രക്തമിക്തിസ് ഇൻഡികസ്’; ചോരയുടെ നിറമുള്ള ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി
പാലാ:സെന്റ് തോമസ് കോളേജിലെ സുവോളജി ഡിപ്പാർട്ടുമെന്റ് മ്യൂസിയത്തിലേക്ക് അപൂർവയിനം ഭൂഗർഭമത്സ്യംകൂടി. സുവോളജി വിഭാഗത്തിലെ അധ്യാപകരാണ് അപൂർവമായ ‘ഈൽ’ ഇനത്തിൽപ്പെട്ട ഭൂഗർഭ മത്സ്യത്തെ തിരിച്ചറിഞ്ഞത്.
പന്തളം സ്വദേശിയും സുവോളജി ബിരുദാനന്തര ബിരുദധാരിയുമായ ജോമി ബി. സാമുവലിന്, വീട്ടിലെ കിണർ തേകുന്നതിനിടെ മണ്ണിരയെന്നുതോന്നിക്കുന്ന ജീവിയെ കിട്ടി. അദ്ദേഹം അതിനെ പാലാ സെന്റ് തോമസ് കോളേജ് സുവോളജി വിഭാഗത്തിന് കൈമാറി.
അധ്യാപകരായ മാത്യു തോമസ്, ഡോ. ജയേഷ് ആന്റണി, ഡോ. പ്രതീഷ് മാത്യു, കുമാരി ആൻ സൂസൻ മാത്യു എന്നിവർ, ‘മലബാർ സ്വാമ്പ് ഈൽ’ അഥവാ ‘രക്തമിക്തിസ് ഇൻഡികസ്’ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന അപൂർവമായ ഭൂഗർഭ മത്സ്യമാണിതെന്ന് തിരിച്ചറിയുകയായിരുന്നു.
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷിയൻ സ്റ്റഡീസിലെ മത്സ്യ ടാക്സോണമിസ്റ്റും പ്രൊഫസറുമായ ഡോ. രാജീവ് രാഘവൻ ഇത് ശരിവെയ്ക്കുകയും ചെയ്തു.
കേരളത്തിൽ കണ്ടെത്തിയിട്ടുള്ള എട്ടോളം ഭൂഗർഭമത്സ്യങ്ങളിൽ രക്തമിക്തിസ് ജനുസ്സിൽ ഉൾപ്പെടുന്ന മൂന്ന് ഇനങ്ങളിൽ ഒന്നാണിത്. ഈൽ ഇനത്തിൽപ്പെട്ടതും വെട്ടുകല്ലുള്ള ഭൂഗർഭ അരുവികളിലും നീർച്ചാലുകളിലും വസിക്കുന്നതുമായ ഇവയ്ക്ക് പരിണാമത്തിലൂടെ കണ്ണുകളും ചിറകുകളും നഷ്ടപ്പെട്ടു. അത്യപൂർവമായാണ് ഇവ പുറംലോകത്ത് പ്രത്യക്ഷപ്പെടുന്നത്. രക്തനിറമുള്ള മത്സ്യം എന്ന അർത്ഥത്തിലാണ് ഈ ജനുസ്സിന് രക്തമിക്തിസ് എന്ന പേര് നൽകിയിട്ടുള്ളത്. പൂർണ വളർച്ചയെത്തിയ മീനിന് 20 മുതൽ 25 സെന്റീമീറ്റർവരെ നീളം വരും.
ഉറവകളിലൂടെ അപൂർവമായി കിണറുകളിൽ എത്തുന്ന ഇവയുടെ തീറ്റ, സ്വഭാവ സവിശേഷതകൾ, പ്രജനനം തുടങ്ങിയ വിവരങ്ങൾ ശാസ്ത്രലോകത്തിന് ഇന്നും അജ്ഞാതമാണ്. 1955-ൽ ആരംഭിച്ച, പാലാ സെന്റ് തോമസ് കോളേജ് സുവോളജി ഡിപ്പാർട്ടുമെന്റിന്റെ മ്യൂസിയം ശേഖരത്തിലാണ് മത്സ്യമുള്ളത്.[ Live Today Malayalam ]