'കർണാടകയിൽ സാധാരണക്കാരുടെ ശക്തി ജയിച്ചു'; ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി
ന്യൂഡൽഹി: കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിജയത്തില്‍ ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. വെറുപ്പിനെതിരെ ജനം വോട്ട് ചെയ്തു. സ്‌നേഹത്തിന്റെ ഭാഷയിലാണ് കോൺഗ്രസ് പോരാട്ടം നടത്തിയത്. പണത്തിന്റെ അഹങ്കാരവും പാവപ്പെട്ടവന്റെ ശക്തിയും തമ്മിലായിരുന്നു ഇവിടെ മത്സരം. സാധാരണക്കാരുടെ ശക്തി വിജയിച്ചു. വെറുപ്പിന്റെ രാഷ്ട്രീയത്തെ അവര്‍ തളളിക്കളഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും രാഹുൽ ഗാന്ധി ഉറപ്പു നൽകി. എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
43% വോട്ട് വിഹിതമാണ് കോൺഗ്രസിന് ലഭിച്ചത്. ആ വോട്ട് വിഹിതം സീറ്റായി മാറി എന്നതാണ് കോൺഗ്രസിനെ വലിയ നേട്ടത്തിലേക്ക് നയിച്ചത്. 36% വോട്ടുകൾ ബിജെപിക്ക് ലഭിച്ചു. കഴിഞ്ഞ തവണയും ബിജെപിയുടെ വോട്ട് വിഹിതം 36% തന്നെയായിരുന്നു. എന്നാൽ വോട്ട് വിഹിതം ഇക്കുറി സീറ്റായി മാറിയില്ല. വോട്ടു വിഹിതത്തിൽ ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത് ജെഡിഎസ്സിനാണ്. ജെഡിഎസ്സിന് കിട്ടിയത് 13.4% വോട്ടുകളാണ്. കഴിഞ്ഞ തവണത്തേ ആപേക്ഷിച്ച് 5% വോട്ടിൻറെ നഷ്ടമാണ് ജെഡിഎസ്സിന് ഉണ്ടായത്. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി ജെഡിഎസിൻറെ ഉറച്ച മണ്ഡലമായ രാമനഗരയിൽ തോറ്റത് ദേവഗൗഡ കുടുംബത്തിന് തന്നെ തിരിച്ചടിയായി.
വോട്ടെണ്ണലിൻറെ ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം എന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ രണ്ടാം ഘട്ടം മുതൽ വ്യക്തമായ ലീഡ് നിലനിർത്തിയാണ് കോൺഗ്രസ് മുന്നേറിയത്. സംസ്ഥാനത്ത് ഉടനീളം ശക്തി തെളിയിച്ചു കൊണ്ടാണ് കോൺഗ്രസ് വൻ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്. കർണാടകയിലെ ആകെയുള്ള ആറ് മേഖലകളിൽ അഞ്ചിടത്തും വ്യക്തമായ ലീഡ് കോൺഗ്രസിനാണ്. തീരദേശ കർണാടകയിൽ മാത്രമാണ് ബിജെപിക്ക് നേട്ടമുണ്ടാക്കാനായത്.