സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പേര് മൊഴിയായി നൽകാൻ ഇ.ഡി. ഉദ്യോഗസ്ഥൻ സമ്മർദം ചെലുത്തിയെന്ന് സന്ദീപ് നായർ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് നൽകിയ ജാമ്യാപേക്ഷയിൽ പരാമർശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇ.ഡി.ക്കെതിരേ കേസെടുക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് സർക്കാർ നിയമോപദേശം തേടി. സ്വപ്നാ സുരേഷിന്റെ ശബ്ദരേഖയുടെയും സന്ദീപിന്റെ കത്തിന്റെയും അടിസ്ഥാനത്തിൽ കേസെടുക്കാമെന്നാണ് ഉപദേശം ലഭിച്ചിരിക്കുന്നത്.
ശബ്ദരേഖയിൽ സർക്കാർ കേസെടുക്കാൻ സാധ്യത കുറവാണ്. സുരക്ഷാഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ശബ്ദസന്ദേശം നൽകിയതെന്ന് ഇ.ഡി.ക്ക് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. ജയിൽ സൂപ്രണ്ടിന്റെ ഒപ്പുസഹിതമാണ് സ്വപ്നയിൽനിന്നും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ.) ഇ.ഡി. മൊഴി ശേഖരിച്ചത്. ഇത് തെളിവുമൂല്യമുള്ളതിനാൽ ശബ്ദരേഖ വിവാദത്തിൽ ക്രൈംബ്രാഞ്ചിന് സ്വപ്ന നൽകിയ മൊഴിയെക്കാൾ പ്രാധാന്യമുണ്ട്.
ജയിൽ സൂപ്രണ്ട് മുഖാന്തരം സന്ദീപ് കോടതിക്ക് അയച്ച ഹർജിയിൽ കോടതി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഹർജിയിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി കോടതിക്ക് പോലീസിനോട് കേസെടുക്കാൻ നിർദേശിക്കാം. അല്ലെങ്കിൽ ഇ.ഡി. ഉദ്യോഗസ്ഥരോട് വിശദീകരണം തേടാം. ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താറുമുണ്ട്. ഇത്തരം നടപടികളിലേക്ക് പോയാൽമാത്രമേ പരാതി പൊതുരേഖയാവുകയുള്ളൂ.