ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കും, വീട്ടമ്മമാർക്ക് പെൻഷൻ; എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. തുടർഭരണം ഉറപ്പാണെന്ന നിലയിൽ ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ടുള്ള പ്രകടന പത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു.
രണ്ടു ഭാഗങ്ങളാണ് പ്രകടനപത്രികയിൽ ഉള്ളത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിർദേശങ്ങളാണ് ഉള്ളത്. രണ്ടാം ഭാഗത്ത് വ്യത്യസ്തങ്ങളായി അമ്പത് പൊതുനിർദേശങ്ങളുമാണ് ഉള്ളത്.കൂടുതൽ പ്രാധാന്യം നൽകുന്നത് അഭ്യസ്ഥവിദ്യർക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള നിർദേശങ്ങൾക്കാണ്. കാർഷിക മേഖലയിൽ വരുമാനം അമ്പത് ശതമാനം ഉയർത്തുന്നതിനുള്ള പദ്ധതികളും ആരോഗ്യ-വിദ്യാഭ്യസ മേഖലയെ ലോകോത്തരമാക്കുക എന്ന കാഴ്ചപ്പാടും ഇതിലുണ്ട്.
ക്ഷേമ പെൻഷനുകൾ 2500 രൂപയാക്കുമെന്നും വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്.
ഈ ലക്ഷ്യത്തോടെ തൽപ്പരരായ മുഴുവൻ അഭ്യസ്തവിദ്യർക്കും നൈപുണി പരിശീലനം നൽകും. ഇവരുടെ വിശദാംശങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും.
15 ലക്ഷം ഉപജീവന തൊഴിലുകൾ സൃഷ്ടിക്കും
കാർഷിക മേഖലയിൽ 5 ലക്ഷവും കാർഷികേതര മേഖലയിൽ 10 ലക്ഷവും ഉപജീവന തൊഴിലുകൾ സൃഷ്ടിക്കും.
15000 സ്റ്റാർട്ട് അപ്പുകൾ
അഞ്ചു വർഷംകൊണ്ട് 15000 സ്റ്റാർട്ട് അപ്പുകൾകൂടി ആരംഭിക്കും. ഒരു ലക്ഷം പേർക്ക് പുതിയതായി തൊഴിൽ ലഭിക്കും. ഇതിന് ആവശ്യമായ നൂതനവിദ്യകൾ വികസിപ്പിക്കുന്നതിന് ഇന്നവേഷൻ ചലഞ്ചു പോലുള്ള സംവിധാനങ്ങൾക്കു രൂപം നൽകും.
പൊതുമേഖലയെ സംരക്ഷിക്കും
എല്ലാ പൊതുമേഖലാ സ്ഥാപനങ്ങ ളെയും ലാഭത്തിലാക്കും. വൈവിധ്യവൽക്കരിക്കുകയും വിപുലീകരിക്കു കയും ചെയ്യും. ഇതിനായി ഓരോ സ്ഥാപനത്തിന്റെയും വിശദമായ മാസ്റ്റർപ്ലാൻ പ്രസിദ്ധീകരിക്കും.
സ്വകാര്യ നിക്ഷേപം
മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷവും പശ്ചാത്തല സൗകര്യങ്ങളും ഉറപ്പുവരുത്തിക്കൊണ്ട് സ്വകാര്യ നിക്ഷേപത്തെ കേരളത്തിലേയ്ക്ക് ആകർഷിക്കും. അടുത്ത അഞ്ചു വർഷം കൊണ്ട് വ്യവസായ മേഖലയിൽ 10000 കോടിയുടെ നിക്ഷേപം സൃഷ്ടിക്കും.
കേരളം ഇലക്ട്രോണിക് – ഫാർമസ്യൂട്ടിക്കൽ ഹബ്ബ്
രാജ്യത്തെ ഏറ്റവും പ്രമുഖ ഇലക്ട്രോണിക് വ്യവസായ മേഖലയായി കേരളത്തെ മാറ്റും. അതുപോലെ തന്നെ ആരോഗ്യ മേഖലയിലെ കേരളത്തിന്റെ ബ്രാൻഡിനെ ഫാർമസ്യൂട്ടിക്കൽ വ്യവസായ വികസനത്തിനായി ഉപയോഗപ്പെടുത്തും. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫാർമസ്യൂട്ടിക്കൽ ഹബ്ബുകളിൽ ഒന്നായി കേരളത്തെ മാറ്റും.
മൂല്യവർദ്ധിത വ്യവസായങ്ങൾ
റബർ പാർക്ക്, കോഫി പാർക്ക്, റൈസ് പാർക്ക്, സ്പൈസസ് പാർക്ക്, ഫുഡ് പാർക്ക്, ജില്ലാ ആഗ്രോ പാർക്കുകൾ തുടങ്ങിയവ സ്ഥാപിക്കും. പൊതുമേഖല ഭക്ഷ്യസംസ്കരണ വ്യവസായ ങ്ങളെ നവീകരിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യും. നാളികേര സംഭരണത്തിനും സംസ്ക്കരണത്തിനും സഹകരണ ബാങ്കുകളെ ഉപയോഗപ്പെടുത്തും.
ടൂറിസം വിപണി ഇരട്ടിയാക്കും
ടൂറിസം വിപണി ഇരട്ടിയാക്കും. ടൂറിസത്തിനുള്ള അടങ്കൽ ഇരട്ടിയാക്കും. പൈതൃക ടൂറിസം പദ്ധതികൾ പൂർത്തീകരിക്കും. സപൈസസ് റൂട്ട് ആവിഷ്കരിക്കും. ടൂറിസം ഡെസ്റ്റിനേഷനുകളുടെ പ്രത്യേകിച്ച് മലബാർ മേഖലയിലുള്ളവയുടെ പശ്ചാത്തല സൗകര്യങ്ങൾ മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിൽ വികസിപ്പിക്കും.
ചെറുകിട വ്യവസായ മേഖല
സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായ മേഖലയിൽ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തിൽ നിന്ന് 3 ലക്ഷമായി ഉയർത്തും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാൻ പ്രത്യേക സ്കീമുകൾ തയ്യാറാക്കും. 6 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
പ്രവാസി പുനരധിവാസം
അഭ്യസ്തവിദ്യരുടെ ഡിജിറ്റൽ തൊഴിൽ പദ്ധതി, വായ്പ അടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവന സംഘങ്ങൾ, വിപണന ശൃംഖല തുടങ്ങിയ തൊഴിൽ പദ്ധതികളിൽ പ്രവാസികൾക്കു പ്രത്യേക പരിഗണന നൽകും. ഇവയെല്ലാം സംയോജിപ്പിച്ച് ഏകോപിത പ്രവാസി തൊഴിൽ പദ്ധതിക്കു രൂപം നൽകും.
ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനം ശക്തിപ്പെടുത്തും
പരമദരിദ്ര കുടുംബങ്ങളുടെ സമഗ്ര ലിസ്റ്റ് തയ്യാറാക്കും. അതിലെ ഓരോ കുടുംബത്തിനെയും കരകയറ്റുന്നതിനു മൈക്രോപ്ലാൻ ഉണ്ടാക്കി നടപ്പാക്കും. 45 ലക്ഷം കുടുംബങ്ങൾക്ക് ഇങ്ങനെ 1 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വികസന സഹായം നൽകും. പാർശ്വവത്ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ജീവിത ദുരിതങ്ങൾക്ക് ഏറെ പരിഹാരമുണ്ടാക്കാൻ ഇതിലൂടെ കഴിയും.
കൃഷിക്കാരുടെ വരുമാനത്തിൽ 50 ശതമാനം വർദ്ധന സൃഷ്ടിക്കും
കൃഷിക്കാരുടെ വരുമാനത്തിൽ 50 ശതമാനം വർദ്ധന സൃഷ്ടിക്കും. ഇതിനായി ശാസ്ത്രസാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തും. ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിന് ഉതകുന്നവിധം ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കും. കാർഷികോത്പാദന ക്ഷമത വർദ്ധന, തറവിലയിലെ കാലോചിത പരിഷ്കാരം, കാർഷിക ഉൽപന്ന സംസ്ക്കരണത്തിൽ നിന്നുള്ള വരുമാനം, അനുബന്ധ വരുമാനങ്ങൾ, എന്നിവയിലൂടെയാണ് ഈ നേട്ടം ഉറപ്പുവരുത്തുക.
മൃഗപരിപാലനം
പാലിൽ സ്വയം പര്യാപ്തത കൈവരിക്കും. പാൽ ഉത്പാദനത്തിൽ നമ്മൾ കൈവരിച്ച നേട്ടങ്ങൾ തുടർവർഷങ്ങളിലും നിലനിർത്തുകയും, കേരളത്തെ ക്ഷീര മിച്ച സംസ്ഥാനമാക്കുകയും ചെയ്യും. കാലിത്തീറ്റ ഉത്പാദന ശേഷി ഇരട്ടിയാക്കും. മൊബൈൽ വെറ്റിനറി സേവനങ്ങൾ എല്ലാ ബ്ലോക്കുകളിലേയ്ക്കും വ്യാപിപ്പിക്കും.
പരമ്പരാഗത വ്യവസായ സംരക്ഷണം
സമൂല നവീകരണത്തിലൂടെ കയറിനെ വികസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. യു.ഡി.എഫിന്റെ കാലത്ത് കയർ ഉത്പാദനം 7000 ടണ്ണായിരുന്നത് 28,000 ആയി ഉയർന്നിട്ടുണ്ട്. അത് 70,000 ടണ്ണായി ഉയർത്തും.
കടൽ കടലിന്റെ മക്കൾക്ക്
മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമാവകാശം, കടലിലെ മത്സ്യവിഭവങ്ങളുടെ ഉടമാവകാശം, കടലിൽ മത്സ്യബന്ധനത്തിനുള്ള പ്രവേശന അധികാരം, ആദ്യ വിൽപ്പനാവകാശം എന്നിവ മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഉറപ്പുവരുത്തും.
തീരദേശ വികസന പാക്കേജ്
തീരദേശ വികസന പാക്കേജ് തീരദേശ വികസനത്തിന് 5000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണമുള്ള മുഴുവൻ തീരങ്ങളും പുലിമുട്ടുകളോ മറ്റു തീരസംരക്ഷണ പ്രവൃത്തികളോ ഉറപ്പു വരുത്തും. പുനർഗേഹം പദ്ധതി നടപ്പാക്കും. മുഴുവൻ ഹാർബറുകളു ടെയും നിർമ്മാണം പൂർത്തീകരിക്കും.
പട്ടികജാതി ക്ഷേമം
മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും അഞ്ചു വർഷത്തിനുള്ളിൽ പാർപ്പിടം നൽകും. ഭൂരഹിതർക്കു കിടപ്പാടമെങ്കിലും ലഭ്യമാക്കും. എല്ലാ ആവാസ സങ്കേതങ്ങളിലും അംബേദ്ക്കർ പദ്ധതി നടപ്പാക്കും.
പട്ടികവർഗ്ഗ ക്ഷേമം
മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും പാർപ്പിടം ഉറപ്പുവരുത്തും. ഒരേക്കർ കൃഷി ഭൂമി വീതം ലഭ്യമാക്കും. വന വിഭവങ്ങൾക്ക് തറവിലയും വിപണിയും ഉറപ്പുവരുത്തും. സ്കൂളിനു പുറത്തുള്ള വിദ്യാഭ്യാസ പിന്തുണ വർദ്ധിപ്പിക്കും. ആനുകൂല്യങ്ങൾ ഉയർത്തും. പട്ടികവർഗ്ഗക്കാർക്കുള്ള ഉപപദ്ധതി പൂർണ്ണമായും ഊരുകൂട്ടങ്ങളുടെ തീരുമാനവിധേയമായിരിക്കുമെന്ന് ഉറപ്പുവരുത്തും.
മറ്റു സാമൂഹ്യ വിഭാഗങ്ങൾ
പരിവർത്തിത ക്രൈസ്തവർക്കും പട്ടിക ജാതിക്കാർക്കുമുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തുല്യ അളവിൽ നൽകും. പരിവർത്തിത ക്രൈസ്തവ വികസന കോർപ്പറേഷനുള്ള ബജറ്റ് പിന്തുണ ഇരട്ടിയായി വർദ്ധിപ്പിക്കും. പിന്നോക്ക വികസന കോർപ്പറേഷന്റെ പ്രവർത്തനം വിപുലപ്പെടുത്തും. പാലൊളി കമ്മിറ്റി ശുപാർശകൾ നടപ്പാക്കും. ക്രിസ്ത്യൻ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കും.
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സാധാരണ കുട്ടികൾക്കു ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും. ജനസംഖ്യാനുപാതമായി ബഡ്സ് സ്കൂളുകൾ സ്ഥാപിക്കും. സ്പെഷ്യൽ സ്കൂളുകളുടെ ധനസഹായം ഇരട്ടിയാക്കും. മുഴുവൻ ഭിന്നശേഷി ക്കാർക്കും സഹായോപകരണങ്ങൾ ഉറപ്പുവരുത്തും.
വയോജനക്ഷേമം
വിപുലമായ വയോജന സർവ്വേ നടത്തും. സേവനങ്ങൾ വാതിൽപ്പടിയിൽ നൽകും. എല്ലാ വാർഡുകളിലും വയോക്ലബ്ബുകൾ സ്ഥാപിക്കും. വയോജന അയൽക്കൂട്ടങ്ങൾ വിപുലപ്പെടുത്തും. പ്രത്യേക വയോജന ക്ലിനിക്കുകളും ഓപികളും, പ്രത്യേക സാന്ത്വന പരിചരണം, വയോജനങ്ങൾക്കു മരുന്ന് വാതിൽപ്പടിയിൽ എന്നിവ ആരോഗ്യ മേഖലയിൽ ഉറപ്പുവരുത്തും. സംസ്ഥാനജില്ലപ്രാദേശികതലങ്ങളിൽ വയോജന കൗൺസിലുകൾ രൂപീകരിക്കും. വയോജന നിയമം കർശനമായി നടപ്പാക്കും.
സ്കൂൾ വിദ്യാഭ്യാസം
മുഴുവൻ കുട്ടികളും മിനിമം ശേഷി നേടുമെന്ന് ഉറപ്പിക്കും. നാലിലൊന്ന് കുട്ടികളെങ്കിലും എ ഗ്രേഡിൽ എത്തുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഈ അഞ്ചു വർഷം 6.8 ലക്ഷം കുട്ടികളാണ് പുതിയതായി പൊതുവിദ്യാലയങ്ങളിൽ ചേർന്നതെങ്കിൽ അടുത്ത അഞ്ചു വർഷം ഇവരുടെ എണ്ണം 10 ലക്ഷമായി ഉയർത്തും.
ഉന്നതവിദ്യാഭ്യാസ അഴിച്ചുപണി
സ്കൂൾ വിദ്യാഭ്യാസത്തിൽ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് നേടിയ മികവിന്റെ റെക്കോഡ് ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കും. ഇതിനായി 30 സ്വതന്ത്ര മികവിന്റെ കേന്ദ്രങ്ങൾ സർവ്വകലാശാലകൾക്കുള്ളിൽ സ്ഥാപിക്കും. 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ അനുവദിക്കും. ഡോക്ടറൽ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. അഫിലിയേറ്റഡ് കോളേജുകളിലെ സൗകര്യങ്ങൾ വിപുലപ്പെടുത്തും.
ആരോഗ്യ സംരക്ഷണം ലോകോത്തരം
താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആശുപത്രികളുടെ കെട്ടിട നിർമ്മാണം അടക്കമുള്ള നിർമ്മാണ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കും. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും രണ്ടുനേരം ഒ.പിയും മരുന്നും ലാബും ഉറപ്പുവരുത്തും. 20 ലക്ഷം കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വരെ സൗജന്യ കിടത്തി ചികിത്സയും ബാക്കിയുള്ളവർക്ക് 2 ലക്ഷം വരെ കാരുണ്യാ പദ്ധതിയും ശക്തിപ്പെടുത്തും
ആയുഷ് പ്രോത്സാഹനം
കണ്ണൂരിലെ അത്യാധുനിക ഗവേഷണ കേന്ദ്രം പൂർത്തീകരിക്കും. ആയൂർവ്വേദത്തിന്റെ ടൂറിസം സാധ്യതകളെ തനിമയും ശാസ്ത്രീയതയും കൈവെടിയാതെ പ്രയോജനപ്പെടുത്തും. ഔഷധ സസ്യങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നതിന് കുടുംബശ്രീയുമായി ബന്ധപ്പെട്ട സ്കീം ആരംഭിക്കും.
എല്ലാവർക്കും കുടിവെള്ളം
5000 കോടി രൂപയുടെ കിഫ്ബി പദ്ധതികളും, ജൽജീവൻ മിഷൻ പദ്ധതികളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കും. 30 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കും. വാട്ടർ അതോറിറ്റി പുനഃസംഘടിപ്പിക്കും. പാതിവഴിയിലായ എല്ലാ സ്വീവേജ് പദ്ധതികളും പൂർത്തീകരിക്കും.
എല്ലാവർക്കും വീട്
അടുത്ത വർഷം ഒന്നര ലക്ഷം വീടുകൾ നൽകും. ഭൂരഹിതരായ മുഴുവൻ പേർക്കും ഭൂമിയും വീടും. മൊത്തം അഞ്ചു ലക്ഷം വീടുകൾ അഞ്ചു വർഷംകൊണ്ട് പണി തീർക്കും. ഭൂമി ലഭ്യമായിടങ്ങളിൽ ഫ്ളാറ്റ് സമുച്ചയങ്ങൾ പണിയും.
പുതിയ കായിക സംസ്കാരം
എല്ലാ ജില്ലകളിലെയും സ്പോർട്സ് സമുച്ചയങ്ങൾ പൂർത്തീകരിക്കും. എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഒരു മികച്ച കളിക്കളമെങ്കിലും ഉറപ്പുവരുത്തും. സ്കൂൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ സ്പോർട്സ് പരിശീലനം നൽകും. എല്ലാ ജില്ലകളിലും റസിഡൻഷ്യൽ സ്പോർട്സ് സ്കൂളുകൾ സ്ഥാപിക്കുന്നതിന് മുൻകൈയെടുക്കും.
ഭാഷാ വികസനവും സാംസ്കാരിക നവോത്ഥാനവും
ഭാഷയെയും കലകളെയും സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന നൽകുന്നതാണ്. ചരിത്ര സ്മാരകങ്ങൾ, ഗ്രന്ഥാലയങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയവയെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. നമ്മുടെ സാംസ്കാരികവും കലാപരവുമായ രൂപങ്ങളെ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും.
60000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ പ്രവൃത്തികൾ
60000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ പ്രവൃത്തികൾ പൂർത്തീകരിക്കും. ട്രാൻസ്ഗ്രിഡ്, കെഫോൺ, ജലപാത, തീരദേശ മലയോര ഹൈവേകൾ, വ്യവസായ പാർക്കുകൾ, ആശുപത്രികോളേജ് നവീകരണം, യൂണിവേഴ്സിറ്റി കേന്ദ്രങ്ങളുടെ നിർമ്മാണം തുടങ്ങി കിഫ്ബി പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തീകരിക്കും.
ഭീമൻ പശ്ചാത്തല സൗകര്യ പദ്ധതികൾ
കൊച്ചിയിൽ നിന്ന് പാലക്കാട് വഴിയുള്ള വ്യവസായ ഇടനാഴി, കൊച്ചിയിൽ നിന്ന് മംഗലാപുര ത്തേയ്ക്കുള്ള വ്യവസായ ഇടനാഴി, തിരുവനന്തപുരം കാപ്പിറ്റൽ സിറ്റി റീജിയൺ ഡെവലപ്പ്മെന്റ് പദ്ധതി, പുതിയ തെക്കുവടക്ക് സിൽവർ ലൈൻ റെയിൽവേ പദ്ധതി എന്നീ നാലു ഭീമൻ പശ്ചാത്തല സൗകര്യ പദ്ധതികൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഗണ്യമായി പൂർത്തീകരിക്കും.
വൈദ്യുതിക്ഷാമം ഇല്ലാത്ത കാലം
2040 വരെ വൈദ്യുതിക്ഷാമം ഇല്ല എന്ന് ഉറപ്പുവരുത്തുന്ന 10000 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് പദ്ധതി പൂർത്തീകരിക്കും. 4000 കോടി രൂപയുടെ വൈദ്യുതി വിതരണ പദ്ധതി പൂർത്തീകരിക്കും.
റോഡ് നവീകരണം
15000 കിലോമീറ്റർ റോഡ് ബി.എം ആൻഡ് ബിസിയിൽ പൂർത്തീകരിക്കും. 72 റെയിൽവേ മേൽപ്പാലങ്ങൾ പണിയും. 100 മേജർ പാലങ്ങൾ പൂർത്തീകരിക്കും. ദേശീയപാതാ വികസനം പൂർത്തിയാക്കും. മലയോരഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപ്പാത എന്നിവ പൂർത്തീകരിക്കും. മൊത്തം 40000 കോടി രൂപ റോഡു നിർമ്മാണത്തിന് ചെലവഴിക്കും.
ജലഗതാഗതം ബദൽപാത
തെക്കുവടക്ക് ദേശീയ ജലപാത പൂർത്തീകരിക്കും. ആയിരത്തിൽപ്പരം കിലോമീറ്റർ ഫീഡർ കനാലുകൾ നവീകരിക്കും. കൊച്ചി വാട്ടർ മെട്രോ പൂർത്തീകരിക്കും. തീരദേശ കാർഗോ ഷിപ്പിംഗ് ആരംഭിക്കും. വിഴിഞ്ഞം, അഴീക്കൽ, ബേപ്പൂർ, കൊല്ലം ഹാർബറുകൾ പൂർത്തിയാകും. അഴീക്കൽ ഔട്ടർ ഹാർബർ പദ്ധതി ആരംഭിക്കും.
റെയിൽവേവ്യോമ ഗതാഗതം
കൊച്ചി മെട്രോ പൂർത്തീകരിക്കും. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്മെട്രോ ആരംഭിക്കും. തലശേരി മൈസൂർ, നിലമ്പൂർ നഞ്ചങ്കോട് റെയിൽ ലൈനുകൾ നിർമ്മിക്കും. ശബരി റെയിൽ പൂർത്തിയാക്കും.
തദ്ദേശഭരണം പുതിയ വിതാനത്തിലേയ്ക്ക്
ജനകീയാസൂത്രണത്തിന്റെ 25ാം വാർഷികവുമായി ബന്ധപ്പെടുത്തി ഇതുവരെ അനുഭവങ്ങളെ സമഗ്രമായി വിലയിരുത്തിക്കൊണ്ട് 14ാം പഞ്ചവത്സര പദ്ധതി രൂപീകരിക്കും. നീർത്തടാധിഷ്ഠിത ആസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കും. നൂതന പ്രോജക്ടുകളെ പ്രോത്സാഹിപ്പിക്കും. കൂടുതൽ പണവും അധികാരവും ഊദ്യോഗസ്ഥരെയും നൽകും.
പരിസ്ഥിതി സൗഹൃദം
കേരളത്തിന്റെ പരിസ്ഥിതി സന്തുലനാവസ്ഥ പുനഃസ്ഥാപിക്കും. നീർത്തട അടിസ്ഥാനത്തിലുള്ള ജലമണ്ണു സംരക്ഷണ പദ്ധതികളുടെ അടിസ്ഥാനത്തിൽ നദീതട പദ്ധതികൾ ആവിഷ്കരിക്കും. ഇവാഹനനയം ആവിഷ്കരിച്ചു നടപ്പാക്കും.
വനസംരക്ഷണം
കൈയേറ്റം പൂർണമായും തടയും. വനം അതിർത്തികൾ ജണ്ട കെട്ടിയും ഡിജിറ്റലൈസ് ചെയ്തും സംരക്ഷിക്കും. മനുഷ്യമൃഗ സംഘർഷം ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കും. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനവാസ മേഖലയെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കും. വനാതിർത്തിക്കു ചുറ്റും ബഫർ സോൺ നിജപ്പെടുത്തുമ്പോൾ ജനവാസ മേഖലകളെ ഒഴിവാക്കും.
പ്രത്യേക വികസന പാക്കേജുകൾ
7500 കോടി രൂപയുടെ വയനാട് പാക്കേജ്, 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ്, 2500 കോടിയുടെ കുട്ടനാട് പാക്കേജ്, 5000 കോടി രൂപയുടെ തീരദേശ പാക്കേജ് എന്നിവ സമയബന്ധിതമായി നടപ്പാക്കും. കാസർകോടു പാക്കേജിനുള്ള തുക വർദ്ധിപ്പിക്കും. മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹാരത്തിനു പ്രത്യേക പരിഗണന നൽകും.
ശുചിത്വം
കേരളത്തെ സമ്പൂർണ ശുചിത്വ പ്രദേശമാക്കും. ഉറവിട മാലിന്യ സംസ്ക്കരണത്തിന്റെ അടിസ്ഥാനത്തിൽ ഖരമാലിന്യ സംസ്ക്കരണവും പ്രാദേശിക സ്വീവേജ് സംസ്ക്കരണവും നടപ്പാക്കും. അനിവാര്യമായ ഇടങ്ങളിൽ വൻകിട മാലിന്യ നിർമ്മാർജന പ്ലാന്റുകളും സ്ഥാപിക്കും.
കേരളം സ്ത്രീ സൗഹൃദമാക്കും
സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ പരമാവധി കുറയ്ക്കുന്നതിന് ക്രൈം മാപ്പിംഗിന്റെ അടിസ്ഥാനത്തിലുള്ള ജനകീയ കാമ്പയിൻ സംഘടിപ്പിക്കും. സ്ത്രീകളുടെ തൊഴിലവസരങ്ങൾ നാലിലൊന്നെങ്കിലും ഉയർത്തും. സ്ത്രീകൾക്കുള്ള പദ്ധതി അടങ്കൽ പത്തു ശതമാനത്തിലേറെയാക്കും. വനിതാ കമ്മീഷൻ, വനിതാ വികസന കോർപ്പറേഷൻ, ജൻഡർ പാർക്ക് എന്നിവയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ട്രാൻസ്ജൻഡർ പോളിസി നടപ്പിലാക്കും.
ശിശു സൗഹൃദം
ശിശുസൗഹൃദ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളുടെ മാനദണ്ഡങ്ങൾക്കു രൂപം നൽകും. അവ എല്ലാവരും കൈവരിക്കുന്നതിന് ഒരു സമയബന്ധിത പരിപാടി തയ്യാറാക്കും. അങ്കണവാടികൾ സ്മാർട്ടാക്കും.
വിശപ്പുരഹിത കേരളം
കേരളത്തിൽ ഒരാളും പട്ടിണി കിടക്കാൻ അനുവദിക്കില്ല. സിവിൽ സപ്ലൈസും കൺസ്യൂമർഫെഡും വിപുലപ്പെടുത്തും. റേഷൻകടകളെ മറ്റ് ഉപഭോക്തൃ ഉൽപ്പന്നങ്ങൾകൂടി വിൽക്കാൻ അനുവദിക്കും. സ്വകാര്യ വിപണനശാലകൾക്ക് ഔദ്യോഗിക റേറ്റിംഗ് ഏർപ്പെടുത്തും. ജനസംഖ്യാനുപാതികമായി ജനകീയ ഹോട്ടലുകൾ ആരംഭിക്കും.
സഹകരണ മേഖലയുടെ സംരക്ഷണം
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്ന കേന്ദ്ര നയങ്ങളെ ശക്തമായി ചെറുക്കും. കേരള ബാങ്ക് വിപുലീകരിച്ച് എൻആർഐ ഡെപ്പോസിറ്റ് സ്വീകരിക്കുന്ന ബാങ്ക് ആക്കും. ഡെപ്പോസിറ്റ് അടിത്തറ ഇരട്ടിയായി ഉയർത്തും.
സാമൂഹ്യ സുരക്ഷ
സാമൂഹ്യ പെൻഷനുകൾ ഘട്ടംഘട്ടമായി 2500 രൂപയായി ഉയർത്തും. അങ്കണവാടി, ആശാ വർക്കർ, റിസോഴ്സ് അധ്യാപകർ, പാചകത്തൊഴിലാളികൾ, കുടുംബശ്രീ ജീവനക്കാർ, പ്രീപ്രൈമറി അധ്യാപകർ, എൻ.എച്ച്.എം ജീവനക്കാർ, സ്കൂൾ സോഷ്യൽ കൗൺസിലർമാർ തുടങ്ങി എല്ലാ സ്കീം വർക്കേഴ്സിന്റെയും ആനുകൂല്യങ്ങൾ കാലോചിതമായി ഉയർത്തും.
വാണിജ്യമേഖല
വാണിജ്യമിഷൻ പൂർണ്ണമായും പ്രവർത്തനക്ഷമമാക്കും. പൈതൃക കമ്പോളങ്ങളെ നവീകരിക്കും. റോഡ് പ്രോജക്ടുകളിൽ കട നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനു മേഖലാതല വിപണികൾ സൃഷ്ടിക്കും.
സദ്ഭരണവും അഴിമതി നിർമ്മാർജനവും
ഇഗവേണൻസ്, ഇടെൻഡറിംഗ്, സോഷ്യൽ ഓഡിറ്റ്, കർശനമായ വിജിലൻസ് സംവിധാനം എന്നിവയെല്ലാം ഉപയോഗപ്പെടുത്തി അഴിമതി നിർമ്മാർജനം ചെയ്യും.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്
അധ്വാനിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ നവകേരള നിർമ്മിതിയ്ക്കായി വ്യവസായ സംരംഭകർ അടക്കമുള്ളവരോട് പൂർണ സഹകരണം ഉറപ്പുവരുത്തും.
നിയമനങ്ങൾ പി.എസ്.സി മുഖേന
സർക്കാർ, അർദ്ധസർക്കാർ, സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്പെഷ്യൽ റൂളുകൾക്കു രൂപം നൽകുകയും നിയമനങ്ങൾ പി.എസ്.സിക്കു വിടുകയും ചെയ്യും. ഒഴിവുകൾ പൂർണ്ണമായും സമയബന്ധിതമായും റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് ഉറപ്പുവരുത്തും.
കടാശ്വാസം
കാർഷിക കടാശ്വാസ കമ്മീഷൻ, മത്സ്യമേഖല കടാശ്വാസ കമ്മീഷൻ, വിദ്യാഭ്യാസ വായ്പാ സമാശ്വാസം എന്നിവയുടെ പ്രവർത്തനങ്ങൾ തുടരും