ആന്ധ്രാപ്രദേശിൽ ദുരൂഹ രോഗം. രോഗം ബാധിച്ച് 292 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഒരാൾ മരണപ്പെട്ടു. ചികിത്സയ്ക്കു ശേഷം 140 ഓളം പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു എന്ന് വെസ്റ്റ് ഗോദാവരി ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡി ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറി നിലം സാവ്‌നിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
അപസ്മാരവും ഓക്കാനവും കൊണ്ട് ആളുകൾ ബോധരഹിതരായി വീഴുകയായിരുന്നു. എന്താണ് ഇത്തരത്തിൽ അസുഖമുണ്ടാവാൻ കാരണമെന്നത് ഇനിയും വ്യക്തമായിട്ടില്ല. രോഗബാധിതർക്ക് രക്തപരിശോധനയും സിടി സ്കാനും നടത്തിയെങ്കിലും അസുഖമെന്തെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മരണപ്പെട്ടയാളുടെ പരിശോധനാഫലങ്ങൾ വന്നാൽ കുറച്ചു കൂടി വ്യക്തമായ ചിത്രം ലഭിക്കുമെന്ന് ജില്ലാ ജോയിന്റ് കലക്ടർ ഹിമാൻഷു ശുക്ല പറഞ്ഞു.
അതേസമയം, ഇത്തരത്തിൽ അസുഖം ബാധിച്ച പലരും വേഗത്തിൽ സുഖം പ്രാപിച്ചു. സുഖപ്പെടാതിരുന്ന ഏഴു പേരെ വിദഗ്ധ ചികിത്സയ്ക്കായി വിജയവാഡയിലെ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടർമാരുടെ പ്രത്യേക സംഘം എത്തിയിട്ടുണ്ട്.