Headlines
Loading...
അധിനിവേശം നിര്‍ത്താന്‍ റഷ്യയോട് ആവശ്യപ്പെട്ടണം; ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് വീണ്ടും യുക്രൈന്‍

അധിനിവേശം നിര്‍ത്താന്‍ റഷ്യയോട് ആവശ്യപ്പെട്ടണം; ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് വീണ്ടും യുക്രൈന്‍

റഷ്യന്‍ അധിനിവേശം അവസാനിക്കാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കാര്യക്ഷമായി ഇടപെടണം എന്ന് വീണ്ടും യുക്രൈന്‍. യുക്രൈന്‍ റഷ്യ സംഘര്‍ഷം പത്ത് ദിവസം പിന്നിട്ടിട്ടും തുടരുന്നതിനിടെയാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഇടപടല്‍ തേടുന്നത്. യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
സംഘര്‍ഷ സാഹചര്യം തുടരുന്നതിനിടെ ശനിയാഴ്ച ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യുക്രൈന്‍ വിദേശകാര്യമന്ത്രി. 

റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിച്ചെന്നും രാജ്യത്തെ സാധാരണക്കാര്‍ക്ക് എതിരെ ആക്രമണം അഴിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ സാധാരണക്കാര്‍ക്കും വിദേശികളായ വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ അവസരം ഉണ്ടാവണമെന്നും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. യുക്രൈന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ മനുഷ്യ കവചമാക്കുകയാണെന്ന റഷ്യന്‍ ആരോപണം തള്ളിക്കൊണ്ട് കൂടിയായിരുന്നു ദിമിത്രോ കുലേബയുടെ പ്രതികരണം.
 
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യുക്രൈന്‍ എഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥിളെ സ്വീകരിക്കുന്ന രാജ്യമാണ് യുക്രൈന്‍. സംഘര്‍ഷം നിലനില്‍ക്കുമ്പോഴും രാജ്യത്തെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവരുടെ എംബസികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയാണ്. യുക്രൈന്‍ സര്‍ക്കാര്‍ അവര്‍ക്കായി പരമാവധി സൗകര്യങ്ങള്‍ ചെയ്യുന്നുണ്ട്.

വിദേശ വിദ്യാര്‍ത്ഥികളുടെ വിഷയത്തില്‍ റഷ്യ ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നും യുക്രൈന്‍ കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി പുറത്തെത്തിച്ച് വരികയാണ്. ഈ സാഹചര്യത്തില്‍ യുക്രൈന്‍ സാധാരണക്കാരുടെ സുരക്ഷിതത്വത്തിന് വേണ്ടി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഇടപെടല്‍ ആവശ്യപ്പെടുകയാണ്. രാജ്യത്തെ സാധാരണക്കാര്‍ക്ക് സുരക്ഷിതമായി പുറത്തെത്താന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇന്ത്യ, ചൈന, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്‍ റഷ്യയോട് ആവശ്യപ്പെടണം എന്നും യുക്രൈന്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.

ഇപ്പോള്‍ നടക്കുന്ന യുദ്ധം എല്ലാവരുടെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് റഷ്യയെ ബോധിപ്പിക്കാന്‍ അവരുമായി മികച്ച ബന്ധമുള്ള ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തയ്യാറാവണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.