Headlines
Loading...
കേരളത്തെ കുറിച്ച് അര്‍ധോക്തിയില്‍ നിര്‍ത്തിയതെന്ത്? ; അമിത് ഷായോട് ചോദ്യവുമായി മുഖ്യമന്ത്രി

കേരളത്തെ കുറിച്ച് അര്‍ധോക്തിയില്‍ നിര്‍ത്തിയതെന്ത്? ; അമിത് ഷായോട് ചോദ്യവുമായി മുഖ്യമന്ത്രി

കോട്ടയം: കേരളത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അര്‍ധോക്തിയില്‍ പറഞ്ഞ് നിര്‍ത്തിയത് എന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ കുറിച്ച് എന്താണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിക്കുന്ന അമിത് ഷായും പരാര്‍മശമാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കാധാരം. ഭരണം അതിസമ്പന്നര്‍ക്ക് വേണ്ടിയാവരുത് ,നാട്ടിലെ പാവപ്പെട്ടവന് വേണ്ടിയാവണം .രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി വാഴുകയാണ്. ഇതിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കാനിറങ്ങും. ആ കാര്യങ്ങള്‍ ജനങ്ങള്‍ ചിന്തിക്കാതിരിക്കാന്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു

ബിജെപിയുടെ അത്തരം നീക്കങ്ങള്‍ നടക്കാത്ത ഒരിടം കേരളമാണ്. മറ്റ് പ്രദേശങ്ങളെ പോലെ ഈ പ്രദേശത്തെ മാറ്റാന്‍ ഈ നാടും ജനങ്ങളും സമ്മതിക്കില്ല. വര്‍ഗീയതയ്‌ക്കെതിരെ ജീവന്‍ കൊടുത്തു പോരാടിയവരാണ് ഈ മണ്ണിലുളളതെന്നും മുഖ്യമന്ത്രി പറഞ്ഞു

ഇന്ത്യയില്‍ ബിജെപി വിനാശകരമായ ശക്തിയായി മാറിയിരിക്കുകയാണ്. ഇനി ഒരു അവസരം ബിജെപിക്ക് ലഭിച്ചാല്‍ രാജ്യത്ത് സര്‍വ്വനാശമാകും ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ത്രിപുരയില്‍ കോണ്‍ഗ്രസ് അതിക്രമം സിപിഎം നേരിടേണ്ടി വന്നിട്ടുണ്ട്. സിപിഎമ്മിനെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. എന്നാല്‍ അവിടുത്തെ പാര്‍ട്ടി അത് അതിജീവിക്കുകയാണ് ചെയ്തത്. പിന്നീട് ബിജെപി അതിക്രമങ്ങളുടെ വിളനിലമായി ത്രിപുര മാറി. രാജ്യത്തെ ഇത്തരം സാഹചര്യങ്ങളെ സംസ്ഥാനതലത്തില്‍ നേരിടാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.