താലിബാൻ കാബൂളിൽ; തലസ്ഥാനത്ത് എത്തിയത് സ്ഥിരീകരിച്ച് അധികൃതർ

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ എത്തി. തലസ്ഥാനത്ത് താലിബാൻ പ്രവേശിച്ച വിവരം അധികൃതർ സ്ഥിരീകരിച്ചു.
അക്രമങ്ങളിലേക്ക് കടക്കരുതെന്ന് സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് താലിബാൻ വക്താവ് അറിയിച്ചു. കാബൂളിൽ നിന്ന് പാലായനം ചെയ്യുന്നവരെ തടയരുതെന്ന് നിർദേശിച്ചതായും താലിബാൻ നേതാവ് അറിയിച്ചു.
രണ്ട് ദിവസം മുൻപാണ് താലിബാൻ കാണ്ഡഹാർ പിടിച്ചെടുത്തത്. താലിബാൻ പിടിച്ചെടുക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് കാണ്ഡഹാർ. അഫ്ഗാനിലെ ഹെറത്, ഗസ്നി പ്രദേശങ്ങൾ നേരത്തെ താലിബാൻ പിടിച്ചെടുത്തിരുന്നു. കാണ്ഡഹാർ കൂടി പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ 34 പ്രധാന പ്രദേശങ്ങളിൽ 12 എണ്ണവും താലിബാന്റെ കൈയിലായി.
അഫ്ഗാനിലെ നിലവിലെ പശ്ചാത്തലം കണക്കിലെടുത്ത് കാബൂൾ എംബസിയിലെ ജീവനക്കാരെ കുറയ്ക്കാനുള്ള ശ്രമം അമേരിക്ക ആരംഭിച്ചു കഴിഞ്ഞു. പ്രദേശത്തേക്ക് 3000 സൈനികരെ അയച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉടൻ മടങ്ങിയെത്തണമെന്ന് കേന്ദ്രസർക്കാരും നേരത്തെ അറിയിച്ചിരുന്നു. പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് പുറപ്പെടാനാണ് സർക്കാർ നിർദേശം. താലിബാൻ ആക്രമണം നടക്കുന്ന മാസർ ഐ ഷരീഫിൽ ഇന്ത്യക്കാർ ഉണ്ടെങ്കിൽ ഉടൻ ഡൽഹിയിലേക്ക് മടങ്ങിയെത്താനാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. താലിബാൻ അഫ്ഗാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ജർമനിയും തന്റെ പൗരന്മാരോട് അഫ്ഗാനിസ്ഥാനിൽ നിന്ന് എത്രയും പെട്ടെന്ന് മടങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്. ജർമൻ പൗരന്മാർക്കായി പ്രത്യേക വിമാനം തയാറാക്കിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.