
കർണാടകയിലെ ബെൽത്തങ്ങാടിയിലെ ക്വാറിയിൽ പങ്കാളിത്തം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നിലമ്പൂർ എംഎൽഎ പി വി അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. മലപ്പുറം സ്വദേശിയായ പ്രവാസി എൻജിനീയർ സലിം നൽകിയ പരാതിയിലാണ് അന്വേഷണം. 2012ൽ ബെൽത്തങ്ങാടിയിലെ ക്വാറിയിൽ 10 ശതമാനം ഓഹരി പങ്കാളിത്തം നൽകാമെന്ന് വിശ്വസിപ്പിച്ച് 50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്നാണ് കേസ്. പോലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. സിവിൽ സ്വഭാവമുള്ള കേസ് ആണെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. തുടർന്നാണ് സലിം ഇ ഡിക്ക് പരാതി നൽകിയത്. പി വി അൻവറിന് ക്വാറി വിറ്റ ഇബ്രാഹിമിനെയും പരാതിക്കാരനായ സലീമിനെയും നേരത്തെ ചോദ്യം ചെയ്യുകയും ഇവരുടെ കൈവശമുണ്ടായിരുന്ന രേഖകൾ അന്വേഷണസംഘം ശേഖരിക്കുകയും ചെയ്തിരുന്നു.