Headlines
Loading...
'കായിക മന്ത്രി വിവരക്കേട് പറഞ്ഞതിന് ബഹിഷ്‌കരിക്കേണ്ടത് സ്റ്റേഡിയമായിരുന്നില്ല, മന്ത്രിയെയായിരുന്നു'; ശശി തരൂര്‍

'കായിക മന്ത്രി വിവരക്കേട് പറഞ്ഞതിന് ബഹിഷ്‌കരിക്കേണ്ടത് സ്റ്റേഡിയമായിരുന്നില്ല, മന്ത്രിയെയായിരുന്നു'; ശശി തരൂര്‍

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ കാണികള്‍ ഗണ്യമായ കുറഞ്ഞതില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി രംഗത്ത്. കായിക മന്ത്രി ഇത്തരത്തിലൊരു വിവരക്കേട് പറഞ്ഞതില്‍ ബഹിഷ്‌കരിക്കേണ്ടത് മന്ത്രിയെ ആയിരുന്നു അല്ലാതെ സ്‌റ്റേഡിയം ആയിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്നായിരുന്നു കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ നടത്തിയ വിവാദ പരാമര്‍ശം.

'മന്ത്രി വിവരക്കേട് പറഞ്ഞത് കൊണ്ട് ചിലര്‍ സ്റ്റേഡിയം ബഹിഷ്‌കരിച്ചു. കേരളത്തില്‍ ക്രിക്കറ്റ് നന്നായി വളരുന്ന കാലത്താണ് ഇങ്ങനെ ഒരു അവസ്ഥ വന്നത്. മന്ത്രിയെ ആയിരുന്നു പ്രതിഷേധക്കാര്‍ ബഹിഷ്‌കരിക്കേണ്ടിയിരുന്നത്. ഒഴിഞ്ഞ സ്റ്റേഡിയം രാജ്യമാകെ ശ്രദ്ധിക്കുന്ന അവസ്ഥ ഉണ്ടായി. ഒരു മനുഷ്യന്‍ ചെയ്ത തെറ്റിനാണ് ക്രിക്കറ്റിനേയും സ്റ്റേഡിയത്തേയും ബഹിഷ്‌കരിക്കുന്ന അവസ്ഥ ഉണ്ടായത്', ശശി തരൂര്‍ പറഞ്ഞു.

അതേ സമയം മന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കായികമന്ത്രി മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നായിരുന്നു വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന കായിക മന്ത്രിയുടെ പരാമര്‍ശം വരുത്തിവെച്ച വിന ഇന്നലെ നേരില്‍ക്കണ്ടുവെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും കുറ്റപ്പെടുത്തിയിരുന്നു.