Headlines
Loading...
കോവിഡ് പരിശോധന നാലുതവണ; പ്രവാസികള്‍ക്ക് യാത്ര ദുരിതമാകുന്നു

കോവിഡ് പരിശോധന നാലുതവണ; പ്രവാസികള്‍ക്ക് യാത്ര ദുരിതമാകുന്നു

ദുബായ്: ഇന്ത്യയിലേക്കുള്ള പുതിയ യാത്രാനിബന്ധനകൾ പ്രവാസികൾക്ക് ഇരട്ടപ്രഹരമായി. യു.എ.ഇ.യിൽനിന്ന് നാട്ടിലേക്ക് പുറപ്പെടുമ്പോൾ 72 മണിക്കൂറിനകമുള്ള ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം കൈയിലുണ്ടായിരിക്കണം എന്നതാണ് പുതിയ ചട്ടം. ഇതുപ്രകാരം യു.എ.ഇ.യിൽ 150 ദിർഹം (ഏകദേശം 3000 രൂപ) നല്കി കോവിഡ് പരിശോധന നടത്തണം. നാട്ടിലെത്തിയാൽ വിമാനത്താവളത്തിൽത്തന്നെ 1800 വരെ രൂപ ചെലവിട്ട് വീണ്ടും പരിശോധന നടത്തണം.


72 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം കൈയിലുള്ളവർക്ക് വന്നിറങ്ങുമ്പോൾത്തന്നെ വീണ്ടും പരിശോധന നടത്തണമെന്ന് ചുരുക്കം. പിന്നീട് ഏഴുദിവസത്തെ ക്വാറന്റീൻ കഴിഞ്ഞ് വീണ്ടും കോവിഡ് പരിശോധന നടത്തണം. അധികദിവസം നാട്ടിൽ നിൽക്കുന്ന ഒരുപ്രവാസിയെ സംബന്ധിച്ച് തിരിച്ചുകയറുമ്പോൾ നാലാമതും പരിശോധന നടത്തേണ്ടിവരുന്നു. ചുരുക്കത്തിൽ നാലോ അഞ്ചോ പേരടങ്ങുന്ന ഒരു ഇടത്തരം കുടുംബം ഇപ്പോൾ നാട്ടിലേക്ക് പോയാലുണ്ടാകുന്ന ആർ.ടി.പി.സി.ആർ. ചെലവുതന്നെ വലിയൊരു തുക വരും.

ഇതുവരെ യു.എ.ഇ.യിൽനിന്ന് നാട്ടിലേക്കുപോകുന്നതിന് കോവിഡ് പരിശോധന ആവശ്യമുണ്ടായിരുന്നില്ല. നാട്ടിൽചെന്ന് ക്വാറന്റീൻ കഴിഞ്ഞശേഷമാണ് പരിശോധന നടത്തിയിരുന്നത്.

കോവിഡ് നെഗറ്റീവ് റിപ്പോർട്ടുള്ളവർക്ക് ക്വാറന്റീൻ ഒഴിവാക്കണമെന്നത് പ്രവാസികൾ ഏറെക്കാലമായി ആവശ്യപ്പെടുന്ന കാര്യമാണ്. മാത്രമല്ല, 'എയർ സുവിധ' ആപ്പിൽ പുറപ്പെടുന്നതിനുമുമ്പ് രേഖകൾ അപ്ലോഡ് ചെയ്യാൻ കാലതാമസം നേരിടുന്നതായും പരാതിയുണ്ട്.