international desk
വിമാനത്തില്‍ കയറിപ്പറ്റാന്‍ തിക്കിത്തിരക്കി അഫ്ഗാന്‍ പൗരന്മാര്‍; ഓരോ വിമാനങ്ങള്‍ക്ക് ചുറ്റും ജനസമുദ്രം, ആകാശത്തേക്ക് വെടിവച്ച് അമേരിക്കന്‍ സൈന്യം
കാബൂൾ: താലിബാൻ പിടിമുറുക്കിയതോടെ ജീവനുംകൊണ്ട് നാടുവിടാൻ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിൽ ജനങ്ങളുടെ തിക്കിത്തിരക്ക്. ബസ് സ്റ്റാന്റിൽ നിന്നും തിരക്കേറിയ ബസിൽ കയറിപ്പറ്റാൻ ആളുകൾ ശ്രമിക്കും പോലെയാണ് അഫ്ഗാനിൽ ജനം വിമാനത്തിൽ കയറാൻ ശ്രമിക്കുന്നത്. നിർത്തിയിട്ടിരിക്കുന്ന വിമാനങ്ങൾക്ക് ചുറ്റും ജനസമുദ്രമാണ്. എല്ലാവരിലും എങ്ങനെയും നാടുവിടാനുളള ദയനീയ മുഖഭാവം മാത്രം.
ചിലർ വിമാനങ്ങളിൽ കയറാനാകാതെ പരിസരങ്ങളിൽ ചുറ്റിത്തിരിയുന്ന ദയനീയ കാഴ്‌ചയുമുണ്ട്. അഫ്‌നാനിലുളള അമേരിക്കക്കാരെ തിരികെയെത്തിക്കാൻ സ്ഥലത്തുളള അമേരിക്കൻ സൈനികർ അതിരുകെട്ടിത്തിരിച്ച് തിരക്ക് നിയന്ത്രിക്കുകയാണ്. നിലവിൽ വിമാനത്താവളം സംരക്ഷണം ഈ സൈനികർക്കാണ്. തിരക്ക്കൂട്ടുന്ന ജനങ്ങളെ നിയന്ത്രിക്കാൻ സൈനികർ ആകാശത്തേക്ക് വെടിവച്ചു.
ഞായറാഴ്‌ച കാബൂൾ താലിബാൻ പിടിച്ചെടുത്തതോടെ അഫ്‌ഹാൻ പ്രസിഡന്റ് അഷ്‌റഫ് ഘനി നാടുവിട്ടിരുന്നു. ആത്മവീര്യമില്ലാത്ത അഫ്ഗാൻ സേന പലയിടത്തും താലിബാന് മുന്നിൽ കീഴടങ്ങി. ഇതോടെ അമേരിക്കൻ സേന പൂർണമായും പിന്മാറി കേവലം 10 ദിവസം കൊണ്ട് താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തിരിക്കുകയാണ്.