Headlines
Loading...
'ഉദുമയിൽ കുമാരിക്ക് 5 വോട്ട്'; സംസ്ഥാന വ്യാപകമായി കള്ളവോട്ട് ചേർത്തെന്ന ആരോപണവുമായി ചെന്നിത്തല

'ഉദുമയിൽ കുമാരിക്ക് 5 വോട്ട്'; സംസ്ഥാന വ്യാപകമായി കള്ളവോട്ട് ചേർത്തെന്ന ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടികയിൽ വ്യാപകമായി കള്ളവോട്ട് ചേർത്തെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു മണ്ഡലത്തിൽ ഒരേ ആളിന്റെ പേര് നിരവധി തവണ ചേര്‍ത്തതിന്റെ തെളിവുകൾ അദ്ദേഹം പുറത്തുവിട്ടു. ഇടതുപക്ഷ അനുഭാവികളായ ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും പല മണ്ഡലങ്ങളിലും ആയിരക്കണക്കിന് വോട്ടർമാരുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന വോട്ടർ. വയസ്സ് 61. ഭര്‍ത്താവിന്റെ പേര് രവീന്ദ്രന്‍. വീട്ടുനമ്പരായി കാണിച്ചിട്ടുള്ളത് സുരേഷ് വിലാസം. ഈ വോട്ടര്‍ ഇതേ പേരിലും വിലാസത്തിലും ഉദുമ മണ്ഡലത്തില്‍ അഞ്ചുതവണ പേര് ചേര്‍ത്തിട്ടുണ്ട്. ഒരേ വിലാസവും ഒരേ ഫോട്ടോയും ഉപയോഗിച്ചും ചിലയിടത്ത് ഫോട്ടോയിലും വിലാസത്തിലും ചെറിയ വ്യത്യാസങ്ങള്‍ വരുത്തിയുമാണ് കൃത്രിമം.

കള്ളവോട്ടുകൾ കണ്ടെത്തി നീക്കം ചെയ്യണം. ഇവരെ തെരഞ്ഞെടുപ്പിൽ പങ്കാളികളാക്കരുത്. എങ്കിലേ സുതാര്യമായ തെരഞ്ഞെടുപ്പ് ഉണ്ടാവൂ. ഡിജിറ്റൽ സംവിധാനത്തിൽ ഇത് വളരെ വേഗം കണ്ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടത്ത്- 4506, കൊല്ലം-2534, തൃക്കരിപ്പൂർ - 1436, കൊയിലാണ്ടി - 4611, നാദാപുരം - 6171, കൂത്തുപറമ്പ് - 3523, അമ്പലപ്പുഴ - 4750 വോട്ടുകൾ ഇത്തരത്തിൽ കണ്ടെത്തി.

ഇതിന് പിന്നിൽ സംഘടിത ഗൂഢാലോചനയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കണ്ടു

അഞ്ചു മണ്ഡലങ്ങളിലെ ക്രമക്കേടിന് അദ്ദേഹം തെളിവ് കൈമാറി. പട്ടികകൾ സൂക്ഷ്മമായി പരിശോധിച്ച് വ്യാജ വോട്ടുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടു. പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രതിപക്ഷ നേതാവിന് ഉറപ്പുനൽകി.

ആർഎസ്എസ് നേതാവ്ബാലശങ്കറിന്റെ വെളിപ്പെടുത്തൽ സിപിഎം- ബിജെപി കൂട്ടുകെട്ട് ശരിവെക്കുന്നു. ഞങ്ങൾ ഇത് ആരോപിച്ചപ്പോൾ ഞങ്ങളെ പരിഹസിച്ചു. ഇപ്പോൾ ബാലശങ്കർ ശരിവച്ചു. നല്ല രസികൻ വോട്ട് കച്ചവടമാണിത്. ഇത് കേരളത്തിലാകെ വ്യാപകമാണ്. എത്ര മണ്ഡലങ്ങളിൽ ഈ ഡീൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വെളിപ്പെടുത്തണം. അപകടകരമായ കളിയാണിത്. ഇത് സിപിഎമ്മിന്റെ അന്ത്യം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു