെ കർശന നിയന്ത്രണം
കേരളം ആകാംഷയോടെ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് വിപുലമായ ഒരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഞായറാഴ്ച്ചത്തെ വോട്ടെണ്ണലിനും ഫലപ്രഖ്യാപനത്തിനും കൂടുതല്‍ സൗകര്യങ്ങളും കേന്ദ്രങ്ങളും തയ്യാറാക്കിയതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 114 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുക.
140 മണ്ഡലങ്ങളില്‍ തീപാറും പോരാട്ടം കഴിഞ്ഞ് 25ാം ദിവസമാണ് വോട്ടണ്ണലും ഫലപ്രഖ്യാപനവും വരുന്നത്. തപാല്‍ വോട്ടുകള്‍ എട്ടുമണിക്ക് എണ്ണിത്തുടങ്ങും, ഇവിഎമ്മുകള്‍ എട്ടരക്കാണ് എണ്ണിതുടങ്ങുക. 5,84,238 തപാല്‍ബാലറ്റുകളാണ് ആകെ വിതരണം ചെയ്തിരുന്നത്. ഈമാസം 28 വരെ 4,54,237 എണ്ണം തിരികെ ലഭിച്ചു. 114 കേന്ദ്രങ്ങളിലായി 633 ഹാളുകളാണ് വോട്ടെണ്ണുന്നതിനായി സജ്ജീകരിച്ചിരിക്കുന്നത്. 106 എണ്ണത്തില്‍ പോസ്റ്റല്‍വോട്ടുകളാവും എണ്ണുക. 527 ഹാളുകള്‍ ഇവിഎമ്മുകള്‍ക്കായാണ് സജ്ജീകരിച്ചിരിക്കുന്നത്. കോവിഡ്മാനദണ്ഡം പാലിക്കാനാണ് നേരത്തെ ഉണ്ടായിരുന്ന 140 ല്‍നിന്ന് 633 ഹാളുകളിലേക്ക് വോട്ടെണ്ണല്‍പ്രക്രിയ വ്യാപിപ്പിച്ചത്.
ഒരു ഹാളില്‍ ഏഴു മേശകളാവും ഉണ്ടാകുക. 24,709 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണല്‍ചുമതല വഹിക്കുക. ഒബ്സേര്‍വര്‍മാരുടെ സാന്നിധ്യത്തിലാവും മുഴുവന്‍പ്രക്രിയയും. വോട്ടെണ്ണല്ിന് എത്തുന്ന ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളാണ് കമ്മിഷന്‍പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ വെബ്സൈറ്റിലും വോട്ടര്‍ഹെല്‍പ്പ് ആപ്പിലും ഫലം തല്‍സമയം ലഭ്യമാകും.