Headlines
Loading...
സംഘര്‍ഷ മേഖലകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള നടപടികള്‍ ആരംഭിച്ച് ചൈനയും ഇന്ത്യയും

സംഘര്‍ഷ മേഖലകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള നടപടികള്‍ ആരംഭിച്ച് ചൈനയും ഇന്ത്യയും

കിഴക്കന്‍ ലഡാക്കിലെ പാംഗോംഗ് തടാകത്തിന് സമീപത്ത് നിന്ന് ഇന്ത്യന്‍-ചൈനീസ് സംഘങ്ങള്‍ പിന്‍വാങ്ങല്‍ ആരംഭിച്ചു. ഒന്‍പതാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയ്ക്ക് ശേഷമാണ് സൈന്യത്തെ പിന്‍വലിക്കാനുള്ള നടപടി. പിന്മാറ്റം ആരംഭിച്ചതിന് പിന്നാലെ അടുത്ത വട്ടം സൈനിക തല ചര്‍ച്ച ഫെബ്രുവരി അവസാനം നടത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.


പാംഗോംഗ് തടാകത്തിന്റെ തെക്കും വടക്കും തീരത്തുള്ള സൈനികരാണ് ആദ്യം പിന്മാറ്റം നടത്തുന്നത്. ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് ചൈനയുടെ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു. ഇരുവിഭാഗവും സമാധാനത്തിലേക്ക് ചുവട് വച്ച് പിന്മാറ്റം ആരംഭിച്ചതായാണ് ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ വു ക്വിയാന്റെ അവകാശവാദം.

ഏകദേശം ഒരു ലക്ഷത്തോളം ഇന്ത്യന്‍-ചൈനീസ് പട്ടാളക്കാര്‍ മേഖലയില്‍ തങ്ങുന്നുണ്ട്. കഴിഞ്ഞ മെയ് മുതല്‍ അതിര്‍ത്തിയിലെ ചൈനയുടെ എക പക്ഷീയമായ പ്രകോപനങ്ങളെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം കിഴക്കന്‍ ലഡാക്കിലെ വിവിധ മേഖലകളില്‍ നിലയുറപ്പിച്ചത്. ഇന്ത്യന്‍ മേഖലയിലേക്ക് അതിക്രമിച്ച് കടക്കാനുള്ള ചൈനീസ് ശ്രമം തടഞ്ഞതോടെ മേഖലയില്‍ ഇരു രാജ്യങ്ങളിലെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷവും ഉണ്ടായി.

പാംഗോംഗ് തടാക തീരത്തെ സൈന്യങ്ങള്‍ പിന്മാറ്റം ബുധനാഴ്ചയാണ് ആരംഭിച്ചത്. കമാന്‍ഡര്‍ തലത്തിലുള്ള ഒന്‍പതാം വട്ട ചര്‍ച്ചയിലെ ധാരണകളുടെ അടിസ്ഥാനത്തിലാണ് നടപടി. നിര്‍ണായകമായി മാറിയ ഒന്‍പതാം വട്ട ചര്‍ച്ചയില്‍ സൈനികോദ്യോഗസ്ഥര്‍ക്കൊപ്പം കേന്ദ്ര വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും പങ്കെടുത്തിരുന്നു. അതേസമയം പിന്മാറ്റം സംബന്ധിച്ച ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം ഇന്ന് മാത്രമേ ഉണ്ടാകൂ.