Headlines
Loading...
'സദാചാര പൊലീസ് ആകേണ്ടതില്ല'; പൊലീസിനെതിരെ സുപ്രീം കോടതി

'സദാചാര പൊലീസ് ആകേണ്ടതില്ല'; പൊലീസിനെതിരെ സുപ്രീം കോടതി

ന്യൂഡൽഹി: സദാചാര പൊലീസിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. പൊലീസുകാർ സദാചാര പൊലീസ് ആകേണ്ടതില്ലെന്നും ഭൗതികമായ ആനുകൂല്യങ്ങളോ വസ്‌തുക്കളോ പൊതുജനങ്ങളിൽ നിന്ന് ആവശ്യപ്പെടാൻ പാടില്ലെന്നും കോടതി പറഞ്ഞു. ഗുജറാത്തിൽ ഒരു സിഐഎസ്‌എഫ് കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സിഐഎസ്എഫ് ഉദ്യോഗസ്ഥൻ സന്തോഷ് കുമാർ പാണ്ഡെയെയാണ് അച്ചടക്ക നടപടിക്ക് വിധേയനാക്കി പിരിച്ചുവിട്ടത്. എന്നാൽ 2014 ഡിസംബർ 16ന് സന്തോഷ് കുമാർ പാണ്ഡെയുടെ ഹർജിയിൽ നടപടി റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. ഇതിനെതിരെ സിഐഎസ്എഫ് നൽകിയ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി അസാധുവാക്കിക്കൊണ്ടുളള സുപ്രീംകോടതിയുടെ നിരീക്ഷണം.
സിഐഎസ്‌എഫ് കോൺസ്റ്റബിളായി ജോലി ചെയ്തിരുന്ന പാണ്ഡെ, ഗുജറാത്തിലെ വഡോദരയിലെ ഐപിസിഎൽ ടൗൺഷിപ്പിലെ ഗ്രീൻബെൽറ്റ് ഏരിയയിൽ ആണ് നിയമിക്കപ്പെട്ടിരുന്നത്. 2001 ഒക്ടോബറിൽ നെെറ്റ് ഡ്യൂട്ടിയിലായിരുന്ന പാണ്ഡെ പുലർച്ചെ പ്രദേശത്തുകൂടി കടന്നുപോയ കമിതാക്കളുടെ വാഹനം തടഞ്ഞുനിർത്തുകയും മോശംരീതിയിൽ പെരുമാറുകയും ചെയ്തിരുന്നു. സാഹചര്യം മുതലെടുത്ത് പാണ്ഡെയുടെ കാമുകിയോടൊത്ത് കുറച്ച് സമയം ചെലവഴിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് യുവാവിനോട് പാണ്ഡെ പറഞ്ഞതായും ആരോപണമുണ്ട്. പിന്നീട് ഇവരെ വിട്ടയക്കാൻ ഒരു വാച്ച് പ്രതിഫലമായി വാങ്ങുകയും ചെയ്തു.

സംഭവത്തിൽ യുവാവ് പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്തുകയും സന്തോഷ് പാണ്ഡെയെ പിരിച്ചുവിടുകയും ചെയ്തു. ഈ നടപടി ചോദ്യം ചെയ്താണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. പാണ്ഡെയ്ക്ക് അനുകൂലമായ വിധിക്കെതിരെ സിഐഎസ്എഫ് സമർപ്പിച്ച അപ്പീൽ പരിഗണിച്ച സുപ്രീം കോടതി ഗുജറാത്ത് ഹൈക്കോടതിയുടെ വിധി റദ്ദാക്കുകയും ചെയ്തു.