Headlines
Loading...
ലൈവ് ടുഡേ മലയാളം പ്രഭാത വാർത്തകൾ

ലൈവ് ടുഡേ മലയാളം പ്രഭാത വാർത്തകൾ

🔳വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ സമരത്തെ കുറിച്ച് പ്രതികരിച്ച് മുഖ്യമന്ത്രി. ആരെയും പറ്റിക്കുന്ന നിലപാട് മുഖ്യമന്ത്രി എന്ന നിലയ്ക്ക് തനിക്ക് ഇല്ലെന്ന് പിണറായി വിജയന്‍. വാളയാറില്‍ മരണപ്പെട്ട കുട്ടികളുടെ അമ്മയ്ക്ക് നീതി ലഭ്യമാവണം എന്ന ഉറച്ച തീരുമാനമാണ് സര്‍ക്കാരിന് ഉള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.

🔳ആരോഗ്യപ്രവര്‍ത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ആത്മഹത്യാപരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍.  കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കൊവിഡ് രോഗി അശ്രദ്ധ മൂലം മരണപ്പെട്ടെന്ന ആരോപണത്തെ സൂചിപ്പിച്ചു കൊണ്ടാണ് ആരോഗ്യമന്ത്രിയുടെ ഈ പ്രസ്താവന

➖➖➖➖➖➖➖

🔳കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇതിനായി അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും. കൊവിഡ്‌ഭേദമായവരില്‍ പലര്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് കൂടുതലായി കണ്ടു വരുന്നുണ്ട്. ഇവരെ ചികിത്സിക്കാന്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സംസ്ഥാനത്ത് എല്ലായിടത്തും തുടങ്ങുമെന്നും ആരോഗ്യമന്ത്രി.

🔳മുന്നോക്ക സംവരണ വ്യവസ്ഥയില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത്. നിലവിലെ വ്യവസ്ഥ തുല്യനീതിക്ക്  നിരക്കാത്തതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ ഇല്ലെങ്കില്‍ ഒഴിവുകള്‍ മാറ്റിവെക്കണം. 3.1.2020 മുതല്‍ മുന്‍കാല പ്രാബല്യം വേണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.

🔳സംരവണത്തില്‍ സര്‍ക്കാരിന് പിഴവ് പറ്റിയെന്ന് വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാര്‍ പറഞ്ഞതും നടപ്പാക്കിയതും തമ്മില്‍ വൈരുധ്യമുണ്ട്. സംവരണത്തിലെ അപകടം ലീഗിന് മുമ്പേ എസ്എന്‍ഡിപി യുണിയന്‍ മണത്തെന്നും വെള്ളാപ്പള്ളി പറഞ്ഞു.
🔳മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനെതിരേ പ്രക്ഷോഭം നയിക്കുന്നവര്‍ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം നീക്കിവെയ്ക്കുകയാണ് ചെയ്തതെന്നും ഇത് ആരുടെയും സംവരണ ആനുകൂല്യം ഇല്ലാതാക്കുകയില്ലെന്നും മുഖ്യമന്ത്രി.


🔳  കെഎസ്ആര്‍ടിസിക്ക് വീണ്ടും പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പത്ത് വര്‍ഷം സേവനം ലഭിച്ചവരും പിഎസ്സി-എംപ്ലോയ്‌മെന്റ് വഴി നിയമനം ലഭിച്ചവരെയും സ്ഥിരപ്പെടുത്തും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ അടക്കമാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം.  

🔳സംസ്ഥാനത്ത് 35,141 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഇന്നലെ 4287 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 7107 പേര്‍ രോഗമുക്തരായിട്ടുണ്ട്. കോവിഡ് ബാധിച്ച് 20 പേര്‍ കൂടി മരിച്ചു. 3711 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 471 കേസുകളുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 53 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 20 മരണങ്ങളാണ് ഇന്നലെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍.
മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍ 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട് 276, കോട്ടയം 194, കണ്ണൂര്‍ 174, ഇടുക്കി 79, കാസര്‍ഗോഡ് 64, വയനാട് 28, പത്തനംതിട്ട 24.

🔳കോവിഡ് മൂലം മരണമടഞ്ഞവരുടെ വിവരങ്ങള്‍ :
ആലപ്പുഴ ആറാട്ടുപുഴ സ്വദേശി പ്രശാന്ത് കുമാര്‍ (55), ചേര്‍ത്തല സ്വദേശി ആന്റണി ഡെനീഷ് (37), കോട്ടയം അര്‍പ്പൂകര സ്വദേശി വിദ്യാധരന്‍ (75), എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി സിദ്ദിഖ് (62), തൃശൂര്‍ കോട്ടകാട് സ്വദേശിനി റോസി (84), എടത്തുരത്തി സ്വദേശി വേലായുധന്‍ (80), ചേവൂര്‍ സ്വദേശിനി മേരി (62), പാലക്കാട് ചിറ്റൂര്‍ സ്വദേശി ചന്ദ്രശേഖരന്‍ (53), മലപ്പുറം പുതിയ കടപ്പുറം സ്വദേശി അബ്ദുള്ള കുട്ടി (85), കോഴിക്കോട് പനങ്ങാട് സ്വദേശിനി കാര്‍ത്യായിനി അമ്മ (89), വയനാട് തവിഞ്ഞാല്‍ സ്വദേശിനി മറിയം (85), പഴഞ്ഞി സ്വദേശി ഹംസ (62), അമ്പലവയല്‍ സ്വദേശി മത്തായി (71), മാനന്തവാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ (89), തൊടുവട്ടി സ്വദേശിനി ഏലിയാമ്മ (78), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഹംസ (75), ഇരിവേരി സുദേശി മമ്മുഹാജി (90), ചോവ സ്വദേശി ജയരാജന്‍ (62), കാസര്‍ഗോഡ് വടംതട്ട സ്വദേശിനി ചോമു (63), തളംകര സ്വദേശി മുഹമ്മദ് കുഞ്ഞി (72) എന്നിവരാണ് മരണമടഞ്ഞത്.

🔳സംസ്ഥാനത്ത് ഇന്നലെ 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 682 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

🔳കുമ്മനം രാജശേഖരനെതിരെ രാഷ്ട്രീയമായി ഒതുക്കാനാണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണസമിതി അംഗമാക്കിയതെന്ന് മുന്‍ നേതാവ് ആര്‍എസ് വിനോദ്. ഗവര്‍ണര്‍ പദവി രാജിവെച്ച ശേഷം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ താമസിച്ചിരുന്ന അദ്ദേഹത്തെ ഇവിടെ നിന്ന് ഇറക്കിവിട്ടുവെന്നും ഇപ്പോഴത്തെ സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗമാണെന്നും ബിജെപി സഹകരണ സെല്‍ മുന്‍ കണ്‍വീനര്‍ കൂടിയായ ആര്‍എസ് വിനോദ് ആരോപിക്കുന്നു.

🔳സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസില്‍ എല്‍ഡിഎഫ് എംഎല്‍എയുടെ പേരുകൂടി പുറത്ത് വന്നതോടെ ആരുടെ ചങ്കിടിപ്പാണ് വര്‍ധിക്കുന്നതെന്ന് കേരളം കണ്ടുകൊണ്ടിരിക്കുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

🔳തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി റബിന്‍സ് ഹമീദ് എന്‍ഐഎയുടെ പിടിയിലായി. ദുബൈയില്‍ നിന്ന് നാട് കടത്തിയ പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. റബിന്‍സിനെ കേരളത്തിലെത്തിക്കാന്‍ എന്‍ഐഎ ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു.

🔳വെള്ളിമണ്ണില്‍ അമ്മയോടൊപ്പം കായലില്‍ ചാടിയ രണ്ടുവയസ്സുകാരന്റെ മൃതദേഹവും കിട്ടി. ഉച്ചക്ക് രണ്ട് മണിയോടെ പാലക്കടവില്‍ നിന്നുംമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.  ആദിയുടെയും  രാഖിയുടെയും  മൃതദേഹങ്ങള്‍  കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അത്മഹത്യക്ക് കാരണം കുടുംബ പ്രശ്‌നമെന്ന് നാട്ടുകാരും പൊലീസും പറഞ്ഞു.

🔳ഒമ്പത് വയസ്സുകാരിയെ പിതാവ് ക്രൂരമായി മര്‍ദിച്ചതായി പരാതി. കുട്ടിയുടെ ദേഹമാസകലം മര്‍ദനമേറ്റ പാടുണ്ട്. ചിലയിടത്ത് തോല്‍ ഉരിഞ്ഞ് പോയതായും ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അറിയിച്ചു. കോഴിക്കോട് പയിമ്പ്ര തൂമ്പക്ക്യ കോളനിയിലെ ഓട്ടോ ഡ്രൈവറായ മുസ്തഫയാണ് കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചത്.

🔳നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. നാല് യാത്രക്കാരില്‍നിന്ന് 4.49 കിലോഗ്രാം സ്വര്‍ണം ഡി.ആര്‍.ഐ. പിടികൂടി. ഏകദേശം 2.12 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഡി.ആര്‍.ഐ. സംഘം പിടിച്ചെടുത്തത്.

🔳ഹാഥ്‌റസ് ബലാല്‍സംഗ കൊലപാതക കേസിലെ സിബിഐ അന്വേഷണം കോടതിമേല്‍നോട്ടത്തില്‍ വേണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന്‌ വിധി പറയും. കേസിന്റെ വിചാരണ യുപിയില്‍ നിന്ന് ദില്ലിയിലേക്ക് മാറ്റണമെന്ന കുടുംബത്തിന്റെ ആവശ്യത്തിലും കോടതി തീരുമാനം പ്രഖ്യാപിക്കും.

🔳സ്വജനപക്ഷപാതത്തിന്റെ ഏറ്റവും മോശം ഉത്പന്നമാണ് ഉദ്ധവ് താക്കറെയെന്ന് നടി കങ്കണ റണൗട്ട്. സ്വപ്രയത്നംകൊണ്ട് ഉയര്‍ന്നുവന്ന എന്നേപ്പൊലൊരു സ്ത്രീയോട് നിങ്ങള്‍ക്കെങ്ങനെ ഇപ്രകാരം സംസാരിക്കാനാകുന്നുവെന്ന് കങ്കണ.

🔳പ്രധാനമന്ത്രിയുടെ ഓഫീസിനോട് അനാദരവ് കാണിക്കുകയും അഭിപ്രായ സ്വാതന്ത്രത്തെക്കുറിച്ച് വസ്തുതകള്‍ മറച്ചുവച്ച് സംസാരിക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ. 'ദാരിദ്ര്യത്തില്‍ ജനിക്കുകയും പിന്നീട് പ്രധാനമന്ത്രിയായി മാറുകയും ചെയ്ത ഒരാളോട് കുടുംബവാഴ്ചക്കാര്‍ക്ക് തോന്നുന്ന കടുത്ത ശത്രുത ചരിത്രപരമാണ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമേല്‍ രാജ്യത്തെ ജനങ്ങള്‍ ചൊരിയുന്ന സ്നേഹം ചരിത്രപരമാണെന്ന്‌ നഡ്ഡ .

🔳ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 71 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണത്തിന് സമാപനം. ബുധനാഴ്ചയാണ് ഒന്നാംഘട്ട വോട്ടെടുപ്പ്.

🔳ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്‌ സമാപനമായതോടെ എന്‍ഡിഎ ക്യാംപില്‍ ആശങ്കയേറുന്നു. പ്രചാരണത്തില്‍ മഹാസഖ്യം എന്‍ഡിഎക്കൊപ്പം എത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് നിതീഷ് കുമാറിന് തലവേദനയാകുന്നത്.

🔳ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശില്‍ ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. ഭരണക്ഷിയായ ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ വിലകൊടുത്ത് വാങ്ങാന്‍ ശ്രമിക്കുകയാണെന്ന് മുന്‍മുഖ്യമന്ത്രി കമല്‍ നാഥ് ആരോപിച്ചു.

🔳രജനികാന്ത് ഉടന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തണമെന്ന് രജനീ മക്കള്‍ മണ്‍ഡ്രം. പാര്‍ട്ടി പ്രഖ്യാപനം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ വിവിധ ജില്ലകളില്‍ ആരാധക സംഘടനയായ രജനീ മക്കള്‍ മണ്ഡ്രം പോസ്റ്റര്‍ പതിച്ചു

🔳സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി പായല്‍ ഘോഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എ) യില്‍ ചേര്‍ന്നു. മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ പാര്‍ട്ടി തലവനും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്തേവാലയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.

🔳ഗോവധ നിരോധന നിയവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ എകാംഗ ബെഞ്ച് യു പി പൊലീസിനെതിരെ നടത്തിയത് കടുത്ത വിമര്‍ശനം. 1955 -ലെ ഉത്തര്‍പ്രദേശ് ഗോവധ നിരോധന നിയമം പൊലീസ് ദുരുപയോഗം ചെയ്യുന്നതായാണ് കോടതിയുടെ വിമര്‍ശനം. എവിടെയെങ്കിലും മാംസം പിടിച്ചാല്‍, ഫോറന്‍സിക് ലാബില്‍ പരിശോധന നടത്താതെതന്നെ അത് പശു ഇറച്ചിയായി കാണിക്കുന്നു. മിക്ക കേസുകളിലും പരിശോധനയ്ക്കായി മാംസം അയക്കുക പോലും ചെയ്യുന്നില്ലെന്നും കോടതി പറഞ്ഞു.

🔳രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു. ഇന്നലെ 35,932 രോഗികളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 482 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 1,19,536 ആയി, ഇതുവരെ 79. 45 ലക്ഷം പേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചെങ്കിലും രാജ്യത്ത് നിലവില്‍ 6.26 ലക്ഷം രോഗികള്‍ മാത്രമാണുള്ളത്. 71.98 ലക്ഷം പേര്‍ രോഗമുക്തി നേടി.

🔳രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്നലെയും മുന്‍പന്തിയിലുള്ളത് കേരളം തന്നെ.  4,121 രോഗികളുമായി തൊട്ടുപിറകില്‍ പശ്ചിമബംഗാളാണ്. മഹാരാഷ്ട്രയില്‍ 3645 പേര്‍ക്കും കര്‍ണാടകയില്‍ 3,130 പേര്‍ക്കും ഡല്‍ഹിയില്‍ 2,832 പേര്‍ക്കും തമിഴ്‌നാട്ടില്‍ 2,708 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 4,00,414 പേര്‍ക്ക് രോഗവ്യാപനവും 5,012 മരണവും. ആകെ 4.37 കോടി പേര്‍ക്ക് രോഗവ്യാപനവും 11.64 ലക്ഷം മരണവും സംഭവിച്ചു.അമേരിക്കയില്‍ ഇന്നലെ 65,912 രോഗവ്യാപനവും 500 മരണവും . അര്‍ജന്റീനയില്‍ 405 പേരും ബ്രസീലില്‍ 288 പേരും മരിച്ചു.

🔳തായ്വാനുമായി ഇടപാടുകള്‍ നടത്തുന്ന അമേരിക്കന്‍ ആയുധ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനൊരുങ്ങി ചൈന. തായ്വാന് ആയുധം വില്‍ക്കുന്നത് അമേരിക്ക ഉടന്‍ നിര്‍ത്തണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ ആവശ്യപ്പെട്ടു

🔳ഐ.പി.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് കിങ്‌സ് ഇലവന്‍ പഞ്ചാബ്.
കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു. തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. പോയന്റ് പട്ടികയില്‍ പഞ്ചാബ് നാലാം സ്ഥാനത്തേക്കുയര്‍ന്നു.അര്‍ധ സെഞ്ചുറി നേടിയ മന്‍ദീപ് സിങ്ങും ക്രിസ് ഗെയ്ലുമാണ് പഞ്ചാബിന്റെ വിജയം എളുപ്പമാക്കിയത്.

🔳ഐ.പി.എല്ലിനു ശേഷമുള്ള ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിനം, ട്വന്റി 20 പരമ്പരകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. മലയാളി താരം സഞ്ജു സാംസണ്‍ ഇത്തവണയും ട്വന്റി 20 ടീമില്‍ ഇടംനേടി.

🔳കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ബാങ്കുകള്‍ നല്‍കിയ ആറുമാസത്തെ മൊറട്ടോറിയം വേണ്ടെന്നുവെച്ചവര്‍ക്ക് സമ്മാനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍. മൊറട്ടോറിയം കാലത്ത് മുടങ്ങാതെ ബാങ്ക് വായ്പ തിരിച്ചടച്ചവര്‍ക്കാണ് നിശ്ചിത തുക നല്‍കുക. പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി ആ തുകയാണ് ഇടപാടുകാര്‍ക്ക് നല്‍കുക. രണ്ട് കോടി രൂപ വരെ വായ്പ എടുത്ത ലക്ഷക്കണക്കിന് ആളുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

🔳ഉപഭോക്തകാര്യ വകുപ്പിന്റെ കീഴിലായിരുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് വാണിജ്യ വ്യവസായ മന്ത്രാലയത്തിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ട്. ഉല്‍പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും, ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി, കയറ്റുമതി ചെയ്യപ്പെടുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ വാണിജ്യ വകുപ്പിലൂടെ രൂപപ്പെടുന്നതിനാലാണ് വകുപ്പ് മാറ്റം.

🔳വിവാദങ്ങള്‍ക്ക് പിന്നാലെ സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. 'ഒറ്റക്കൊമ്പന്‍' എന്നാണ് ചിത്രത്തിന്റെ പേര്. മോഹന്‍ലാലും മമ്മൂട്ടിയും അടക്കം നൂറ് സെലിബ്രിറ്റികള്‍ ചേര്‍ന്നാണ് ടൈറ്റില്‍ റിലീസ് ചെയ്തത്. 'അറ്റാക്ക് ടു ഡിഫന്‍ഡ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രം 'കടുവ'യുമായുള്ള നിയമ യുദ്ധത്തില്‍ 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' എന്ന കഥാപാത്രം ചെയ്യുന്നതില്‍ നിന്നും കോടതി വിലക്കിയെങ്കിലും കുറുവച്ചന്‍ എന്ന കഥാപാത്രമായി തന്നെയാണ് സുരേഷ് ഗോപി ഒറ്റക്കൊമ്പനില്‍ വേഷമിടുന്നത്.  മാത്യു തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്‍ മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം ആണ് നിര്‍മ്മിക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥ എഴുതുന്ന ചിത്രത്തിന് ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ ആണ് സംഗീതം ഒരുക്കുന്നത്.

🔳കറുപ്പ് നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട ഒരു ഗായികയുടെ അതിജീവനത്തിന്റെ കഥ പ്രമേയമാകുന്ന 'കറുത്ത ഭൂമി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. 'ഉള്ളം' എന്ന വെബ് സീരിസിന് ശേഷം ആയില്യന്‍ കരുണാകരന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 99 കെ തിയേറ്റേഴ്സിന്റെ ബാനറില്‍ വൈശാഖ് ആണ് നിര്‍മ്മിക്കുന്നത്. മിടുക്കി എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട രമ്യ സര്‍വദാ ദാസ് ആണ് നായിക. ഒരു ഗായികയുടെ ജീവിതത്തില്‍ നടക്കുന്ന വൈകാരിക സംഘര്‍ഷങ്ങളും അതിജീവനത്തിനായുള്ള അവളുടെ പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം.

🔳ലോകത്തിലെ ഏറ്റവും വേഗതയുള്ള കാര്‍ എന്ന പേര് സ്വന്തമാക്കി അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ എസ്എസ്സിയുടെ  റ്റുവാറ്റാര. മണിക്കൂറില്‍ 508 കിലോമീറ്റര്‍ എന്ന മാന്ത്രിക സംഖ്യയാണ് എസ്എസ്സി റ്റുവാറ്റാര സ്വന്തമാക്കിയത്. കോണിഗ്സെഗ്ഗിന്റെ അഗെര ആര്‍എസ് സ്ഥാപിച്ച മണിക്കൂറില്‍ 457.94 കിലോമീറ്റര്‍ എന്ന റെക്കോഡ് ആണ് എസ്എസ്സി റ്റുവാറ്റാര തകര്‍ത്തത്.

🔳മലയാളത്തില്‍ ഒട്ടേറെ കളരിസംബന്ധമായ പുസ്തകങ്ങളും ഗവേഷണപ്രബന്ധങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കളരിയുടെ ആട്ടപ്രകാരം ആയി ഈ പുസ്തകം വര്‍ത്തിക്കുന്നു എന്നതാണ് സവിശേഷത. 'കളരിപ്പയറ്റിലെ കണക്കുകള്‍ കളരിപ്രയോഗപ്രകാരം'. രണ്ടാം പതിപ്പ്. വളപ്പില്‍ കരുണന്‍ ഗുരുക്കള്‍. ഡിസി ബുക്‌സ്. വില 294 രൂപ.

🔳ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്ന നിരവധി വിറ്റാമിനുകളുടെ കലവറയാണ് കഞ്ഞിവെള്ളം. നല്ല ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ഒന്നാണ് കഞ്ഞിവെള്ളം. അമിതഭാരം കുറയ്ക്കാനും കഞ്ഞിവെള്ളം സഹായിക്കും. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നത് വളരെ പ്രധാനമാണ്. കഞ്ഞിവെള്ളം നിങ്ങളുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. കഞ്ഞിവെള്ളം ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ചര്‍മ്മം തിളങ്ങാനും തലമുടിയുടെ ആരോഗ്യത്തിനുമൊക്കെ കഞ്ഞിവെള്ളം ഉപയോഗിക്കാം എന്നാല്‍, പ്രമേഹരോഗികള്‍ കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതല്ല എന്നാണ് ഉത്തരം. കഞ്ഞിവെള്ളത്തില്‍ സ്റ്റാര്‍ച് ധാരാളം ഉണ്ട്. അതായത്  അന്നജവും ഷുഗറും ആണ് ഇതിലൂടെ ശരീരത്തില്‍ എത്തുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. അതിനാല്‍ പ്രമേഹരോഗികള്‍ കഞ്ഞിവെള്ളം അധികം കുടിക്കുന്നത് നന്നല്ല. 

ശുഭദിനം
കവിത കണ്ണന്‍
കുട്ടികള്‍ക്കുള്ള ഒരു മത്സരം നടക്കുന്നു.  സാന്താക്ലോസിന് കത്തെഴുതുക.  എന്തു സമ്മാനമാണ് തനിക്ക് വേണ്ടത് എന്നതാണ് കത്തില്‍ എഴുതേണ്ടത്.  ഒരു അഞ്ചാംക്ലാസ്സുകാരിയും അമ്മയുടെ നിര്‍ബന്ധപ്രകാരം കത്തെഴുതി.  അവള്‍ പാവക്കുട്ടിയോ ബലൂണോ മറ്റോ എഴുതുമെന്നാണ് എല്ലാവരും കരുതിയത്.  പക്ഷേ, അവളുടെ കത്ത് വായിച്ച എല്ലാവരുടേയും കണ്ണ് നിറഞ്ഞുപോയി. ' എനിക്ക് എന്തോ അസുഖമുണ്ട്, നേരെ നടക്കാനും സംസാരിക്കാനും ബുദ്ധിമുട്ട് ഉണ്ട്, സ്‌കൂളില്‍ എല്ലാവരും എന്നെ കളിയാക്കുന്നു.  ആരും പരിഹസിക്കാത്ത ഒരു ദിവസം സാന്താ, എനിക്ക് സമ്മാനിക്കാമോ?'  പലരും ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നത് ചെയ്തുപോയ തെറ്റുകള്‍ കൊണ്ടോ അകപ്പെട്ടുപോയ കെണികളുടെ ആഴംകൊണ്ടോ അല്ല.  അവയെക്കുറിച്ച് ആളുകള്‍ പരത്തുന്ന അപമാന വാര്‍ത്തകള്‍ ഓര്‍ത്താണ്.  പരിഹാസത്തിന്റെ ഇരയായി ശിഷ്ടജീവിതം മാറുന്നത് ഓര്‍ത്താണ്.  എത്ര ദുര്‍ബലവും ലോലവുമായിരിക്കും ഓരോ മനസ്സും.  പുറമേ കാണുന്ന ദൃഢതയോ ആര്‍ജ്ജവമോ ഒന്നും പലപ്പോഴും അതിനുണ്ടാകണമെന്നില്ല.  പരിഹസിക്കപ്പെടില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ ഒരിക്കലും ഏര്‍പ്പെടാത്ത പരീക്ഷണങ്ങള്‍ക്കും സാഹസികതകള്‍ക്കും എല്ലാവരും തയ്യാറാകും.  തിരുത്താന്‍ കഴിയുന്ന തെറ്റുകളെ പരിഹസിക്കുന്നതില്‍ ഒരു നീതിബോധമെങ്കിലും ഉണ്ട്,  എന്നാല്‍ പരിഹരിക്കാന്‍ കഴിയാത്ത കുറവുകളെ ഉയര്‍ത്തിക്കാട്ടി അപമാനിക്കുന്നത് മാനസികവൈകല്യം തന്നെയാണ്.  ജീവിക്കാനുള്ള അവകാശത്തേക്കാള്‍ പ്രധാനമാണ് അഭിമാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള അവകാശം.  പളുങ്കുപാത്രങ്ങളില്‍ മാത്രല്ല, മനുഷ്യഹൃദയങ്ങളിലും എഴുതിവെച്ചിട്ടുണ്ട് 'ഹാന്റില്‍ വിത്ത് കെയര്‍ ' എന്ന്.  നമുക്കും അതോര്‍മ്മിക്കാം - ശുഭദിനം  

Keywords: morning, special, kerala, all kerala, news update, livetodaymalayalam.in