Headlines
Loading...
ഗാര്‍ഹിക പീഡന പരാതി; നടന്‍ ആദിത്യന്‍ ജയന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ഗാര്‍ഹിക പീഡന പരാതി; നടന്‍ ആദിത്യന്‍ ജയന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

നടി അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ സീരിയൽ നടൻ ആദിത്യൻ ജയന് മുൻകൂർ ജാമ്യം. കർശന ഉപാധികളോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

ചൊവ്വാഴ്ച ചവറ പോലീസ് സ്റ്റേഷനിൽ ഹാജരാകണം. അറസ്റ്റ് രേഖപ്പെടുത്തിയാൽ അന്നുതന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തുന്ന നടപടികൾ ഉണ്ടാകരുതെന്നും ജാമ്യ ഉത്തരവിൽ ഹൈക്കോടതി നിർദേശം നൽകി.

ആദിത്യൻ ജയനെതിരെ അമ്പിളി ദേവി നേരത്തേ പോലീസിൽ പരാതി നൽകിയിരുന്നു. സൈബർ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമായിരുന്നു പരാതി നൽകിയത്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമം നടത്തിയത്തിന്റെ പേരിലാണ് അമ്പിളി പരാതി നൽകിയത്.

അമ്പിളി ദേവിയും ഭർത്താവ് ആദിത്യൻ ജയനുമായുള്ള പ്രശ്നങ്ങൾ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നുവെന്നും, ഭീഷണിയുണ്ടെന്നും അമ്പിളി വ്യക്തമാക്കിയിരുന്നു.

എന്നാൽ തനിക്ക് ആ സ്ത്രീയുമായി സൗഹൃദം മാത്രമേ ഉള്ളൂ എന്നായിരുന്നു ആദിത്യന്റെ വിശദീകരണം. അമ്പിളിയെ ഭീഷണിപ്പെടുത്തിയിട്ടില്ല. ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് തങ്ങൾക്കിടിയിലും ഉണ്ടായത്. അതിങ്ങനെ വ്യക്തിപരമായി തകർക്കാനുള്ള ആയുധമായി ഉപയോഗിക്കരുത്. കൊല്ലുമെന്നോ സൈബർ ആക്രമണം നടത്തുമെന്നോ താൻ പറഞ്ഞിട്ടില്ല. വ്യാജ ആരോപണങ്ങളാണ് അമ്പിളി ദേവി ഉന്നയിക്കുന്നതെന്നുമായിരുന്നു ജയന്റെ വാദം.
അമ്പിളിക്ക് മറ്റൊരാളുമായി ബന്ധമുണ്ട് എന്ന് ജയൻ ആരോപിച്ചിരുന്നു. എന്നാൽ ആദ്യ വിവാഹത്തിന് മുൻപ് മുതൽ വിവാഹം ചെയ്യാൻ ആഗ്രഹിച്ച വിദേശമലയാളിയായ വ്യക്തിയാണ് അയാളെന്ന് അമ്പിളിയും വിശദമാക്കി.