ഏറ്റുമാനൂർ:ഒടുവിൽ ഭാഗ്യവാനെ കണ്ടെത്തി. പക്ഷേ, പബ്ലിസിറ്റിക്ക് താത്പര്യമില്ലെന്നറിയിച്ച് ഭാഗ്യവാൻ ഒഴിഞ്ഞുമാറി. സംസ്ഥാന സർക്കാർ ഭാഗ്യമിത്ര ലോട്ടറിയുടെ ഒരു കോടി രൂപയുടെ സമ്മാനം ലഭിച്ചത് ഏറ്റുമാനൂർ വള്ളിക്കാട് സ്വദേശിയായ യുവാവിനാണ്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന ഭാഗ്യമിത്രയുടെ നാലാമത്തെ നറുക്കെടുപ്പിലാണ് ബി.ജി. 369075 എന്ന നമ്പറിലുള്ള ടിക്കറ്റ് ഒരു കോടിയുടെ ഒന്നാം സമ്മാനത്തിന് അർഹമായത്. ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപമുള്ള നിരപ്പേൽ ലക്കി സെൻററിൽ നിന്ന് പേരൂർ സ്വദേശിയായ വിജയനെന്ന ഏജന്റാണ് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്. പേരുവിവരങ്ങൾ വെളിപ്പെടുത്താൻ താത്പര്യമില്ലെന്നായിരുന്നു ഭാഗ്യവാന്റെ പ്രതികരണം.
സാമ്പത്തിക പരാധീനത മൂലം ഇദ്ദേഹം പത്ത് ടിക്കറ്റുകൾ വീതം കടം വാങ്ങിയാണ് വിൽപ്പന നടത്തിയിരുന്നതെന്ന് ലക്കി സെൻറർ നടത്തിപ്പുകാർ പറഞ്ഞു. ഇതേ ലോട്ടറിയുടെ ഒരു കോടി രൂപയുടെ മറ്റൊരു സമ്മാനം കുറവിലങ്ങാട്ടെ അതിഥി തൊഴിലാളികളായ മൂന്നുപേർക്കാണ് ലഭിച്ചത്.