കാബൂളില്‍ ഇന്ത്യക്കാരുള്‍പ്പെടെ 150 പേരെ താലിബാന്‍ ഭീകരര്‍ തടഞ്ഞുവച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ന്യൂഡൽഹി: കാബൂളിൽ ഇന്ത്യക്കാരുൾപ്പെടെ 150 പേരെ താലിബാൻ ഭീകരർ തടഞ്ഞുവച്ചിരിക്കുന്നുവെന്ന് റിപ്പോർട്ട്. രാജ്യം വിടാൻ വിമാനത്താവളത്തിലെത്തിയവരെ താലിബാൻ സംഘം പിടിച്ചുവച്ചെന്നാണ് വിവരം. എന്നാൽ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ ഒദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
കാബൂൾ ഹമിദ് കർസായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന 100 ഇന്ത്യക്കാരും 50 അഫ്ഗാനികളുമാണ് തടഞ്ഞുവെക്കപ്പെട്ടതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഇവരെ അജ്ഞാതമായ സ്ഥലത്തേക്ക് കൊണ്ടുപോയതായും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായും വിവരമുണ്ട്.
ഇന്ന് രാവിലെ 85 ഇന്ത്യൻ പൗരന്മാരുമായി സി-130ജെ വിമാനം കാബൂളിൽ നിന്നും പുറപ്പെട്ടിരുന്നു. ഇന്ധനം നിറക്കുന്നതിനായി വിമാനം താജിക്കിസ്താനിൽ ലാൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഇന്ത്യൻ അംബാസിഡറും നയതന്ത്രജ്ഞരും ഉൾപ്പെടെ 150 പേരെ കാബൂളിൽ നിന്നും എത്തിച്ചിരുന്നു.