തയ്യാറാക്കിയതും നടപ്പാക്കിയതും ഒരാള്‍; കോണ്‍സല്‍ ജനറലിനെ പ്രതിക്കൂട്ടിലാക്കി സരിത്തിന്റെ മൊഴി
കൊച്ചി: കോൺസൽ ജനറലിനെ പ്രതിക്കൂട്ടിലാക്കി സ്വർണക്കടത്തു കേസിലെ പ്രതി സരിത്തിന്റെ മൊഴി. സ്വർണക്കടത്തിന്റെ പദ്ധതി തയ്യാറാക്കിയതും നടപ്പിലാക്കിയതും യു.എ.ഇ. കോൺസൽ ജനറലെന്ന് സരിത്ത് ഇ.ഡിക്ക് നൽകിയ മൊഴിയിൽ പറയുന്നു. 2017-18 കാലയളവിൽ നയതന്ത്ര ബാഗേജിലൂടെ കേരളത്തിലേക്ക് സ്വർണം കടത്തി. പിടിക്കപ്പെട്ടാൽ സംരക്ഷിക്കാമെന്ന കോൺസൽ ജനറലിന്റെ ഉറപ്പ് വിശ്വസിച്ചാണ് പേര് പറയാതിരുന്നതെന്നും സരിത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിൽ പറയുന്നു.
നേരത്തേ വിയറ്റ്നാമിൽ ഇരുവരും ഒരുമിച്ച് കോൺസുലേറ്റ് ജോലിയിൽ നിന്നപ്പോഴും സമാനമായി പുകയിലയും മഞ്ഞലോഹവും കടത്തിയിരുന്നതായി അക്കൗണ്ടന്റ് ഖാലിദ് പറഞ്ഞിരുന്നുവെന്നും കൂടുതൽ വരുമാനം ലഭിക്കാൻ കേരളത്തിൽ സാധ്യതയുണ്ടോ എന്ന് ചോദിച്ചിരുന്നതായും മൊഴിയിൽ പറയുന്നു.
യുഎഇ സ്വദേശിനിയായ സ്ത്രീ വഴി തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കോൺസൽ ജനറൽ സ്വർണമെത്തിച്ചിരുന്നതായും ഇവരുമായി സഹകരിച്ചാണ് സ്വർണക്കടത്ത് നടത്തിയതെന്നുമാണ് ഇഡിക്ക് നൽകിയ മൊഴി. ഏതെങ്കിലും വിധത്തിൽ പിടിക്കപ്പെട്ടാൽ യുഎഇയിലും മറ്റും താമസവും ജോലിയും നൽകി സംരക്ഷിക്കാമെന്ന് പറഞ്ഞിരുന്നതുകൊണ്ടാണ് നേരത്തേ ഇരുവരുടെയും പേര് പറയാതിരുന്നതെന്നും മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.