
ക്വാർട്ടറിൽ തോറ്റെങ്കിലെന്താ, ടോക്കിയോയിൽ ഇന്ത്യയുടെ വീരനായകനാണ് ബോക്സിങ് താരം സതീശ് കുമാർ
ടോക്കിയോ∙ ക്വാർട്ടറിൽ തോറ്റെങ്കിലെന്താ, ടോക്കിയോയിൽ ഇന്ത്യയുടെ വീരനായകനാണ് ബോക്സിങ് താരം സതീശ് കുമാർ. ബാഡ്മിന്റൻ സിംഗിൾസിൽ പി.വി. സിന്ധുവിന്റെ തുടർച്ചയായ രണ്ടാം ഒളിംപിക് മെഡലും, നാലു പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിനൊടുവിൽ സെമിയിൽ കടന്ന പുരുഷ ഹോക്കി ടീമിന്റെ നേട്ടവും തിളക്കമേറ്റിയ ദിനത്തിൽ രാജ്യത്തിനായി പുറത്തെടുത്ത പോരാട്ടവീര്യം കൊണ്ട് കയ്യടി നേടിയ താരം. പുരുഷ വിഭാഗം സൂപ്പർ ഹെവി വെയ്റ്റ് ബോക്സിങ് ക്വാർട്ടറിൽ ഉസ്ബെക്കിസ്ഥാന്റെ ലോക ചാംപ്യൻ ബഖോദിർ ജലോലോവിനു മുന്നിൽ 5–0നു കീഴടങ്ങിയിട്ടും ഇന്ത്യയുടെ സതീശ്കുമാറിന് അഭിനന്ദനപ്രവാഹമാണ്. എന്താണ് കാരണമെന്നല്ലേ?
കഴിഞ്ഞ ദിവസത്തെ പ്രീക്വാർട്ടർ മത്സരത്തിൽ നെറ്റിയിലും താടിയിലുമേറ്റ മുറിവുകളിൽ 13 തുന്നലുകളുണ്ടായിട്ടും അതൊന്നും വകവയ്ക്കാതെയാണ് സതീശ് വീരോചിതം മത്സരിച്ചത്. ബോക്സിങ് പോലൊരു മത്സരത്തിൽ മുഖത്തെ തുന്നലുകളുമായി മത്സരിക്കുന്നതിന്റെ ‘റിസ്ക്’ ആലോചിച്ചുനോക്കൂ. എന്നിട്ടും മുൻ ലോക ചാംപ്യനായ ജലോലോവിനെതിരെ മത്സരിക്കാൻ തീരുമാനിച്ച സതീശ്, എതിരാളിയുടെ പഞ്ചുകളേറ്റു വേദന പതിന്മടങ്ങായപ്പോഴും പൊരുതി നിന്നു. മൂന്നാം റൗണ്ടിൽ നെറ്റിയിൽ പരുക്കേറ്റിടത്തു തന്നെ വീണ്ടും മുറിവേറ്റെങ്കിലും താരം തളർന്നില്ല.
കഴിഞ്ഞ മത്സരത്തിൽ ഇത്രയും പരുക്കേറ്റതിനാൽ ക്വാർട്ടറിൽ നിന്നു പിൻവാങ്ങാൻ ഭാര്യയും പിതാവുമുൾപ്പെടെ ഉപദേശിച്ചെങ്കിലും യുപിയിലെ ബുലന്ദ്ഷഹറിൽനിന്നുള്ള ഈ സൈനികൻ തന്റെ കായിക ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടത്തിന് റിങ്ങിലെത്തി. സൂപ്പർവെയ്റ്റ് ഇനത്തിൽ ഒളിംപിക്സിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ബോക്സറാണ് സതീശ്. മത്സരശേഷം വിജയിയേപ്പോലെയാണ് എല്ലാവരും അഭിനന്ദിക്കുന്നതെന്ന് സതീശും വെളിപ്പെടുത്തി.
‘എന്റെ ഫോൺ ഇപ്പോഴും റിങ് ചെയ്യുന്നുണ്ട്. ഞാൻ ജയിച്ചതുപോലെയാണ് ആളുകളുടെ അഭിനന്ദനം. ഇപ്പോൾ ചികിത്സയിലാണ് ഞാൻ. താടിയിൽ ഏഴു തുന്നലുണ്ട്. നെറ്റിയിൽ ആറും. പക്ഷേ, രാജ്യത്തിനായി പോരാടണമെന്ന് എന്റെ മനസ്സ് പറഞ്ഞു. റിങ്ങിൽ ഇറങ്ങിയിരുന്നില്ലെങ്കിൽ അതിന്റെ ഖേദവുമായി ഞാൻ ശിഷ്ടകാലം ജീവിക്കേണ്ടി വരുമായിരുന്നു. ഇപ്പോൾ ഞാൻ സന്തോഷവാനാണ്. എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചുനോക്കാനെങ്കിലും സാധിച്ചല്ലോ’ – സതീശ് പറഞ്ഞു.
‘ക്വാർട്ടറിൽനിന്ന് പിൻമാറാൻ എന്റെ ഭാര്യ കുറേ നിർബന്ധിച്ചു. ഈ അവസ്ഥയിൽ മത്സരിക്കരുതെന്ന് പിതാവും പറഞ്ഞു. അതിൽ അദ്ഭുതമില്ല. നമുക്ക് പരുക്കേൽക്കുന്നത് കുടുംബാംഗങ്ങൾക്ക് സഹിക്കാനാകില്ലല്ലോ. പക്ഷേ, കളത്തിലിറങ്ങാനുള്ള എന്റെ ആഗ്രഹം കണ്ട് അവർ ഒപ്പം നിന്നു. എന്റെ രണ്ടു കുട്ടികളും ഈ മത്സരം കാണുന്നുണ്ടായിരുന്നു. എനിക്ക് ഒരു മകനും ഒരു മകളുമാണുള്ളത്. ഒന്നാം ക്ലാസിലും രണ്ടിലുമായി പഠിക്കുന്നു. എന്റെ ഈ തീരുമാനത്തിൽ അവർക്ക് അഭിമാനം തോന്നിയിരിക്കുമെന്ന് തീർച്ച’ – സതീശ് പറഞ്ഞു.
‘മത്സരശേഷം ജലോലോവ് എന്റെ അടുത്ത് വന്നിരുന്നു. നല്ല പോരാട്ടമാണ് നടത്തിയെന്ന് അഭിനന്ദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് ഏറെ സന്തോഷം നൽകി. എന്റെ ഈ തീരുമാനത്തിൽ അഭിമാനിക്കുന്നുവെന്ന് പരിശീലകരും പറഞ്ഞു. ഇത്ര ദൂരം ഞാൻ എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. ഇതൊക്കെയാണ് ഒളിംപിക്സിന്റെ പ്രത്യേകതകൾ എന്ന് ഞാൻ കരുതുന്നു. ഏതു നിമിഷവും ചില സർപ്രൈസുകൾ സംഭവിക്കാം. ഇപ്പോൾ ഞാനും ഒരു സർപ്രൈസ് പാക്കേജായില്ലേ, മെഡൽ നേടാതെ തന്നെ’ – ചിരിയോടെ സതീശ് കൂട്ടിച്ചേർത്തു.