kannur
10 ജില്ലകളില്‍ പടര്‍ന്ന് കിടക്കുന്ന പെണ്‍പട: ചാവേര്‍ സംഘം? ഏതു സമയത്തും റെഡിയായിരിക്കാന്‍ നിര്‍ദേശം
കണ്ണൂര്‍: ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിച്ച് രണ്ട് യുവതികളെ എൻഐഎ അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റ് ചെയ്ത യുവതികൾക്ക് സംസ്ഥാനത്തെ പത്ത് ജില്ലകളിലെ സ്ത്രീകളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. പത്തു ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന വലിയൊരു ശൃംഖലയാണിതെന്ന് റിപ്പോർട്ടുകൾ. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘം കണ്ണൂര്‍ നഗരപരിധിയില്‍ വെച്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ഇന്‍സ്‌റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി നൂറോളം യുവതികളാണ് ഐ.എസ് ആശയങ്ങള്‍ പങ്കുവെച്ചത്. ഏത് സമയത്തും സജ്ജമായിരിക്കാൻ ഇവർക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി റിപ്പോർട്ട്. കണ്ണൂരിലെ യുവതികൾ സോഷ്യൽ മീഡിയകൾ വഴി ഐ എസ് അനുകൂല സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്ന് എൻ ഐ എ സംഘം കണ്ടെത്തിയിരുന്നു. യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ ഐ.സിന് വേണ്ടി ആശയപ്രചാരണം നടത്തുകയായിരുന്നു. ഇവരുടെ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ലീപ്പിങ് സെല്ലുകള്‍ അഫ്‌ഗാന്‍ പ്രശ്‌നം ഉടലെടുത്തതോടെ സജീവമായി.
ഉന്നത വിദ്യാഭ്യാസമുള്ള പെൺകുട്ടികളാണ് ഇവരെന്നാണ് സൂചന. സ്‌കൂളുകള്‍, പ്രഫഷണല്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തനം. ഇരുവർക്കും വിദേശത്ത് നിന്നും സാമ്പത്തിക സഹായം ലഭിച്ചിട്ടുന്നുവോയെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘം. തങ്ങളുടെ ആശയങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന പെണ്‍കുട്ടികളെ മാനസികമായി തളര്‍ത്താനും അപായപ്പെടുത്താനുമായി ഇവര്‍ ചാവേര്‍ സംഘം രൂപീകരിച്ചിരുന്നെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്.
ഇവരുടെ കൂട്ടാളി മുസാദ് അന്‍വര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തിലുള്ള മറ്റൊരാള്‍ അമീര്‍ അബ്ദുള്‍ റഹ്മാനെ മംഗലാപുരത്ത് നിന്ന് ഓഗസ്റ്റ് 4ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുവതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഏഴ് പേരടങ്ങുന്ന സംഘമാണ് ഐ.എസ് ആശയപ്രചാരണം നടത്തുന്നതെന്നാണ് എന്‍ഐഎ പറയുന്നത്.