Headlines
Loading...
ഗിഫ്റ്റ് സിറ്റി പദ്ധതി; ഭൂമി അടയാളപ്പെടുത്താന്‍ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍

ഗിഫ്റ്റ് സിറ്റി പദ്ധതി; ഭൂമി അടയാളപ്പെടുത്താന്‍ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍

എറണാകുളം അയ്യമ്പുഴയില്‍ ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി ഭൂമി അടയാളപ്പെടുത്താനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. തരിശു ഭൂമിയാണ് ഏറ്റെടുക്കുന്നതെന്ന് സര്‍ക്കാര്‍ പറയുമ്പോഴും നിരവധി പേരുടെ കിടപ്പാടവും കൃഷിയിടവും നഷ്ടമാകുമെന്നതാണ് പ്രതിഷേധത്തിന് കാരണം. വ്യാജ സര്‍വേ മാപ്പുമായാണ് ഉദോഗസ്ഥര്‍ എത്തിയതെന്നും ജനങ്ങള്‍ക്ക് ആക്ഷേപമുണ്ട്.

അങ്കമാലിക്കടുത്ത് അയ്യമ്പുഴയിലെ 600 ഏക്കറോളം ഭൂമിയിലാണ് ഗിഫ്റ്റ് സിറ്റി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജനങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ സ്ഥലമേറ്റടുപ്പിന് മൂന്നോടിയായി ഭൂമി അടയാളപ്പെടുത്താന്‍ കിന്‍ഫ്ര ഉദ്യോഗസ്ഥര്‍ എത്തിയതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചത്. ജില്ലാ കളക്ടറുടെ ഉറപ്പനുസരിച്ച് തരിശു ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.

എന്നാല്‍ നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വീടുകളും കൃഷിസ്ഥലവും ഉള്‍പ്പെടുന്ന ഭൂമിയാണ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്. ഗ്രാമസഭ പോലും വിളിച്ചു ചേര്‍ക്കാതെ ഏകാധിപത്യ നിലപാടുമായി സര്‍ക്കാരും ഉദ്യോഗസ്ഥരും മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന് ജനകീയ മുന്നേറ്റ സമര സമിതി കണ്‍വീനര്‍ ബിജോയ് ചെറിയാന്‍ പറഞ്ഞു.

നിലവിലെ രൂപരേഖ പ്രകാരം സ്ഥലം ഏറ്റെടുത്താല്‍ ഇരുന്നൂറിലധികം കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടും. പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ 1600 കോടിയുടെ പദ്ധതിക്കായി
പശ്ചിമഘട്ടത്തോട് ചേര്‍ന്ന് കൃഷിയിടങ്ങളാല്‍ സമൃദ്ധമായ പ്രദേശം വിട്ട് നല്‍കില്ലെന്നാണ് സമര സമിതിയുടെ നിലപാട്.