Headlines
Loading...
ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി കല്ലേറ് കര്‍മ്മം ഇന്ന് നടക്കും

ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി കല്ലേറ് കര്‍മ്മം ഇന്ന് നടക്കും

ഹജ്ജ് തീർഥാടനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച കല്ലേറ് കർമം നടക്കും. ഒന്നാംദിനത്തിൽ ജംറയിലെ പിശാചിന്റെ പ്രതീകമായ ജംറത്തുൽ അഖ്ബയിലാണ് കല്ലേറു കർമം.  ഏഴു കല്ലുകൾ വീതമാണ് ഹാജിമാർ എറിയുക. തുടർന്ന് ബലി, തലമുണ്ഡനം, മക്കയിൽചെന്ന് ത്വവാഫ് കർമം എന്നിവയും നിർവഹിക്കും. 

ഹാജിമാർ ചൊവ്വാഴ്ച മിനയിൽ തന്നെ തങ്ങും.  ബുധൻ, വ്യാഴം ദിവസങ്ങളിൽ മറ്റു മൂന്നു ജംറകളിൽ ഏഴു കല്ലുകൾ വീതവും എറിയും. തിങ്കളാഴ്ചയായിരുന്നു വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം.

ഹജ്ജ് എന്ന വിശുദ്ധ കര്‍മ്മം

ഖുർആനും പ്രവാചകചര്യയും നിർദ്ദേശിച്ച മാതൃകയിൽ മുസ്ലിംങ്ങൾ മതപരമായ അനുഷ്ഠാനമായി ദുൽഹജ്ജ് മാസം 8 മുതൽ 12 വരെ മക്കയിലേക്ക് നടത്തുന്ന തീർത്ഥാടനത്തേയും, അതോടനുബന്ധിച്ചുള്ള കർമ്മങ്ങളെയുമാണ് ഹജ്ജ് എന്ന് പറയുന്നത് . വർഷംതോറും നടന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ തീർഥാടനമാണിത്.

ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ അഞ്ചാമത്തെതായാണ്‌ ഹജ്ജ് വിശേഷിപ്പിക്കപ്പെടുന്നത്.. ഇസ്ലാം മതവിശ്വാസികളുടെ ഐക്യത്തിന്റെയും അള്ളാഹുവിനുള്ള കീഴ്പ്പെടലിന്റെയും പ്രതീകമായി ഹജ്ജ് കരുതപ്പെടുന്നു. കഅബ പണിത ഇബ്രാഹിം നബി (അബ്രഹാം), ഭാര്യ ഹാജറ (ഹാഗർ), അവരുടെ മകൻ ഇസ്മാഇൽ (ഇശ്മായേൽ) എന്നിവരുടെ ഓർമകളും അവരുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുമാണ്‌ ഹജ്ജിലെ കർമ്മങ്ങൾ.

ഇബ്രാഹിം, ഇസ്മായിൽ എന്നിവരാണ് അള്ളാഹുവിന്റെ കല്പന അനുസരിച്ച് ക‌അബ നിർമ്മിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു.  ആദ്യത്തെ നബിയായ ആദം നബിയാണ് ക‌അബ സ്ഥാപിച്ചതെന്നും, ഇത് മണലിൽ പൂണ്ടുകിടന്നയിടത്താണ് ഇബ്രാഹിം നബി ക‌അബ പുനഃസ്ഥാപിച്ചതെന്നും വിശ്വാസമുണ്ട്. കാലക്രമേണ കഅബ വളരെ പ്രസിദ്ധമായ ആരാധനാലയമായിത്തീരുകയും വിശ്വാസികൾ അവിടെ ദർശനം നടത്താനെത്തുകയും ചെയ്തിരുന്നു.

 ജാഹിലിയ്യ(തമോ) കാലഘട്ടത്തിൽ ഇവിടെ പലതരം ആരാധനകൾ നടന്നിരുന്നു. പലരും കൊണ്ടുവന്നിരുന്ന വിഗ്രഹങ്ങളും അവിടെ സ്ഥാപിക്കപ്പെട്ടിരുന്നു. സംസം കിണറിൽ നിന്നും എപ്പോഴും ജലം ലഭിച്ചിരുന്നതിനാൽ മക്ക ഒരു തിരക്കുള്ള നഗരമായി. ജനങ്ങൾ ബഹുദൈവ വിശ്വാസികളാവുകയും വിവിധ ദൈവങ്ങളെയും ആത്മാക്കളെയും ആരാധിക്കാൻ തുടങ്ങുകയും ചെയ്തു. ക‌അബാലയത്തിനുള്ളിലെ ധാരാളം വിഗ്രഹങ്ങൾ അവർ ആരാധിച്ചുകൊണ്ടിരിന്നു.എന്നാൽ പ്രവാചകനായ മുഹമ്മദ് കഅബ പുതുക്കിപ്പണിയുകയും അവിടെ സ്ഥാപിച്ച വിഗ്രഹങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ആദം നബി മുതൽ അന്ത്യ പ്രവാചകൻ മുഹമ്മദ് നബിയിൽ വരെ വിശ്വസിക്കുന്നവർക്ക് മാത്രമായിട്ടെന്ന് പ്രഖ്യാപിച്ച് അത് തുറന്നുകൊടുക്കുകയും ചെയ്തു.

കഴിവും സമ്പത്തുമുള്ള ഓരോ മുസ്ലീമും ജീവിതത്തിൽ ഒരിക്കലെങ്കിലും ഹജ്ജ് ചെയ്തിരിക്കണം എന്ന് നിർബന്ധമാണ്‌ . അറബിമാസം ദുൽഹിജ്ജ് 8 മുതൽ 12 വരെയാണ് ഹജ്ജ് കർമ്മം ചെയ്യേണ്ട ദിവസങ്ങൾ. ഇസ്ലാമിക്ക് കലണ്ടറും ഗ്രിഗോറിയൻ കലണ്ടറും തമ്മിൽ 11 ദിവസത്തോളം വ്യത്യാസമുള്ളതിനാൽ ഹജ്ജ് അനുഷ്ഠിക്കപ്പെടുന്ന ദിവസങ്ങൾ ഇംഗ്ലീഷ് കലണ്ടർ പ്രകാരം വ്യക്തമായി പറയാൻ സാധിക്കില്ല, എങ്കിലും 21 നൂറ്റാണ്ടിന്റെ ആദ്യത്തിൽ നവംബർ-ജനുവരി മാസങ്ങളിലായിട്ടാണു ഹജ്ജ് കടന്നു വരാറ്.