Breaking News
കണ്ണൂര്‍- കാസര്‍കോട് അതിര്‍ത്തി പാലങ്ങള്‍ അടച്ചു; കടത്തിവിടുക ആശുപത്രിയിലേക്കുള്ള വാഹനങ്ങള്‍ മാത്രം
കാസർഗോഡ്:കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കണ്ണൂര്‍- കാസര്‍കോട് അതിര്‍ത്തികള്‍ പങ്കിടുന്ന എല്ലാ പാലങ്ങളും അടച്ചു. ഒളവറ, കാര, തലിച്ചാലം എന്നീ പാലങ്ങളാണ് അടച്ചത്. ആശുപത്രിയിലേക്കുള്ള വാഹനങ്ങള്‍ മാത്രമേ കടത്തിവിടു. ദേശീയ പാതയില്‍ കാലിക്കടവ് പൊലീസ് ചെക്ക്പോസ്റ്റ് സ്ഥാപിച്ചു.
കാസര്‍കോട് പൊതുഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതിന് പിന്നാലെ കണ്ണൂര്‍-കാസര്‍കോട് അതിര്‍ത്തി പ്രദേശമായ പുളിങ്ങോം പാലം പൊലീസ് അടച്ചു. കാസര്‍കോട് നിന്ന് ജില്ലയിലേക്കുള്ള യാത്ര നിയന്ത്രിക്കാനാണ് നിരോധനം. മുന്നറിയിപ്പില്ലാതെ പാലം അടച്ചതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. ആംബുലന്‍സ് അടക്കം ഒരു വാഹനവും കടത്തി വിടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി,
സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയതോടെയാണ് കാസര്‍കോട് ജില്ലയില്‍ ജില്ലാകളക്ടര്‍ പൊതുഗതാഗതത്തിന് നിയന്ത്രണമെര്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ 31 വരെയായിരിക്കും നിയന്ത്രണം. ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസുകള്‍ക്ക് സര്‍വ്വീസ് നടത്താമെങ്കിലും കണ്ടെയ്‌മെന്റ് സോണില്‍ നിര്‍ത്താനോ,ആളുകളെ കയറ്റാനോ പാടില്ലെന്നും കളക്ടര്‍ ഡി സജിത് ബാബു അറിയിച്ചു.