Headlines
Loading...
സംസ്ഥാനത്ത് 1500 ഓളം തടവുകാര്‍ക്ക് ഉടന്‍ പരോള്‍, 350 വിചാരണ തടവുകാര്‍ക്ക് ജാമ്യം, നിര്‍ദ്ദേശം പുറത്തിറക്കി ജയില്‍ ഡിജിപി

സംസ്ഥാനത്ത് 1500 ഓളം തടവുകാര്‍ക്ക് ഉടന്‍ പരോള്‍, 350 വിചാരണ തടവുകാര്‍ക്ക് ജാമ്യം, നിര്‍ദ്ദേശം പുറത്തിറക്കി ജയില്‍ ഡിജിപി

കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 1500 ഓളം തടവുകാര്‍ക്ക് ഉടന്‍ പരോള്‍ അനുവദിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്. 350 വിചാരണ തടവുകാര്‍ക്ക് ജാമ്യം അനുവദിക്കും. കൊവിഡ് രണ്ടാം തരംഗത്തില്‍ ജയില്‍ അന്തേവാസികളുടെ എണ്ണം കുറയ്ക്കാനാണ് നടപടിയെന്നും ഡിജിപി പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.

കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാര്‍ക്കാണ് ഉടന്‍ പരോള്‍ നല്‍കണമെന്നും 350 വിചാരണ തടവുകാരെ ഇടക്കാല ജാമ്യത്തില്‍ വിടാനും ഡിജിപി ഋഷിരാജ് സിങ് വിവിധ ജയില്‍ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. തൊണ്ണൂറ് ദിവസത്തേക്കാണ് പരോള്‍. ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവരും, സ്ഥിരം കുറ്റവാളികള്‍ അല്ലാത്തവര്‍ക്കുമാണ് ഇളവ് ലഭിക്കുക. 60 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ക്കും, 50 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പരോള്‍ അനുവദിച്ചിട്ടുണ്ട്.

അതേസമയം, മയക്കുമരുന്ന്, ദേശദ്രോഹ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇളവ് ലഭ്യമാകില്ല. പരോളില്‍ വിടുന്ന തടവുകാര്‍ വീടുകളില്‍ തന്നെ കഴിയണമെന്നും ജയില്‍ ഡിജിപി നിര്‍ദേശം നല്‍കി. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ജയില്‍ അന്തേവാസികളുടെ എണ്ണം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിശ്ചയിച്ച ഹൈപ്പവര്‍ കമ്മറ്റിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.കഴിഞ്ഞ വര്‍ഷം കൊവിഡ് ഒന്നാം തരംഗത്തിലും സമാന രീതിയില്‍ തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, ഹൈക്കോടതി ഉത്തരവുണ്ടായാല്‍ 600ലധികം വിചാരണ റിമാന്റ് തടവുകാര്‍ക്ക് ജാമ്യം ലഭിച്ചേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജയിലുകളില്‍ രോഗ വ്യാപനം ഉണ്ടാവാതിരിക്കാന്‍ ഈ നടപടികള്‍ സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ജയിലുകളിലെ അന്തേവാസികളുടെ എണ്ണം കുറയ്ക്കാനായി കേരള സര്‍ക്കാര്‍ 15 ദിവസം പരോള്‍ അനുവദിച്ചതിനാല്‍ 600ഓളം തടവുകാര്‍ അവധിയില്‍ പ്രവേശിച്ചിട്ടുണ്ട്. കോവിഡ് ഒന്നാം വ്യാപന ഘട്ടത്തില്‍ ബഹു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം ബഹുഹൈക്കോടതി ശിക്ഷ തടവുകാര്‍ക്ക് പരോള്‍, വിചാരണത്തടവുകാര്‍ക്ക് ഇടക്കാല ജാമ്യം എന്നീ ആനുകൂല്യങ്ങള്‍ക്ക് ഉത്തരവ് നല്‍കുകയും 1800ഓളം തടവുകാര്‍ക്ക് പ്രയോജനം ലഭിക്കുകയും ചെയ്തിരുന്നു. ഇന്ന് സമാനമായ സുപ്രീം കോടതി ഉത്തരവുണ്ടായതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജഡ്ജ് ഉള്‍പ്പെടുന്ന സമിതി ഇക്കാര്യത്തില്‍ പരിശോധന നടത്തി വരുന്നതായി അറിവുണ്ട്. ഹൈക്കോടതി ഉത്തരവുണ്ടായാല്‍ 600ലധികം വിചാരണ റിമാന്റ്തടവുകാര്‍ക്ക് ജാമ്യം ലഭിച്ചേക്കാം. ജയിലുകളില്‍ രോഗ വ്യാപനം ഉണ്ടാവാതിരിക്കാന്‍ ഈ നടപടികള്‍ സഹായകരമാകും.’