national
കുറഞ്ഞസമയത്തിനുള്ളിൽ കുറഞ്ഞ ചെലവിൽ ആർ.ടി.പി.സി.ആർ പരിശോധനാ ഫലം ലഭ്യമാക്കുന്ന ഉപകരണവുമായി ബോംബെ ഐ.ഐ.ടി പ്രഫസർ
മുംബൈ: കുറഞ്ഞസമയത്തിനുള്ളിൽ ആർ.ടി.പി.സി.ആർ പരിശോധനാ ഫലം ലഭ്യമാക്കുന്ന ഉപകരണവുമായി ബോംബെ ഐ.ഐ.ടി പ്രഫസർ മനോജ് ഗോപാലകൃഷ്ണൻ. ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം അധ്യാപകനായ ഇദ്ദേഹം ടേപസ്ട്രി എന്ന ഉപകരണമാണ് തയാറാക്കിയത്.
സഹപ്രവർത്തകനായ അജിത് രാജ്‌വാഡെ ഉൾപ്പെടെ പത്തോളം പേരുടെ സഹായത്തോടെയാണ് അൽഗോരിതം അടിസ്ഥാനമാക്കിയുള്ള ഈ ഉപകരണം തയാറാക്കിയത്. നാല് മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുമെന്നതും 250 രൂപയുടെ അടുത്ത് മാത്രമാണ് ചെലവെന്നതും ഇതിന്‍റെ പ്രത്യേകതയാണ്.
കഴിഞ്ഞ മാർച്ച് മുതൽ ഇദ്ദേഹം ഇതിന്‍റെ പരീക്ഷണത്തിലായിരുന്നു. ഒരുപാട് പേരിൽനിന്ന് എടുക്കുന്ന സാമ്പിളുകൾ വ്യത്യസ്ത പൂളുകളിൽ ഉൾപ്പെടുത്തി ഒരുമിച്ച് പരിശോധിക്കുന്ന രീതിയാണിത്.
ഇതുവഴി സാമ്പിളുകൾ പരിശോധിക്കാനുള്ള സമയവും ചെലവ് 50-85 ശതമാനം കുറക്കാനും കഴിയുമെന്ന് ഗോപാലകൃഷ്ണൻ പറയുന്നു. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വാണിജ്യേതര ഉപയോഗത്തിനായി ടേപസ്ട്രിക്ക് അനുമതി നൽകിയിട്ടുണ്ട്. 8000ത്തോളം പേരിൽനിന്നാണ് പരീക്ഷണ ഘട്ടത്തിൽ സാമ്പിളുകൾ ശേഖരിച്ചത്.