Headlines
Loading...
ഒരു കുഴലിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന സ്ഥിതി ആവരുതെന്ന് ഷാഫി പറമ്പില്‍: മറുപടി നല്‍കി മുഖ്യമന്ത്രി

ഒരു കുഴലിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന സ്ഥിതി ആവരുതെന്ന് ഷാഫി പറമ്പില്‍: മറുപടി നല്‍കി മുഖ്യമന്ത്രി

കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാര്‍ ഒത്തു കളിച്ചെന്ന് വാര്‍ത്തയുണ്ടാവരുതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. നിഷ്പക്ഷമായ അന്വേഷണം കേസില്‍ ഉണ്ടാവണമെന്നും അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്ന സാഹചര്യമുണ്ടാവരുതെന്നും ഷാഫി പറമ്പില്‍ നിയമസഭയില്‍ പറഞ്ഞു.

‘തെരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ ആഗ്രഹിക്കാത്ത പ്രവണതകളെ നട്ടുപിടിക്കാന്‍ ഈ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുമ്പോള്‍ ആ ഗൗരവത്തോടെ വേണം പൊലീസ് കേസന്വേഷണം നടത്താന്‍. അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ചു പോലും വ്യാപകമായ സമ്മര്‍ദ്ദം ഉണ്ടാവുമെന്ന വാര്‍ത്തകള്‍ പുറത്തു വരികയാണ്. ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും എന്ന് പണ്ട് കേട്ടിട്ടുണ്ട് . അത് പോലെ ഒരു കുഴലിട്ടാല്‍ അങ്ങോട്ടുമങ്ങോട്ടുമെന്നാവരുതെന്ന് ഇവിടെ സൂചിപ്പിക്കാനാഗ്രഹിക്കുന്നു,’ ഷാഫി പറമ്പില്‍ പറഞ്ഞു.

ഈ നാടിന്റെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കൂട്ടു നില്‍ക്കുന്ന ഒരു സംവിധാനമായി പൊലീസ് മാറരുത്, ഭരണകൂടം മാറരുത്. അവസാനം അന്തര്‍ലീനമാണെന്ന വാക്കുകൊണ്ട് അതിനെ പ്രതിരോധിക്കാന്‍ ഈ നാടിന് കഴിയില്ല. നിഷ്പക്ഷമായ നിലപാടെടുത്ത് പ്രതികളെ കണ്ടെത്തണമെന്നും ഷാഫി പറമ്പില്‍ അടിയന്തര പ്രമേയം ആവശ്യപ്പെട്ടുള്ള പ്രസംഗത്തില്‍ പറഞ്ഞു.

ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. കുഴല്‍ കുഴലായിത്തന്നെ ഉണ്ടാവുമെന്നും അങ്ങോട്ടും ഇങ്ങോട്ടും പോവേണ്ട സാഹചര്യമുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുഴല്‍ ഉപയോഗിച്ചവര്‍ നിയമത്തിന്റെ കരങ്ങളില്‍ പെടും അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.