Headlines
Loading...
കേരളത്തിലെ കോവിഡ് നിരക്കിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി

കേരളത്തിലെ കോവിഡ് നിരക്കിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കേരളത്തിലെയും മഹാരാഷ്ട്രയിലേയും കോവിഡ് നിരക്കുകളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രിസഭ പുനഃസംഘടനയ്ക്ക് ശേഷം നടന്ന കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് യോഗത്തിലാണ് രോഗികളുടെ എണ്ണം കുറയാത്തതിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചത്.



രാജ്യത്തെ പലഭാഗങ്ങളിലും ജനങ്ങൾ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഇടപെടുന്നത് കാണാനാകുന്നതായും പ്രധാനമന്ത്രി പറഞ്ഞു. തിരക്കേറിയ സ്ഥലങ്ങളിലെ കാഴ്ച ഭയപ്പെടുത്തുന്നതാണ്. കോവിഡിനെ ചെറുത്ത് തോൽപ്പിക്കാൻ ആരോഗ്യ പ്രവർത്തകരും മുൻനിര പോരാളികളും അശ്രാന്ത പരിശ്രമം തുടരുകയാണ്.



അതിനിടയിൽ അശ്രദ്ധയ്‌ക്കോ അലംഭാവത്തിനോ ഇടമുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറിയ ഒരു തെറ്റ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും കോവിഡിനെ മറികടക്കാനുള്ള പോരാട്ടത്തെ ദുർബലമാക്കുകയും ചെയ്യും.




വൈറസ് വകഭേദങ്ങളെ ഗൗരവത്തോടെ കാണണം. വാക്സിനേഷൻ  വേഗത്തിലാക്കണം. ഉയർന്ന ജനസംഖ്യയാണെങ്കിലും എല്ലാവരിലും വാക്സിൻ എത്തിക്കണം. അതിലൂടെ വരും കാലങ്ങളിൽ ഈ മഹാമാരിയെ മറികടക്കാൻ നമുക്ക് കഴിയും.  മന്ത്രിമാർ എന്ന നിലയിൽ, സാധ്യമായ എല്ലാ മുൻകരുതലുകളും തുടരാൻ ജനങ്ങളോട് അഭ്യർത്ഥിക്കണം. ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി മുന്നോട്ടുള്ള പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും പ്രധാനമന്തി മന്ത്രിമാർക്ക് നിർദ്ദേശം നൽകി.




കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിന് 23,123 കോടിയുടെ അടിയന്തര പാക്കേജിന്  കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകിയിരുന്നു.15000 കോടി രൂപയാണ് കേന്ദ്രസർക്കാർ വിഹിതം. 8000 കോടി സംസ്ഥാന സർക്കാരുകൾ കണ്ടെത്തണം.ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് പണം പ്രധാനമായും ചെലവഴിക്കുക.

10.83 ആണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,152 സാമ്പിളുകൾ പരിശോധിച്ചതിൽ 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660, കാസര്‍ഗോഡ് 660, കോട്ടയം 628, വയനാട് 459, പത്തനംതിട്ട 434, ഇടുക്കി 278 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.



അതേസമയം, കോവിഡ് രണ്ടാം തരംഗം നേരിടുന്നതിനായി 23,123 കോടി രൂപയുടെ അടിയന്തര പാക്കേജ്  കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒന്‍പത് മാസത്തിനുള്ളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് ഈ ഫണ്ട് കണ്ടെത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. സാധ്യമായ എല്ലാ വിധത്തിലും സംസ്ഥാനങ്ങളെ സഹായിക്കുക എന്നതാണ് ഞങ്ങളുടെ കടമയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

കോവിഡിനെ നേരിടുന്നതിനായി 15,000 കോടി രൂപയാണ് കേന്ദ്ര വിഹിതം. 8000 കോടി സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തണം. ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായാണ് പണം പ്രധാനമായും ഉപയോഗിക്കുക.

കോവിഡ് മൂന്നാം തരംഗ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ രാജ്യത്ത് 736 ജില്ലകളില്‍ ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ രൂപീകരിക്കുമെന്നും കോവിഡ് ദുരിതാശ്വാസ നിധിയില്‍ നിന്ന് 20,000 ഐസിയു കിടക്കകള്‍ സൃഷ്ടിക്കുമെന്നും മാണ്ഡവ്യ വ്യക്തമാക്കി.