Headlines
Loading...
വിവാഹത്തിന് വധുവിന് നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനമല്ല; ഹൈക്കോടതി

വിവാഹത്തിന് വധുവിന് നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനമല്ല; ഹൈക്കോടതി

വിവാഹത്തിന് വീട്ടുകാര്‍ വധുവിന് നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനമല്ലെന്ന് ഹൈക്കോടതി. സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ ഇത്തരം സമ്മാനങ്ങള്‍ ഉള്‍പ്പെടില്ല. സമ്മാനങ്ങള്‍ മറ്റാരെങ്കിലും കൈപ്പറ്റി എന്നു തെളിഞ്ഞാല്‍ മാത്രമെ സത്രീധന ഓഫീസര്‍ക്ക് ഇടപെടാന്‍ കഴിയൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.
കൊല്ലത്തെ സ്ത്രീധന നിരോധന ഓഫീസറുടെ ഉത്തരവിനെതിരെ കരുനാഗപ്പളളി സ്വദേശി വിഷ്ണു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എം ആര്‍ അനിതയുടെ ഉത്തരവ്. 

വീട്ടുകാര്‍ നല്‍കിയ ആഭരണങ്ങള്‍ ഭര്‍ത്താവിന്റെ നിയന്ത്രണത്തി ലാണെന്നാരോപിച്ച് വിഷ്ണുവിന്റെ ഭാര്യ നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അവ തിരിച്ചുനല്‍കാന്‍ സ്ത്രീധന നിരോധന ഓഫീസര്‍ നിര്‍ദേശിച്ചത് ചോദ്യം ചെയ്താണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

2020ലാണ് ഇരുവരും വിവാഹിതരായത്. കുടുംബ വഴക്കുകളെ തുടര്‍ന്ന് ഭാര്യ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് പരാതി നല്‍കിയത്. തനിക്ക് 55 പവന്‍ ആഭരണങ്ങളും ഭര്‍ത്താവിന് സ്വര്‍ണ മാലയും വീട്ടുകാര്‍ നല്‍കിയിരുന്നു. ഇതാണ് യുവതി തിരച്ചുതരണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ നോഡല്‍ ഓഫീസറുടെ ഉത്തരവില്‍ ആഭരണങ്ങള്‍ സ്ത്രീധനമായി ലഭിച്ചതാണോയെന്ന് വ്യക്തമല്ലെന്ന് ഹൈകോടതി നിരീക്ഷിച്ചു. സ്ത്രീധനമാണെന്ന് വ്യക്തമല്ലാത്ത സാഹചര്യത്തില്‍ തിരിച്ചു നല്‍കാനാവില്ലെന്ന് പറഞ്ഞ കോടതി സ്ത്രീധന നിരോധന ഓഫീസറുടെ ഉത്തരവ് റദ്ദാക്കി.

പരാതി കിട്ടിയാല്‍ പരിശോധിക്കാനും കക്ഷികളില്‍ നിന്നു തെളിവെടുത്ത് അന്വേഷണം നടത്താനും സ്ത്രീധന നിരോധന ഓഫീസര്‍ക്ക് ബാധ്യതയുണ്ട്. സമ്മാനങ്ങള്‍ കൈമാറിയിട്ടില്ലെന്ന് ബോധ്യമായാല്‍ അതു കൈമാറണമെന്നു നിര്‍ദേശിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.