ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പറ്റേണിറ്റി അവധിയിലായിരുന്ന ക്യാപ്റ്റൻ വിരാട് കോലി തിരികെ എത്തി. ഇതോടെ സ്റ്റാൻഡ് ബൈ ക്യാപ്റ്റനായിരുന്ന അജിങ്ക്യ രഹാനെ വൈസ് ക്യാപ്റ്റൻ റോളിലേക്ക് മാറി. ഓസീസിനെതിരെ അരങ്ങേറിയ തമിഴ്നാട് പേസർ ടി നടരാജന് സ്ഥാനം നഷ്ടമായി. ഓസ്ട്രേലിയക്കെതിരെ കളിച്ച നവദീപ് സെയ്നി, പൃഥ്വി ഷാ എന്നിവരും ടീമിൽ ഇടം നേടിയില്ല.
ഓസ്ട്രേലിയക്കെതിരെ പരുക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജ, ഹനുമ വിഹാരി, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവർക്കും ടീമിൽ ഇടം നേടാൻ കഴിഞ്ഞില്ല. ജഡേജയുടെ അഭാവത്തിൽ ഓസ്ട്രേലിയക്കെതിരെ മികച്ച പ്രകടനം നടത്തിയ വാഷിംഗ്ടൺ സുന്ദർ ടീമിൽ തുടരും. ശർദ്ദുൽ താക്കൂർ, മുഹമ്മദ് സിറാജ് എന്നിവർ മികച്ച പ്രകടനത്തിൻ്റെ പിൻബലത്തിൽ സ്ഥാനം നിലനിർത്തി. ഗാബ ടെസ്റ്റിൽ പരുക്കേറ്റ് പുറത്തായിരുന്ന ജസ്പ്രീത് ബുംറയും പര്യടനത്തിനിടെ പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ ലോകേഷ് രാഹുലും ടീമിലേക്ക് തിരികെ എത്തി. ഓസീസിനെതിരായ പരിമിത ഓവർ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ ടെസ്റ്റ് ടീമിൽ തിരികെയെത്തി. അക്സർ പട്ടേലാണ് ടീമിലെ പുതുമുഖം.
സ്റ്റാൻഡ് ബൈ താരങ്ങളായി ആന്ധ്രാപ്രദേശിൻ്റെ വിക്കറ്റ് കീപ്പറ്റ് ബാറ്റ്സ്മാൻ കെ എസ് ഭരത്, ബംഗാൾ ബാറ്റ്സ്മാൻ അഭിമന്യു ഈശ്വരൻ, ഝാർഖണ്ഡ് സ്പിന്നർ ഷഹബാസ് നദീം, രാജസ്ഥാൻ സ്പിന്നർ രാഹുൽ ചഹാർ എന്നിവരാണ് ഉൾപ്പെട്ടത്. നെറ്റ് ബൗളർമാരായി തമിഴ്നാടിനു വേണ്ടി കളിക്കുന്ന മലയാളി പേസർ സന്ദീപ് വാര്യർ, യുപി പേസർ അങ്കിത് രാജ്പൂത്, മധ്യപ്രദേശ് പേസർ അവേശ് ഖാൻ, കർണാടക ഓൾറൗണ്ടർ കൃഷ്ണപ്പ ഗൗതം, യുപി സ്പിന്നർ സൗരഭ് കുമാർ എന്നിവരാണ് ഉള്ളത്.