Headlines
Loading...
ഗാബ ടെസ്റ്റ്: ഗില്ലിനു ഫിഫ്റ്റി; ഇന്ത്യ പൊരുതുന്നു

ഗാബ ടെസ്റ്റ്: ഗില്ലിനു ഫിഫ്റ്റി; ഇന്ത്യ പൊരുതുന്നു

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. 328 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അവസാന ദിവസം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 83 എന്ന നിലയിലാണ്. രോഹിത് ശർമ്മയുടെ (7) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ശുഭ്മൻ ഗിൽ (64), ചേതേശ്വർ പൂജാര (8) എന്നിവർ ക്രീസിൽ തുടരുന്നു. രണ്ട് സെഷനും 62 ഓവറുകളും 9 വിക്കറ്റും ശേഷിക്കെ 245 റൺസാണ് ഇന്ത്യക്ക് ഇനി വേണ്ടത്.

മഴ മൂലം നാലാം ദിനം നേരത്തെ കളി നിർത്തിയിരുന്നു. അവസാന ദിവസം വിക്കറ്റ് നഷ്ടമില്ലാതെ 4 എന്ന നിലയിൽ ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യക്ക് പെട്ടെന്ന് തന്നെ രോഹിതിനെ നഷ്ടമായി. രോഹിതിനെ കമ്മിൻസിൻ്റെ പന്തിൽ ടിം പെയ്ൻ പിടികൂടുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഗിൽ-പൂജാര സഖ്യം ഒത്തുചേർന്നു. ഫലപ്രദമായി ഓസീസ് ആക്രമണത്തെ നേരിട്ട ഇരുവരും മറ്റ് നഷ്ടങ്ങളില്ലാതെ ഇന്ത്യയെ ഉച്ചഭക്ഷണം വരെ എത്തിച്ചു. ഇതിനിടെ ഗിൽ ഫിഫ്റ്റി നേടിയിരുന്നു. പരമ്പരയിലെയും കരിയറിലെയും ഗില്ലിൻ്റെ രണ്ടാം ഫിഫ്റ്റിയാണ് ഇത്. പൂജാര പ്രതിരോധത്തിലൂന്നിയപ്പോൾ ഗിൽ ഷെല്ലിൽ ഒതുങ്ങാതെ ആക്രമിക്കാൻ ശ്രമിച്ചു. ഇരുവരും ചേർന്ന് രണ്ടാം അപരാജിതമായ വിക്കറ്റിൽ 62 റൺസാണ് കൂട്ടിച്ചേർത്തത്.

ഉച്ചഭക്ഷണത്തിനു ശേഷം ഇന്ത്യയുടെ പ്രകടനം വളരെ നിർണായകമാവും. ജയത്തിനു ശ്രമിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനു ശ്രമിക്കുകയോ സമനിലയ്ക്കു വേണ്ടി കളിച്ച് ബോർഡർ ഗവാസ്കർ ട്രോഫി നിലനിർത്തുകയോ ചെയ്യാം. തോൽവി ഒഴിവാക്കുക എന്നതിനാവും പ്രഥമ പരിഗണന എന്നതിനാൽ ഇനിയുള്ള ഓവറുകൾ നിർണായകമാണ്.