Headlines
Loading...
മമത ബാനര്‍ജി നന്ദിഗ്രാമില്‍ ആക്രമിക്കപ്പെട്ടു; തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

മമത ബാനര്‍ജി നന്ദിഗ്രാമില്‍ ആക്രമിക്കപ്പെട്ടു; തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആക്രമണത്തിനിരയായെന്ന് റിപ്പോർട്ട്. തന്നെ നാല്-അഞ്ച് പേർ ചേർന്ന് ആക്രമിച്ചെന്ന് മമത ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ മമതയെ വാഹനത്തിൽ എടുത്തു കയറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മമതയുടെ കാലിൽ മുറിവ് പറ്റിയതായാണ് റിപ്പോർട്ട്.

റെയാപരയിൽ ഒരു ക്ഷേത്രത്തിനു പുറത്തുവെച്ചാണ് സംഭം നടന്നത്. താൻ വാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ നാല്-അഞ്ച് പേർ ചേർന്ന് തന്നെ തള്ളിയതായും കാറിന്റെ വാതിൽ വലിച്ചടച്ചതായും മമത മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാറിന്റെ വാതിൽ തട്ടി കാലിന് പരിക്കേറ്റതായും അവർ വ്യക്തമാക്കി. സംഭവം നടക്കുമ്പോൾ സമീപത്ത് പോലീസുകാർ ഇല്ലായിരുന്നെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അവർ പറഞ്ഞു.

നിലവിൽ എസ്എസ്കെഎം ആശുപത്രിയിലാണ് മമത ഉള്ളത്. അവരുടെ കാലിന് ചികിത്സ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ബുധനാഴ്ച നന്ദിഗ്രാമിൽ തങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും മുഖ്യമന്ത്രി ഇന്നുതന്നെ കൊൽക്കത്തയ്ക്ക് മടങ്ങുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ ഉണ്ടാകുമെന്ന ബിജെപിയുടെ ആരോപണങ്ങളെ തുടർന്ന് ബംഗാൾ പോലീസ് മേധാവിയെ തിരഞ്ഞടുപ്പ് കമ്മീഷൻ സ്ഥാനത്തുനിന്ന് മാറ്റി പുതിയ ആളെ നിയമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തനിക്കുനേരെ ആക്രമണം ഉണ്ടായതായുള്ള മമതയുടെ ആരോപണം. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആക്രമിക്കപ്പെട്ടതായുള്ള മമതയുടെ ആരോപണം നാടകമാണെന്ന് ബിജെപി ആരോപിച്ചു. മമതയെ ആക്രമിച്ചത് താലിബാൻ ആണോ എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അർജുൻ സിങ് പരിഹസിച്ചു. മമതയ്ക്ക് അകമ്പടിയായി വലിയ പോലീസ് സന്നാഹമുണ്ട്. ആർക്കാണ് അവരുടെഅടുത്ത് എത്തിച്ചേരാൻ കഴിയുക. സഹാനുഭൂതിക്കുവേണ്ടിയുള്ള നാടകമാണിതെന്നും അദ്ദേഹം ആരോപിച്ചു.