entertainment
ഭാര്യയ്ക്കായി 'താജ്മഹൽ' വീടൊരുക്കി ഭർത്താവ്! കാരണമുണ്ട്; ചിത്രങ്ങൾ വൈറൽ
അനശ്വര പ്രണയത്തിന്റെ സ്മാരകവും ലോകാദ്ഭുതങ്ങളിലൊന്നുമായ താജ്മഹലിന്റെ മാതൃകയിൽ വീട് നിർമിച്ചിരിക്കുകയാണ് മധ്യപ്രദേശ് സ്വദേശി ആനന്ദ് ചോക്‌സി. ഇദ്ദേഹം വീട് സമർപ്പിച്ചിരിക്കുന്നതും ഭാര്യയ്ക്കായാണ്. ഈ കൗതുകമുള്ള വാർത്തയ്ക്ക് പിന്നിൽ ചരിത്രത്തിന്റെ കാവ്യനീതിയുമുണ്ട്.
ഷാജഹാൻ ചക്രവർത്തിയുടെ ഭാര്യ മുംതാസ് മരിച്ചത് മധ്യപ്രദേശിലെ ബുർഹാൻപൂരിൽ വച്ചാണെന്ന് ചരിത്രം പറയുന്നു. പിന്നെയെന്തുകൊണ്ടാണ് ഷാജഹാൻ, പ്രിയതമയുടെ സ്‌മൃതികുടീരം ആഗ്രയിൽ യമുനാതീരത്ത് നിർമിച്ചത് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. തന്റെ നാട്ടിലെ തപ്തി നദിക്കരയിൽ തലയുർത്തി നിൽക്കേണ്ടിയിരുന്ന താജ്മഹൽ ആഗ്രയിലേക്ക് പോയ വിഷമം തീർക്കാൻ കൂടിയാണ് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ആനന്ദ്, നാട്ടിൽ പണിയാൻ പദ്ധതിയിട്ട വീടിന് താജ്മഹലിന്റെ രൂപം നൽകിയത്.
യഥാർഥ താജ്മഹലിന്റെ വലുപ്പവുമായി താരതമ്യമില്ലെങ്കിലും ഈ വീട് കാഴ്ചയിൽ 'മിനി താജ്' തന്നെയാണ്. വിശാലമായ പ്രവേശന ഹാൾ, താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ, ലൈബ്രറി, മെഡിറ്റേഷൻ റൂം എന്നിവയാണ് വീട്ടിലുള്ളത്.
29 അടി ഉയരമുള്ള താഴികക്കുടങ്ങൾ, രാജസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്ത മുന്തിയ മക്രാന മാർബിൾ വിരിച്ച അകത്തളങ്ങൾ എന്നിവയാണ് ഹൈലൈറ്റ്. മറ്റൊരു സവിശേഷത വീടിന്റെ ഇൻഡോർ- ഔട്ട്ഡോർ ലൈറ്റിങ്ങിലാണ്. യഥാർഥ താജ്മഹൽ രാത്രിയിൽ ലൈറ്റുകളുടെ പ്രഭയിൽ തിളങ്ങി നിൽക്കുന്നത് കണ്ടിട്ടില്ലേ? ഇതിനെ അനുകരിക്കുംവിധമാണ് വീടിന്റെയും ലൈറ്റുകളുടെ വിന്യാസം.
താജ്മഹലിനെ അനുസ്മരിപ്പിക്കുന്ന മാർബിൾ കൊത്തുപണികൾ ചെയ്തത് ഇൻഡോറിലെയും ബംഗാളിലെയും പരമ്പരാഗത പണിക്കാരാണ്. യഥാർഥ താജ്മഹലിന്റെ ആർക്കിടെക്ചർ മാസങ്ങളോളം സൂക്ഷ്മമായി പഠിച്ച ശേഷമാണ് വീടിന്റെ പ്ലാനും എലിവേഷനും രൂപകൽപന ചെയ്തതെന്ന് വീടിന്റെ ഡിസൈനർ പറയുന്നു. മൂന്നു വർഷമെടുത്താണ് 'താജ്മഹൽ' വീടിന്റെ പണി പൂർത്തിയാക്കിയത്