assembly election 2021
ഇന്നലെവരെ 'ഉറപ്പാണ് എൽഡിഎഫ്' ; ഇന്ന് 'പുതിയ കേരളം മോഡിക്കൊപ്പം'; സിപിഎം നേതാവ് പാർട്ടി മാറിയത് എട്ട് ദിവസത്തിനുള്ളിൽ
ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് 'ഉറപ്പാണ് എല്‍.ഡി.എഫ്' എന്ന എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ ക്യാമ്ബയിന് പിന്തുണ അറിയിച്ച സി.പി.എം നേതാവ് എട്ട് ദിവസത്തിനുള്ളില്‍ മലക്കം മറിഞ്ഞ് എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസില്‍. തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്‍്റും സി.പി.എം മരുത്തോര്‍ വട്ടം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന അഡ്വ. പി.എസ് ജ്യോതിസ് ആണ് പാര്‍ട്ടി മാറി എന്‍.ഡി.എയിലെത്തിയത്. അവസാനമായി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റുകളെല്ലാം തന്നെ സി.പി.എമ്മുമായുള്ള ആത്മബന്ധം തെളിയിക്കുന്നതാണ്.
ബാല്യകാലത്തിലെ ദുരിതപൂര്‍ണ്ണമായ ജീവിതം തൊട്ട് പഞ്ചായത്ത് പ്രസിഡന്‍്റ് വരെയുള്ള അനുഭവങ്ങള്‍ 'ജ്യോതിസ്@50' എന്ന പേരില്‍ പുസ്തകമാക്കി പുറത്തിറക്കുന്ന കാര്യവും ഫേസ്ബുക്കില്‍ തോമസ് ഐസക്കിന്‍റെയും ജി.സുധാകരന്‍റെയും ഫോട്ടോയോട് കൂടി തന്നെ അഡ്വ. പി.എസ് ജ്യോതിസ് പങ്കുവെച്ചിട്ടുണ്ട്. അരൂര്‍ മണ്ഡലത്തില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി ആദ്യം ജ്യോതിസിനെ പരിഗണിച്ചിരുന്നുവെന്നാണ് സൂചന. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ജ്യോതിസ് ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയായതെന്നാണ് വിവരം.
വര്‍ക്കലയില്‍ അജി എസ്.ആര്‍.എം ആണ് ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി. കുണ്ടറയില്‍ വനജ വിദ്യാധരനും റാന്നിയില്‍ കെ. പത്മകുമാറും മത്സരിക്കും. അരൂരില്‍ അനിയപ്പനും കായംകുളത്ത് പ്രദീപ് ലാലുമാണ് സ്ഥാനാര്‍ത്ഥികള്‍. അതേസമയം ബി.ഡി.ജെ.എസിന്‍റെ ഒന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ തുഷാര്‍വെളളാപ്പളളിയില്ല. കൊടുങ്ങല്ലൂര്‍ കുട്ടനാട് ഉള്‍പ്പെടെയുളള സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും.[ Live Today Malayalam ]